
കൊച്ചി: അമീര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും എറണാകുളം ഗവണ്മെന്റ് ലോ കോളജ് വിദ്യാര്‍ഥികള്‍ക്ക് സംശയം ബാക്കി. ലോ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ജിഷയുടെ കൊലപാതകത്തെ ജനശ്രദ്ധയില്‍ എത്തിച്ചതും ജിഷയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ആദ്യം പ്രക്ഷോഭം ആരംഭിച്ചതും ഇതേ കോളജിലെ വിദ്യാര്‍ഥികളായിരുന്നു.
തുടക്കത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ സംഭവം ഭരണ-രാഷ്ട്രീയ രംഗത്തെ പിടിച്ചുകുലുക്കിയത് ഇവരുടെ കടന്നുവരവോടെയായിരുന്നു. പീപ്പിള്‍ വോയിസ് എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയായിരുന്നു പ്രക്ഷോഭം. വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതോടെ കേസിന് പുതിയ മാനം െകെവന്നു.
പിന്നീട് പെരുമ്പാവൂരും കൊച്ചി നഗരവും സമര വേലിയേറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സമൂഹത്തിലെ ഉന്നതരെ രക്ഷിക്കാനാണ് പോലീസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും യഥാര്‍ഥ കുറ്റവാളി കാണാമറയത്താണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവില്‍ കിട്ടിയ ആളെ പ്രതിയാക്കുകയായിരുന്നുവെന്നാണ് മറ്റൊരു വിദ്യാര്‍ഥിയുടെ അഭിപ്രായം. സമരത്തിനിടെ ജിഷയുടെ കുടുംബാംഗങ്ങള്‍ നല്കിയ സൂചനകളുമായി യോജിക്കുന്നതല്ല ഈ ഇതര സംസ്ഥാനതൊഴിലാളിയുടെ അറസ്റ്റെന്നും ഇവര്‍ പറയുന്നു.
അമീറിനെ തൂക്കിലേറ്റിയാലും ജയിലിലടച്ചാലും യഥാര്‍ത്ഥ കുറ്റവാളി അടുത്ത ഇരയെ തേടി നടക്കുന്നുണ്ടെന്ന് മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ഡെന്‍സ് മംഗളത്തോടു പറഞ്ഞു. ജിഷയുടെ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചതും കേസിന്റെ തുടക്കം മുതലുള്ള വിവാദങ്ങളിലൊന്ന്.
മൂന്ന് ദിവസത്തോളം ഒളിച്ചുവച്ച കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നാലാം ദിവസമായ മേയ് ഒന്നിനാണ് മാധ്യമങ്ങള്‍ അറിയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മംഗളമാണ്.
കൊലപാതകം നടന്ന ദിവസം രാത്രി ഒന്‍പത് മണിയോടെ വട്ടക്കാട്ടുപടിയിലെ ജിഷയുടെ വീടിനുസമീപം മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും വീടിനടുത്തേക്ക് പോകാനോ മൃതദേഹം കാണാനോ പോലീസ് അനുവദിച്ചില്ല. മരണം ആത്മഹത്യയോ കൊലപാതകമോ ആകാമെന്നും കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ കൃത്യമായി പറയാന്‍ കഴിയൂ എന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കൊലപാതകമെന്ന് വ്യക്തമായിട്ടും പോലീസ് മാധ്യമങ്ങളോട് കള്ളം പറയുകയായിരുന്നു.
ദേഹം മുഴുവന്‍ മുറിവുകളോടെ രക്തത്തില്‍ കുളിച്ചുകിടന്നിരുന്ന ജിഷയുടെ മൃതദേഹം നാട്ടുകാരില്‍ ചിലര്‍ മാത്രമാണ് കണ്ടത്. പിറ്റേദിവസം രാവിലെ കൊലപാതകം നടന്നവീട്ടില് എത്തിയെങ്കിലും ഇന്‍ക്വസ്റ്റ് നടപടികളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ അടുപ്പിച്ചില്ല. നടപടികള്‍ക്കുശേഷം പുറത്തുവന്ന ഉദ്യോഗസ്ഥര്‍ ജിഷയുടേത് ക്രൂരമായ കൊലപാതകമാണ് എന്നു മാത്രം പറഞ്ഞു. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം അന്ന് രാത്രി 8.30ഓടെ മലമുറിയിലെ പൊതുസ്മശാനത്തില്‍ സംസ്കരിച്ചു.
പുറംലോകമറിയാതെ പോലീസ് മൂടിവച്ച ക്രൂരതയുടെ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജില്‍നിന്നും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത് നാലാം ദിവസമാണ്. ക്രൂരമായ പീഡനവും കൊലപാതകവും പോലീസ് എന്തിനാണ് മറച്ചുവച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.






