
തിരുവനന്തപുരം: ഒപ്പം നിന്നവരെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിച്ചിട്ടും സി.ദിവാകരനെ സി.പി.ഐ ദേശീയ കമ്മിറ്റിയില്‍ നിന്ന് ചവിട്ടിപുറത്താക്കി. നോവിച്ചുവിട്ട പാമ്പിന് പക പത്തിരട്ടിയാണെന്ന് വ്യക്തമായ സന്ദേശം നല്കിയ ദിവാകരന് വരും ദിവസങ്ങളില്‍ 'പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെയുള്ള 'വജ്രായുധം'പ്രയോഗിക്കും. ഇതിനുശേഷം അദ്ദേഹം സി.പി.എമ്മുമായി കൂടുതല്‍ അടുക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ദിവാകരന് പിണറായി വഴി സി.പി.എമ്മില്‍ എത്തിയേക്കും. പാര്‍ട്ടിയും സര്‍ക്കാരും കൈപ്പിടിയില്‍ ഒതുക്കിയ പിണറായിയുടെ നോമിനിയായി എത്തുന്നതുകൊണ്ട് സി.പി.എമ്മിലും എതിര്‍പ്പുണ്ടാകില്ല.
കാനം ഉള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ ദിവാകരനും ഇസ്മയിലും നിശബ്ദരായിരുന്നു. അതുകൊണ്ടു തന്നെ ഇവരെ ഒപ്പം കൂട്ടി സി.പി.ഐക്ക് ഒരു തട്ടുകൊടുക്കാനുള്ള അവസരമായി ഇതിനെ പിണറായി കാണുന്നു. ഇന്നലെ ദേശീയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ഉടന്‍ തന്നെ വിശ്വസ്തര്‍ വഴി സി.പി.എം ഇവരെ സമീപിച്ചു കഴിഞ്ഞു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന കാനം രാജേന്ദ്രന് വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏകകണ്ഠമായി എത്തിയത് സി ദിവാകരന്റെ മറുകണ്ടം ചാടല്‍ മൂലമായിരുന്നു. ഇസ്മയില്‍ പക്ഷം സി ദിവാകരനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം ഈ ആവശ്യം നിരാകരിച്ചതോടെയാണ് മത്സരം ഒഴിവായത്. മറുകണ്ടം ചാടി പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിച്ച് പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി എത്താമെന്നായിരുന്നു ദിവാകരന് കരുതിയിരുന്നത്. ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നില്‍ ദിവാകരനു കൈയ്യുണ്ടെന്ന് മന്ത്രിമാര്‍ അടക്കമുള്ള ഔദ്യോഗിക പക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.
മന്ത്രിയെന്ന നിലയില്‍ ശോഭിക്കാതെ പോയ പി.തിലോത്തമനു പകരം മുന്‍ഭക്ഷ്യ മന്ത്രിയായിരുന്ന ദിവാകരനെ വീണ്ടും മന്ത്രിയാക്കാമെന്ന രഹസ്യധാരണയിലാണ് ഇസ്മെയിലിനൊപ്പം നിലകൊണ്ട ദിവാകരനെ കാനംപക്ഷം തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും സെക്രട്ടറിയായതോടെ കാനം ധാരണ മറന്നു. ദിവാകരന് മന്ത്രിയായില്ലെന്നു മാത്രമല്ല, ഇപ്പോള്‍ ദേശീയ കമ്മിറ്റിയില്‍ നിന്ന് പുറത്താകുകയും ചെയ്തു. കാനം കൈവിട്ടെന്ന തിരിച്ചറിവാണ് തനിക്ക് ഗോഡ്ഫാദറില്ലെന്നും ആരുടെയും സഹായത്തോടെ സ്ഥാനം വേണ്ടെന്നും ദിവാകരന് തുറന്നടിച്ചത്. അഴിമതി വിരുദ്ധനെന്ന പ്രതിഛായ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കാനത്തിനെതിരെയുള്ള 'വജ്രായുധം' ഉടന്‍ പ്രയോഗിച്ച ശേഷം ദിവാകരനും കൂട്ടരും സി.പി.എമ്മിലേക്ക് ചേക്കറും.
ഇസ്മായില്‍ പക്ഷവുമായി അകന്ന ദിവാകരന് വീണ്ടും അവരുമായി അടുത്തു. കരുത്തോടെ വീണ്ടുമെത്തിയ കാനം സംസ്ഥാന നേതൃത്വത്തിലെ അവസാന വാക്കായി. ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത് കാനത്തിന്റെ പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. മലപ്പുറത്ത് ദിവാകരനെ ഒപ്പം നിര്‍ത്തിയെങ്കിലും കാനത്തിന്റെ മനസ്സില്‍ അദ്ദേഹത്തോട് വൈരാഗ്യമുണ്ടായിരുന്നു. സികെ ചന്ദ്രപ്പന് മരിച്ചപ്പോള്‍ തന്നെ കാനം സെക്രട്ടറി സ്ഥാനം ആഗ്രഹിച്ചിരുന്നു. അന്ന് പാര്‍ട്ടിയിലെ ഭൂരിഭാഗവും കാനത്തിനൊപ്പമായിരുന്നു. എന്നാല്‍ തനിക്ക് സെക്രട്ടറി ആയേ മതിയാകൂവെന്ന് ദിവാകരന് വാശി പിടിച്ചു. ഇതോടെ മത്സരം ഒഴിവാത്താന് പന്ന്യന്‍ രവീന്ദ്രനെ ദേശീയ നേതൃത്വം സംസ്ഥാന സെക്രട്ടറിയാക്കി.
കാനം സെക്രട്ടറിയായതോടെ ദിവാകരന് കരുനാഗപ്പള്ളിയെന്ന സുരക്ഷിത മണ്ഡലവും നഷ്ടമായി. നെടുമങ്ങാട് വീണ്ടും ജയിച്ച് ദിവാകരന് എത്തിയങ്കിലും സംഘടനയിലെ കരുത്ത് ഉപയോഗിച്ച് ദിവാകരനെ കാനം മന്ത്രിയാക്കിയില്ല. തന്നെ തോല്‍പ്പിക്കാന്‍ സി.പി.എമ്മില്‍ നിന്നു ശ്രമമുണ്ടായെന്ന് ദിവാകരന് തുറന്നടിക്കുകയും ചെയ്തു. ഇതോടെയാണ് ഇസ്മായിലിനൊപ്പം നിന്ന് കാനത്തിനെതിരെ ദിവാകരന് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കാനത്തിന്റെ ചാണക്യന് ഇതിനെ സമര്‍ത്ഥമായി തോല്‍പ്പിച്ചു.ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം വിശദീകരിച്ചു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങള്‍ വേണമെന്ന് നിബന്ധനയുണ്ട്. അതുപ്രകാരമാണ് ചിലരെ മാറ്റിയത്. പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും കാനം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിലെ യോഗത്തിലാണ് കാനം വിരുദ്ധപക്ഷക്കാരന്‍ കൂടിയായ സി ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്.
കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദിവാകരന് കേരളത്തില്‍ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചിരുന്നു. കേരളത്തിലെ പ്രതിനിധികളുടെ യോഗത്തില്‍ ദിവാകരനെ ഒഴിവാക്കാനുള്ള തീരുമാനം വന്നപ്പോള്‍ ആരും എതിര്‍ത്തില്ല. പക്ഷേ തന്നെ ചതിച്ചവര്‍ക്ക് ഉഗ്രന്‍ തിരിച്ചടി നല്‍കാനുള്ള 'വജ്രായുധം' തന്റെ കൈയ്യിലുണ്ടെന്നാണ് സി.ദിവാകരന് പറയുന്നത്.






