
തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്കു ലോറിയില്‍ സാധനങ്ങളെത്തിച്ചപ്പോള്‍ നോക്കുകൂലിയായി പിടിച്ചുവാങ്ങിയ കാല്‍ലക്ഷം രൂപ തിരികെനല്‍കി തലസ്ഥാനത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ''മാതൃകയായി''! ഭീഷണിപ്പെടുത്തി പണം വാങ്ങിയ ചുമട്ടുതൊഴിലാളികള്‍ നേരിട്ടെത്തിയാണു പണം തിരികെക്കൊടുത്തത്.
സംസ്ഥാനത്ത് നോക്കുകൂലി അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇടതുപക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന സുധീറില്‍നിന്ന്ു നോക്കുകൂലി വാങ്ങിയ സംഭവമുണ്ടായത്. ഇതു സര്‍ക്കാരിനും സി.ഐ.ടിയുവിനും നാണക്കേടായി. മുഖം രക്ഷിക്കാനായി അരശുമൂട് യൂണിറ്റിലെ 14 പ്രവര്‍ത്തകരെ സി.ഐ.ടി.യുവും ഏഴു പേരെ ഐ.എന്‍.ടി.യു.സിയും സസ്‌പെന്‍ഡ് ചെയ്തു.
സുധീറിന്റെ വീടുപണിക്കു കൊണ്ടുവന്ന മാര്‍ബിളും ഗ്രാെനെറ്റും മറ്റും ഇറക്കാനായി ഒരു ലക്ഷം രൂപയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. പറ്റില്ലെന്നു പറഞ്ഞപ്പോള്‍ അസഭ്യ വര്‍ഷവും ഭീഷണിയും െകെയാങ്കളിയുമായി. ഷൂട്ടിങ് ലൊക്കേഷനിലായിരുന്ന സുധീര്‍ ഇടപെട്ട് 25000 രൂപയ്ക്കു സാധനങ്ങള്‍ ഇറക്കാന്‍ ധാരണയായി. എന്നാല്‍ പണം വാങ്ങിയ യൂണിയന്‍കാര്‍ പണി ചെയ്യാതെ സ്ഥലംവിട്ടു. പിന്നീടു 16,000 രൂപ നല്‍കിയാണു സാധനങ്ങള്‍ ഇറക്കിച്ചത്.
സസ്‌പെന്‍ഷനിലാണെന്നും കുടുംബം പത്തു ദിവസമായി പട്ടിണിയിലാണെന്നും പറഞ്ഞാണു തൊഴിലാളികള്‍ വന്നതെന്നു സുധീര്‍ കരമന ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പരാതിയില്ലെന്നു സുധീര്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൊഴിലാളികളുടെ കാര്യം വിശദമായി ആലോചിക്കുമെന്നും ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ അറിയിച്ചു. സസ്‌പെന്‍ഡ് ചെയ്തവരെ സുധീറിനു പരാതിയില്ലാത്ത നിലയ്ക്ക് തിരിച്ചെടുക്കുമെന്ന് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രശസ്തനായ സുധീറിന്റെ കാര്യത്തില്‍ ''എല്ലാം കോംപ്ലിമെന്റ്‌സാക്കി'' എങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. പണം പോയവര്‍ ഒട്ടേറെ. പലപ്പോഴും വീട് മാറേണ്ടിവരുന്ന ഉദ്യോഗസ്ഥരുടെ കാര്യമാണു കഷ്ടം. നോക്കുകൂലിക്കെതിരേ പരാതി പറഞ്ഞാല്‍ പണവും പോകും, സൈ്വര്യജീവിതവും നഷ്ടപ്പെടും. തലസ്ഥാനത്തേക്കു സ്ഥലംമാറിയെത്തിയ ഐ.എ.എസ്. ദമ്പതികള്‍ സ്വയം സാധനങ്ങളിറക്കിയ സംഭവവുമുണ്ടായി.






