
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിലെ തലവേദനയ്ക്ക് അറുതി വരുത്തിക്കൊണ്ട് മുഖ്യപ്രതി അലീഭായിയെ വേഗത്തില്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു പോലീസ്. എന്നാല്‍, ഖത്തറില്‍ നിന്നും ചിക്കന്‍പോക്സുമായി പറന്നിറങ്ങിയ അലിഭായിയെ പിടികൂടിയതോടെ പുലിവാലു പിടിച്ച അവസ്ഥയിലാണ് കേരളാ പോലീസ്.
അലിഭായിയുടെ മുഖത്തും ദേഹത്തുമൊക്കെ ഇപ്പോഴും വടുക്കളുണ്ട്. മരുന്ന് കഴിച്ചു വരികയാണെന്ന് അലിഭായ് തുറന്ന് സമ്മതിക്കുകയും ചെയ്തതോടെ ചിക്കന്‍പോക്സ് ഭീതിയിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്സ് പകരുമോ...? ചോദ്യം ചെയ്യാതെ എങ്ങനെ കേസ് തെളിയിക്കും...? ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍.
അലിഭായിയുടെ ചിക്കന്‍പോക്സ് കൊണ്ടു തന്നെ ആകെ പുലിവാലു പിടിച്ച അവസ്ഥയില്‍ കഴിയുന്ന പോലീസിന് മുന്നിലേയ്ക്ക് അപ്പോഴാണ് പുതിയ വിവരം എത്തുന്നത്. അലിഭായിക്ക് മാത്രമല്ല, കൂട്ടുപ്രതികളായി പിടിച്ചിട്ടുള്ള രണ്ടു പ്രതികള്‍ക്കു കൂടി ചിക്കന്‍പോക്സാണ്.
കോടതിയില്‍ ഹാജരാക്കും മുന്‍പ് ഞോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിക്കന്‍പോക്സ് പേടി മാറ്റിവെച്ച് പ്രതികളുമായി അടുത്തിടപഴകുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് അന്വേഷണ സംഘം.
രാജേഷിനെ കൊല്ലനുള്ള ഗൂഡാലോചനയ്ക്കായി ഒന്നിച്ചു കൂടിയപ്പോള്‍ യാസിന് അബൂബക്കറിന് ചിക്കന്പോക്സുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇത് അലിഭായിയ്ക്കും കൂട്ടുപ്രതികള്‍ക്കും പകര്‍ന്നതാണെന്ന മെഡിക്കല്‍ തെളിവു കൂടിയാണ് പോലീസിന് കിട്ടിയിരിക്കുന്നത്.






