കോട്ടയം: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും പിന്നിലായ ബി.ജെ.പിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ദ്രാവിഡ പാര്‍ട്ടികളില്‍ നിന്നും തമിഴ് ജനതയെ കാപ്പാത്താന്‍ പുറപ്പെട്ട ബി.ജെ.പി നാം തമിഴര്‍ പാര്‍ട്ടിക്കും നോട്ടയ്ക്കും പിന്നിലായെന്നാണ് ജയശങ്കറിന്റെ പരിഹാസം.
ആര്.കെ നഗറിലെ ജനവിധി 1973ലെ ഡിണ്ടിഗല്‍ ഉപതെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. അന്ന് അണ്ണാ ഡി.എം.കെ വന്‍ വിജയം നേടി. സംഘടനാ കോണ്‍ഗ്രസ് രണ്ടാം സ്ഥാനം നേടി. തമിഴക രാഷ്ട്രീയം ഇനി മന്നാര്‍ഗുഡി മാഫിയയുടെ കൈയില്‍ സുരക്ഷിതമായിരിക്കും ഒന്നും പേടിക്കാനില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പുരട്ചി തലൈവിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു.
ദിനകരനു കിട്ടിയതിൻ്റെ പകുതി വോട്ടേ എഡിഎംകെ സ്ഥാനാർഥിക്കു കിട്ടിയുള്ളൂ. ഡിഎംകെ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദ്രാവിഡ പാർട്ടികളിൽ നിന്ന് തമിഴ് മക്കളെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ പാർട്ടിക്കും നോട്ടക്കും പിന്നിലായി.
അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞു, പണത്തിനു മീതെ പളനിസ്വാമിയോ സ്ററാലിനോ പറക്കില്ലെന്നും ഉറപ്പായി.
ആർകെ നഗറിലെ ഈ ജനവിധി 1973ലെ ദിണ്ടിഗൽ ഉപതെരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുന്നു. അന്ന് അണ്ണാ ഡിഎംകെ വൻവിജയം നേടി, സംഘടനാ കോൺഗ്രസ് രണ്ടാം സ്ഥാനം നേടി, ഡിഎംകെ മൂന്നാമതായി. അവിടെ നിന്നങ്ങോട്ട് എംജിആർ കുതിച്ചു കയറി, കലൈഞ്ചർ കൂപ്പുകുത്തി.
തമിഴക രാഷ്ട്രീയം ഇനി മന്നാർഗുഡി മാഫിയയുടെ കയ്യിൽ സുരക്ഷിതമായിരിക്കും. ഒന്നും പേടിക്കാനില്ല.






