
തൃശൂര്‍: കടലിന്റെ രൗദ്രതാളത്തെ ശിവന്റെ താണ്ഡവ നടനമാക്കിയ അനന്തനു നിറഞ്ഞ െകെയടി. ഓഖി വിതച്ച ദുരിതം താണ്ടിയാണു കൊല്ലം ഗുഹാന്തര്പുരം എച്ച്.എസിലെ പത്താം€ാസ് വിദ്യാര്‍ഥി എ. അനന്തന് ഭരതനാട്യ വേദിയില്‍ ചുവടുവച്ചത്. അനന്തന്റെ പകര്‍ന്നാട്ടത്തിനു സമ്മാനം എ ഗ്രേഡും. മത്സരത്തിനു കാത്തുവച്ച പണം കാറ്റ് കടലില്‍ ഒഴുക്കിയെങ്കിലും പതറാതെ കാമദേവന് വിളിച്ചുണര്‍ത്തുന്ന ശിവനായി അനന്തന് പകര്‍ന്നാടി. എ ഗ്രേഡിന്റെ മധുരത്തിന് അനന്തനും അമ്മയും നന്ദി പറയുന്നതും കടലമ്മയ്ക്കു തന്നെ.
മകന്റെ പ്രകടനം കാണാന്‍ അച്ഛന് അശോകന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രാരാബ്ധം അനുവദിച്ചില്ല. മകനെയും ഭാര്യയെയും വിട്ട് കടലില്‍ പോകാന്‍ അദ്ദേഹം തലേദിവസം തന്നെ പുത്തന്തുറയിലേക്കു മടങ്ങി. അപ്രതീക്ഷിതമായി വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് കാരണം യുവജനോത്സവത്തില്‍ പങ്കെടുക്കാനാകുമെന്ന് അനന്തനും അമ്മ മണിമോള്ക്കും ഉറപ്പില്ലായിരുന്നു. ഓഖിയുടെ നാളുകള്‍ അവരുടെ കണ്ണുകളില്‍ ഇപ്പോഴും നനവായി ശേഷിക്കുന്നു. നീണ്ടകര പുത്തന്‍തുറ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയാണ് അശോകന്.
അശോകനും സംഘവും മത്സ്യ ബന്ധനത്തിനു ശേഷം തിരിച്ചു കരയില്‍ ഇറങ്ങുമ്പോഴാണ് ഓഖി ആഞ്ഞടിച്ചത്. ജാഗ്രതാ നിര്‍ദ്ദേശത്തെത്തുടര്‍ന്നു കടലില്‍ പോകാതായതോടെ വരുമാനം നിലച്ചു. യുവജനോത്സവത്തിനായി കരുതിവച്ച പണം നിത്യച്ചെലവിനു തികയാതെ വന്നതോടെ കലോത്സവ സ്വപ്നങ്ങള്‍ കടപുഴകി.
ഭാഗ്യമാണ് അവിടെനിന്ന് അനന്തനു തുണയായത്. ജില്ലാതലത്തില്‍നിന്ന് അപ്പീല്‍ വഴിയാണു സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. അപ്പീലിനുള്ള പണം കെട്ടിവച്ച അഭിഭാഷകന്റെ സഹായമെത്തി. മകന്റെ ആവശ്യം പറഞ്ഞതോടെ അശോകനെയും മണിയെയും സഹായിക്കാന്‍ നിരവധി പേരെത്തി. അധ്യാപകരും സുഹൃത്തുക്കളും ബാക്കി തുക ശേഖരിച്ചു. കലോത്സവ താരമായിരുന്ന രമ്യ രമണനായിരുന്നു അനന്തന്റെ ആദ്യ ഗുരു. കേരളനടനത്തിലും ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ദീപ്തി കുമാറാണ് ഇപ്പോള്‍ ഗുരു.
അഞ്ജലി ലളിതഗാന മത്സരവേദിയില്‍ നിറഞ്ഞു പാടുമ്പോഴും അവളുടെ മനസ് അറിയാതെ വിതുമ്പി. സാമ്പത്തികപ്രതിസന്ധി വരിഞ്ഞുമുറുക്കിയപ്പോള്‍ ആദ്യം പാട്ടുപഠനത്തിനു 'സുല്ലി'ട്ടതാണ്. ഓട്ടോഡ്രൈവറായ പിതാവിന്റെ തുഛവരുമാനത്തില്‍ നിന്നു പാട്ടുപഠിക്കാന്‍ തുക മാറ്റിവെക്കുന്നത് അഞ്ചംഗ കുടുംബത്തിന് സ്വപ്നം പോലും കാണാനാകാത്ത കാര്യം. പാട്ടിനോടുള്ള കമ്പം മൂത്തു വീണ്ടും രംഗത്തിറങ്ങി. മുമ്പു കാസറ്റില്‍ പാടിയതിനു ലഭിച്ച സമ്മാനത്തുകയെടുത്ത് ഗുരുദക്ഷിണ സംഘടിപ്പിച്ചു. എങ്കിലും പ്രതിസന്ധികള്‍ക്കു നീളമേറി.
കലോത്സവത്തിനു വരാന്‍ വണ്ടിക്കൂലിക്കു തുകയൊപ്പിക്കാനാകാതെ യാത്ര മുടങ്ങുമെന്ന ആശങ്കയായിരുന്നു. ഒടുവില്‍ വീടിനടുത്തുള്ള നെഹ്റു ആര്‍ട്സ് €ബുകാരുടെ സാമ്പത്തിക സഹായത്താലാണു തൃശുരിലേക്കുള്ള യാത്രാവഴി തുറന്നത്. കോഴിക്കോട് വാണിമേല്‍ ക്രസന്റ് എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി അഞ്ജലി പൊരുതാനുള്ള മനസു കൈവിട്ടില്ല.
മത്സരിച്ചു മികവു കാട്ടാതെ നാട്ടിലേക്കു മടങ്ങുന്ന അവസ്ഥയോര്‍ത്താണ് അഞ്ജലി നെടുവീര്‍പ്പിട്ടത്. ജീവിതം അത്രമേല്‍ കഠിനമാണെന്ന തിരിച്ചറിവിനിടയിലും അവളെ ചേര്‍ത്തുപിടിച്ചത് കുടുംബത്തിന്റെ സ്നേഹത്തണല്‍. മറ്റു മത്സരാര്‍ഥികള്‍ സകുടുംബം എത്തിയപ്പോള്‍ പിതാവ് ജിജിയായിരുന്നു അഞ്ജലിക്കു കൂട്ട്.
അമ്മ ആലീസും ചേച്ചി അലീനയും അനുജത്തി അലിന്ഡയും അഞ്ജലിക്കു വേണ്ടി വീട്ടിലിരുന്നു പ്രാര്‍ഥിച്ചു. 'മൃദുമന്ദഹാസം മലര്മഴയാക്കിയ മുകില്വര്ണനെന്നേ മറന്നതെന്തേ?' എന്ന വരികള്‍ ഇന്നലെ മോഡല്ബോയ്സ് ഹൈസ്കൂളിലെ വേദിയില്‍ പാടിയത് ഈശ്വരനോടുള്ള ചോദ്യം കൂടിയായിരുന്നു. ഹൃദയം ചേര്‍ത്തുപിടിച്ച ചോദ്യം. ദു:ഖത്തെ ആനന്ദക്കണ്ണീരാക്കാനുള്ള രാസത്വരകമായി സംഗീതത്തെ അവള് മാറ്റിയെടുത്തു.
ശാലോം ടി.വിയില്‍ മുമ്പു പാടി അഭിനയിച്ചിട്ടുണ്ട് ഈ മിടുക്കി. ഈശനേ കൈതൊഴാം തുടങ്ങി രണ്ടു ഭക്തിഗാന കാസെറ്റുകള്‍ക്കു വേണ്ടി പാടിയതിനാണു സമ്മാനമെന്ന പേരില്‍ തുക ലഭിച്ചത്. വിജയക്കുതിപ്പു നടത്തിയാല്‍ കുറച്ചുകൂടി അവസരങ്ങള്‍ ലഭിക്കുമെന്ന സന്തോഷം ചെറുതല്ല. 2012 ല്‍ ചെറുപുഷ്പം ലീഗ് നടത്തിയ സംസ്ഥാന ഗാനമത്സരത്തില്‍ അഞ്ജലിക്കായിരുന്നു ഒന്നാംസ്ഥാനം. അഞ്ചുവര്‍ഷം മുമ്പാണ് സാമ്പത്തികദുരിതം മൂലം അഞ്ജലി പാട്ടു പഠനം നിര്‍ത്തിയത്. കുഗ്രാമമായതിനാല്‍ ദൂരേക്കു പോയല്ലാതെ പാട്ടുപഠിക്കാനാകില്ല. യാത്രാക്കൂലിയും കൂടി താങ്ങാനായില്ല. ഒടുവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ഗ്രേഡു നേടിയപ്പോള്‍ അവളേക്കാള്‍ സന്തോഷിച്ചത് പിതാവ് ജിജി.