കൊച്ചി: ചൈന അനുകൂല പ്രസ്താവനയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലാണ് കോടിയേരി ചൈന അനുകൂല നിലപാട് സ്വീകരിച്ചത്. ഉത്തര കൊറിയയുടേയും ചൈനയുടേയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണ് സി.പി.എമ്മിന് ആഭിമുഖ്യമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ പുരോഗതിയാണെന്നും നമ്മുടെ പാര്‍ട്ടി ലൈനിന്റെ വിജയമാണെന്നും ജയശങ്കര്‍ പറയുന്നു. ചൈനയെ നിലനിര്‍ത്താന്‍ ഇന്ത്യയെ തളര്‍ത്തണം വേണ്ടി വന്നാല്‍ തകര്‍ക്കണമെന്നും ജയശങ്കര്‍ പറയുന്നു.
ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദർശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണ്.
1962ൽ ഇന്ത്യ ചൈനയെ ആക്രമിച്ചു എന്നാണ് നമ്മുടെ പാർട്ടിലൈൻ. ഡാങ്കെയും കൂട്ടരും അത് അംഗീകരിക്കാഞ്ഞതു കൊണ്ടാണ് 64ൽ നമ്മൾ പുതിയ പാർട്ടിയുണ്ടാക്കി സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെയുള്ള സമരം ശക്തമാക്കിയത്. അന്നുമുതൽ ഇന്നുവരെ നമ്മുടെ ശകാരനിഘണ്ടുവിലെ ഏറ്റവും മുഴുത്ത തെറി ഡാങ്കെയിസ്റ്റ് എന്നാണ്.
ചൈനയുടെ പുരോഗതി സോഷ്യലിസത്തിൻ്റെ പുരോഗതിയാണ്, നമ്മുടെ പാർട്ടി ലൈനിൻ്റെ വിജയമാണ്.
സഖാക്കളേ, സുഹൃത്തുക്കളേ, ജനകീയ ചൈനയെ തകർക്കാൻ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും കൈകോർക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കിൽ നാമില്ല, നമ്മുടെ പാർട്ടിയില്ല.
ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം.






