
തിരുവനന്തപുരം: ഭൂരഹിതരായ പാവങ്ങള്‍ക്കു വീടു നിര്‍മ്മിക്കാനായി ആവിഷ്കരിച്ച പദ്ധതി വന്‍കിടക്കാര്‍ക്കു ബമ്പറായി! കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ''സര്‍ക്കാര്‍ ഭൂമിക്കു പകരം സ്വകാര്യഭൂമി'' പദ്ധതി ഭൂരഹിതരെ തഴഞ്ഞു. സര്‍ക്കാരും പദ്ധതിയും മാറിയിട്ടും കണ്ണായ സ്ഥലങ്ങള്‍ വന്‍കിടക്കാര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്നു. ഭൂരഹിതര്‍ക്ക് ആകാശം മേല്‍ക്കൂര. ''ഭൂരഹിതരില്ലാത്ത കേരളം'' പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ഭൂമിക്കു പകരം സ്വകാര്യ ഭൂമി എന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്നത്.
പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭൂമിക്കു ശ്രമിക്കുന്ന വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കും. വിപണിവിലയുടെ അഞ്ചിരട്ടി വിലയ്ക്കുള്ള ഭൂമി പകരം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ ഭൂമി ഭൂരഹിതര്‍ക്കു വീടുവയ്ക്കാന്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. പകരം കിട്ടിയത് കുടിവെള്ളമില്ലാത്ത, താമസിക്കാന്‍ കൊള്ളില്ലാത്ത ഭൂമിയാണെന്നു പരാതി വന്നു. അതോടെ, പകരം തരുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്നു നിബന്ധന കൂട്ടിച്ചേര്‍ത്തു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ''ഭൂരഹിതര്‍ക്കു ഭൂമി'' എന്ന പദ്ധതിക്കു പകരം ഭൂമിയും വീടും നല്കുന്ന ''െലെഫ് പദ്ധതി'' കൊണ്ടുവന്നു. ആദ്യഘട്ടമായി ഭൂമിയുള്ളവര്‍ക്കു വീട് നിര്‍മ്മിച്ചു നല്കാന് തീരുമാനിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഭൂരഹിതര്‍ക്കു ഭൂമി ലഭിച്ചില്ല. ഭൂമി കണ്ടെത്തി വീടു നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാക്കി മാറ്റുകയും ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന വിഹിതത്തില്‍നിന്നു നിശ്ചിത ശതമാനം ഇതിനായി നീക്കിവയ്ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഭൂരഹിതരായ 3,38,450 പേര്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത്.
പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയെങ്കിലും ''സര്‍ക്കാര്‍ ഭൂമിക്ക് പകരം സ്വകാര്യ ഭൂമി'' എന്ന പദ്ധതി രഹസ്യമായി തുടര്‍ന്നു. കണ്ണായ സ്ഥലങ്ങളില്‍ വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവന്നവര്ക്കെല്ലാം സര്‍ക്കാര്‍ ഭൂമി നല്കി. അങ്ങനെ കണ്ണായ ഭൂമി വന്‍കിടക്കാര്‍ക്കു കിട്ടി. പക്ഷേ, വിപണിവിലയുടെ അഞ്ചിരട്ടി തുകയ്ക്കുള്ള ഭൂമി തിരിച്ചുനല്‍കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. നഗരഹൃദയത്തു രണ്ടേക്കര്‍ സ്വന്തമാക്കിയ വന്‍കിടക്കാന്‍ തിരിച്ചുകൊടുത്തത് ഗ്രാമപ്രദേശത്തെ രണ്ടേക്കര്‍! ഏറ്റവുമൊടുവില്‍ കൊച്ചിയിലും കോഴിക്കോട്ടുമാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി െകെമാറിയത്. ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ ഫയല്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ട റവന്യു വകുപ്പ് ചെറുവിരലനക്കിയിട്ടില്ല.






