
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡും (പിസിബി) തമ്മില്‍ നില നില്ക്കുന്ന തര്‍ക്കം പഠിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി(ഐസിസി) മൂന്നംഗ തര്‍ക്ക പരിഹാര കമ്മറ്റിയെ നിയോഗിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ 2015 നും 2023 നും ഇടയിലായി നടക്കേണ്ടിയിരിക്കുന്ന എട്ടു വര്‍ഷത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ മാനിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ പാകിസ്താന് 60 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പാകിസ്താന് ഐസിസിയെ സമീപിച്ച പരാതിയിലാണ് നടപടി.
ഒക്ടോബര്‍ 1 മുതല്‍ 3 വരെ ദുബായിലെ ഐസിസി ആസ്ഥാനത്താണ് വാദം കേള്‍ക്കുക. ഭാവിയിലെ പരമ്പര സംബന്ധിച്ച മുന്‍ തീരുമാനങ്ങള്‍ ബിസിസിഐ അംഗീകരിക്കുന്നില്ല എന്നാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രധാന ആരോപണം. യുഎഇ പോലെയുള്ള നിഷ്പക്ഷ വേദിയില്‍ കുറഞ്ഞത് രണ്ടു അവേ പരമ്പരയെങ്കിലും ഇന്ത്യ കളിക്കണമെന്നത് ഇന്ത്യ മാനിക്കുന്നില്ലെന്നാണ് ആരോപണം. മൈക്കല്‍ ബെലോഫാണ് തര്‍ക്ക പരിഹാര പാനലിന്റെ തലവന്‍. മറ്റു രണ്ടു പേര് ജാന്‍ പോള്‍ സണും ഡോ. അനബെല്‍ ബെനീറ്റുമായിരിക്കും. രാഷ്ട്രീയം മുന്‍ നിര്‍ത്തി ഇന്ത്യാഗവണ്മെന്റാണ് പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കിയിരിക്കുന്നതിനാല് ബിസിസിഐ യ്ക്ക് അത് പിന്തുടരുകയല്ലാതെ വേറെ മാര്‍ഗ്ഗവുമില്ല.
ഇന്ത്യാ പാകിസ്താന് മത്സരങ്ങള്‍ നടന്നില്ലെങ്കിലും ഇന്ത്യയ്ക്ക് കാര്യമായ നഷ്ടമില്ല. എന്നാല്‍ പാകിസ്താന്റെ സ്ഥിതി അതല്ല. സുരക്ഷാ വിഷയം മുന്‍ നിര്‍ത്തി മറ്റ് അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുക്കാന്‍ എത്താത്തതിനാല്‍ പാകിസ്താന് കാര്യമായ നഷ്ടമുണ്ടാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന ്ഏഷ്യാകപ്പ് പോലെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒഴിച്ച് ഇന്ത്യാ പാക് പരമ്പരകള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബിസിസിഐ പറയുന്നു. ഇക്കാര്യത്തില്‍ എന്താണ് സാഹചര്യമെന്ന് ഐസിസിയ്ക്ക് പോലും അറിയാത്ത സാഹചര്യമാണ്. ഒക്ടോബര്‍ വരെ നോക്കാമെന്നാണ് ബിസിസിഐ വക്താക്കള്‍ പറയുന്നത്.






