
ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു തലമുടി വളരാന്‍ മരുന്നു നിര്‍ദേശിച്ച ഡോക്ടറുടെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ കടത്തിയെന്ന് ആക്ഷേപം. പ്രസിഡന്റിന്റെ കഷണ്ടിക്കു ചികിത്സ നടത്തിയ ഡോ. ഹരോള്‍ഡ് ബോണ്സ്റ്റെയ്ന്റെ ന്യൂയോര്‍ക്കിലെ ഓഫീസില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി മൂന്നിനു നടന്ന സംഭവം കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം തന്നെയാണു വെളിപ്പെടുത്തിയത്.
മുടിവളരാന്‍ ട്രംപ് ചികിത്സ നടത്തിയെന്നു ഡോ. ബോണ്സ്റ്റെയ്നെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് െടെംസ് വാര്‍ത്ത പുറത്തുവിട്ട് രണ്ടുദിവസത്തിനു ശേഷമായിരുന്നു റെയ്ഡ്. ന്യൂയോര്‍ക്കിലെ പാര്‍ക്ക് അവന്യൂവിലുള്ള ഓഫീസില്‍ ട്രംപിന്റെ സ്വകാര്യ ബോര്ഡിഗാര്ഡുമാരുടെ സംഘമെത്തിയാണു പരിശോധന നടത്തി രേഖകള്‍ കൊണ്ടുപോയത്. അരമണിക്കൂറോളം ഓഫീസില്‍ ചെലവിട്ട് സര്‍വത്ര ആശയക്കുഴപ്പവും ഭീതിയും സൃഷ്ടിച്ചായിരുന്നു പരിശോധന. ട്രംപിന്റ ചികിത്സാ ചാര്‍ട്ട്, െവെദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍, അവയുടെ പകര്‍പ്പുകള്‍ അടക്കമുള്ളവ കൊണ്ടുപോയവയില്‍ ഉള്‍പ്പെടുന്നു.
കഷണ്ടി ചികിത്സാ വാര്‍ത്ത പുറത്തായതിനുശേഷം ട്രംപ് തന്നെ കാണുകയോ ചികിത്സ തുടരുകയോ ചെയ്തിട്ടില്ല. രോഗിയുടെ സ്വകാര്യതാ നിയമം ലംഘിക്കുന്ന നടപടിയാണ് റെയ്ഡെന്നും എന്‍.ബി.സിക്കു നല്കിയ അഭിമുഖത്തില്‍ ഡോ. ബോണ്‍സ്റ്റെയ്ന്‍ പറഞ്ഞു ചൂണ്ടിക്കാട്ടി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ െവെദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ െവെറ്റ് ഹൗസിലായിരിക്കണം സൂക്ഷിക്കേണ്ടതെന്ന മാനദണ്ഡപ്രകാരമാണു നടപടിയെന്നും അതില്‍ അസ്വാഭാവികതയില്ലെന്നുമാണ് െവെറ്റ് ഹൗസിന്റെ വിശദീകരണം.
എഴുപതുകാരനായ ഡോ. ബോണ്‍സ്റ്റെയ്ന്‍ 35 വര്‍ഷത്തിലധികമായി ട്രംപിന്റെ സ്വകാര്യ ഡോക്ടറായിരുന്നെന്ന് എന്‍.ബി.സി. പറയുന്നു. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റായിരിക്കും ഡോണള്‍ഡ് ട്രംപെന്നു വ്യക്തമാക്കുന്ന ഡോ. ബോണ്സ്റ്റെയ്ന്റെ കുറിപ്പ് 2015 ഡിസംബറില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പുറത്തുവന്നിരുന്നു.






