
യുണൈറ്റഡ് നേഷന്‍സ്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി അംഗീകരിക്കാനുള്ള ഏകപക്ഷീയ തീരുമാനത്തിനെതിരേ അമേരിക്കയ്ക്കിട്ട് പണി കൊടുത്തവരില്‍ അവര്‍ പാലുകൊടുത്തു വളര്‍ത്തിയവരും. അമേരിക്ക തങ്ങളുടെ ഏറ്റവും വിശ്വസ്തരായി കരുതി തീവ്രവാദത്തിനെതിരേ സൈനികവും സാമ്പത്തികവുമായ സഹായം ചെയ്ത രാജ്യങ്ങളും ഉറ്റ സുഹൃത്തുക്കളായ ബ്രിട്ടനും ജര്‍മ്മനിയും ഫ്രാന്‍സും വരെ ജറുസലേം കാര്യത്തില്‍ അമേരിക്കയെ എതിര്‍ക്കുന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തു.
ഏഷ്യന്‍ മേഖലയിലെ ഇന്ത്യയും ചൈനയും പാകിസ്താനും വരെ അമേരിക്കയെ എതിര്‍ത്തു. അറബ് മേഖലയ്ക്ക് വേണ്ടി തുര്‍ക്കിയും യെമനും ചേര്‍ന്ന കൊണ്ടുവന്ന പ്രമേയം 128-9 എന്ന നിലയിലാണ് യുഎന്നില്‍ തള്ളിയത്. ഗ്വാട്ടിമാല, ഹോണ്ടുറാസ്, ടോഗോ, മൈക്രോനേഷ്യ, നൗറു, പലാവു, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിവരാണ് യുഎസിനും ഇസ്രായേലിനുമൊപ്പം ചേര്‍ന്നത്. എതിരേ വോട്ട് ചെയ്തവരെയെല്ലാം തങ്ങള്‍ നോക്കി വെച്ചിട്ടുണ്ടെന്നും അവര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ നിര്‍ത്തുമെന്നും ട്രംപിന്റെ ഭീഷണി വക വെയ്ക്കാതെയായിരുന്നു രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നത്.
അമേരിക്കയുടെ സഹായം വ്യാപകമായി കിട്ടുന്ന അഫ്ഗാനിസ്ഥാന്, ഈജിപ്ത്, ജോര്‍ദ്ദാന്‍, പാകിസ്താന്, നൈജീരിയ, എത്യോപ്യ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം അമേരിക്കയെ എതിര്‍ക്കുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. എന്നാല്‍ അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന കെനിയ, ഉക്രെയിന് എന്നിവര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. പ്രശ്നത്തില്‍ തങ്ങള്‍ക്കൊപ്പം രാജ്യങ്ങളെ നിലനിര്‍ത്താന്‍ അമേരിക്കയും ഇസ്രായേലും കിണഞ്ഞു പരിശ്രമിച്ചിരുന്നു. യുഎസ് അംബാസഡര്‍ 180 രാജ്യങ്ങള്‍ക്കാണ് ഭീഷണിക്കത്തയച്ചത്. തങ്ങള്‍ക്കെതിരേ വോട്ടു ചെയ്യുന്നവരെ വാഷിംഗ്ടണ്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്.
അമേരിക്കയുടെ സൈനിക കൂട്ടായ്മയിലുള്ള ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും ജപ്പാനുമെല്ലാം എതിര്‍ത്തു നിന്നു. ദക്ഷിണേഷ്യയില്‍ ഇന്ത്യയും ചൈനയും പാകിസ്താനും ബംഗ്ളാദേശും അഫ്ഗാനുമെല്ലാം എതിര്‍ത്തു നിന്നപ്പോള്‍ ഭൂട്ടാന് വിട്ടു നില്‍ക്കാനാണ് കൂട്ടാക്കിയത്. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ആരും തന്നെ അമേരിക്കയ്ക്ക് ഒപ്പം നിന്നില്ല. അതേസമയം പൊതുവികാരം എതിരായെങ്കിലും അമേരിക്ക ജറുസലേമില്‍ എംബസി സ്ഥാപിക്കാനുള്ള നീക്കവുമായി മുമ്പോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി.






