
കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. ഭൂ പതിവ് രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം മാത്രമാണ് കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യം നിലനില്ക്കുന്നു. ജേക്കബ് തോമസ് ഡി.ജി.പിയായിരിക്കാന്‍ യോഗ്യനാണോ എന്നും കോടതി വിമര്‍ശിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജലഅതോറിറ്റിയുടെ ഭൂമി വഴിവിട്ട് സ്വകാര്യ വ്യക്തികള്‍ കൈയേറി ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെന്നായിരുന്നു വിജിലന്‍സ് കേസ്. കേസില്‍ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിജിലന്‍സിന്റെ എഫ്.ഐ.ആറും റദ്ദാക്കിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്നതിനിടെ, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിനെതിരെ കോടതി വിമര്‍ശനവും ഉന്നയിച്ചിരുന്നു. കോടതിയില്‍ പരിഗണനയില്‍ ഇരുന്ന വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് വരെ കോടതി പറഞ്ഞിരുന്നു.
2008ലാണ് കേസിന്റെ തുടക്കം. 135 സെന്റ് ഭൂമി ഒരു കമ്പനി വാങ്ങി ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭൂമിയുടെ മധ്യത്തില്‍ കൂടി ഒരു സ്വിവേജ് പൈപ്പ് പോകുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഈ പൈപ്പ് ഒരു ഭാഗത്തേക്ക് മാറ്റിയിരുന്നതിന് അന്നത്തെ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സോമശേഖരന്‍ 14 ലക്ഷം രൂപ വാങ്ങി അനുമതി നല്‍കിയിരുന്നു. സോമശേഖരനാണ് വിജിലന്‍സ് കേസിലെ ഒന്നാം പ്രതിയായത്. എന്നാല്‍ എം.ഡി അശോക് സിംഗ് ഇതിന് അനുമതി നിഷേധിക്കുകയും തുക മടക്കി നല്കാന് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ പണം സ്വീകരിക്കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലേക്ക് പരാതി പോയി.
ഇതിനിടെ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തുകയും പൈപ്പ് മാറ്റിയിടാന്‍ 2014ല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയിരുന്ന മധു (രണ്ടാം പ്രതി) അനുമതി നല്കി. ഇതിനിടെയാണ് ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം കേസെടുത്തതും. അന്വേഷണം നടക്കുന്നതിനിടെ കേസ് എടുക്കുന്നതില്‍ വൈകിയതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിളിച്ചുവരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.






