
ഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാസംവരണ ബില്‍ പാസ്സാക്കാനുള്ള സമയം അതിക്രമിച്ചെന്ന വാദം ശക്തമാകുമ്പോള്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളായ ബിജെപിയ്ക്കും കോണ്‍ഗ്രസിനും സ്ത്രീകളോട് പുച്ഛം. ഏറ്റവും അവസാനം നടന്ന 182 സീറ്റുകളുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഇറക്കിയത് വെറും 22 പേരെ. ഇതില്‍ ജയിച്ചതാകട്ടെ 13 പേരും. തങ്ങളുടെ പാര്‍ട്ടികളില്‍ കഴിവ് തെളിയിച്ച വനിതാരത്നങ്ങള്‍ ഇല്ലെന്നായിരുന്നു രണ്ടു കൂട്ടരുടേയും നിലപാട്. ബിജെപി 12 പേര്‍ക്ക് അവസരം നല്കിയപ്പോള് കോണ്‍ഗ്രസ് 10 പേര്‍ക്ക് സീറ്റ് നല്കി.
സംസ്ഥാനത്ത് മൊത്തമായി 1834 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ വെറും ഏഴു ശതമാനമായ 122 പേര് മാത്രമായിരുന്നു സ്ത്രീകള്‍. കഴിവുള്ളവര്‍ ഇല്ലെന്ന് പരസ്യനിലപാട് ഇരു പാര്‍ട്ടികളും എടുത്തതോടെ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകള്‍ക്കും നേതാക്കന്മാരുടെ പടി തോറും സീറ്റ് ചോദിച്ച് നടക്കേണ്ടി വന്നത്രേ. പുകയിലയ്ക്കെതിരേയും കുട്ടികളുടെ വിദ്യാഭ്യാസ കാര്യവും സംബന്ധിച്ച ആശയങ്ങളില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ഒരു വനിത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും സമീപിച്ചിരുന്നു. എന്നാല്‍ നേതാക്കന്മാര് ഇവരെ പല തവണ നടത്തിച്ച ശേഷം ഒടുവില്‍ സീറ്റു കൊടുത്തില്ല.
സമ്മതിദായകരില്‍ 48 ശതമാനത്തോളം വരുന്ന സ്ത്രീകള്‍ക്കായി ബിജെപിയും കോണ്‍ഗ്രസും കൂടി മുന്നോട്ട് വെച്ചത് വെറും രണ്ടു ശതമാനം സ്ഥാനാര്‍ത്ഥികളെ മാത്രമായിരുന്നു. ഭാരതത്തെയും ഗംഗയെയും മാതൃസ്ഥാനം നല്‍കുകയും അതിന് വേണ്ടി പ്രേരിപ്പിക്കുന്ന രീതിയില്‍ ശക്തമായ പ്രചരണം നടത്തുകയും ചെയ്യുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഭാരതമാതാവിനെയും ഗംഗാമാതാവിനെയുമെല്ലാം സൗകര്യപൂര്‍വ്വം മറന്നുപോകുമെന്നാണ് വനിതാ പ്രമുഖരുടെ വിമര്‍ശനം.
അതേസമയം മത്സരിക്കുന്ന വനിതകളുടെ വിജയശതമാനം പുരുഷന്മാരേക്കാള് ഏറെ കൂടുതലാണു താനും. 2012 തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി ഇറക്കിയ 20 ല്‍ 13 പേരും വിജയിച്ചിരുന്നു. ഇതില്‍ ആനന്ദിബെന്‍ പട്ടേല്‍ 175,000 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷം രണ്ടുപേരുടെയും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയപ്പോള്‍ വിജയശതമാനം 59 ആയി.






