
തിരുവനന്തപുരം: എ.കെ.ജിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സുശീലാ ഗോപാലന്റെ വരികള്‍ കടമെടുത്ത് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. ഭരണപക്ഷത്തിന്റെ െകെയടികള്ക്കിടയില് പത്തുകോടി രൂപ ചെലവില്‍ എ.കെ.ജിയുടെ ജന്മനാടായ പെരളളേരിയില് എ.കെ.ജി. സ്മാരകവും പുന്നപ്ര, വയലാര്‍ സ്മൃതി മണ്ഡപത്തിനു സമീപം പത്തുകോടിരൂപ ചെലവിട്ട് സ്മാരക മ്യൂസിയവും സ്ഥാപിക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം.
ജന്മനാടായ പെരളശേരിയില്‍ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ശാരീരികമായ അവശത അവഗണിച്ച് പൊരുതി വിജയിച്ച എ.കെ.ജിയെ 'ഇഷ്ടതോഴന്‍, ഭര്‍ത്താവ്, സഖാവ്, നേതാവ്, എന്ന ലേഖനത്തില്‍ സുശീലാ ഗോപാലന് അനുസ്മരിക്കുന്നത് ഉള്‍പ്പുളകത്തോടെ മാത്രമേ വായിച്ചു തീര്ക്കാനാകൂവെന്നു മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കാലഘട്ടത്തെയും അനുഭവങ്ങളെയും ചരിത്രപാഠങ്ങളുടെ പിന്‍ബലത്തോടെ പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കണമെന്നു പറഞ്ഞുകൊണ്ട് എ.കെ.ജി പരാമര്‍ശ വിവാദത്തില്‍ മന്ത്രി തന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തു. എ.കെ.ജിക്ക് പെരളശേരിയില്‍ സ്മാരകം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ ആഹഌദത്തില്‍ ജന്മനാടും പാര്‍ട്ടി അംഗങ്ങളും.
വി.ടി.ബല്‍റാം എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന്, എ.കെ.ജിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതം പുതുതലമുറയ്ക്കുന്ന പരിചയപ്പെടുത്തുന്ന കാര്യം സി.പി.എം. ഗൗരവത്തിലെടുത്തിരുന്നു. എ.കെ.ജിയുടെ സമര ജീവിതം കേരളത്തിലെ സാമൂഹിക ചരിത്രവുമായി ബന്ധപ്പെടുത്തി ഇതിഹാസ തുല്യമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമമാണ് പാര്‍ട്ടിയും സര്‍ക്കാരും മ്യൂസിയം സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കാര്യങ്ങളും അവതരിപ്പിക്കും.
എ.കെ.ജിയുടെ വീടായ പെരളശ്ശേരിയിലെ 'ഗോപാല വിലാസം' ഭവനം നേരത്തേ ബന്ധുക്കള്‍ പൊളിച്ചു നീക്കിയപ്പോള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഇതില്‍ പെരളശ്ശേരിയിലെ പാര്‍ട്ടിക്കാര്‍ക്കുള്ള അതൃപ്തി ഇന്നും നിലനില്‍ക്കുന്നുണ്ട്.






