
തിരുവനന്തപുരം: വിദേശവനിത ലീഗ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി കോവളം വാഴമുട്ടം സ്വദേശി ഉമേഷ് സ്ഥലത്തെ മറ്റു ചില സ്ത്രീകളെയും കുട്ടികളെയും വരെ പീഡിപ്പിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരവും കേസെടുത്തേക്കും. ലിഗയെ പീഡിപ്പിച്ച കണ്ടല്‍ക്കാട് ഇയാളുടെ പതിവ് അനാശാസ്യകേന്ദ്രമാണെന്നും പലരെയും ഇയാള്‍ ഇവിടെഎത്തിച്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഉമേഷ് സ്ഥിരം കുറ്റവാളിയും ലൈംഗികവൈകൃതം പോലുള്ളവയുടെ അടിമയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ടല്‍ കാടുകള്‍ക്കിടയിലെ ഈ സ്ഥലം ഉമേഷിന്റെയും മറ്റൊരു പ്രതിയായ ഉദയന്റെയും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. കുട്ടികളെ ഇവിടെ കൊണ്ടുവന്നു ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന. ഇയാള്‍ ഇവിടെ നടത്തുന്ന അനാശാസ്യ പ്രവര്‍ത്തികളെക്കുറിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി പറയാത്തത് ഭീതി കൊണ്ടായിരുന്നു. ലിഗയുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റിന് ശേഷം ഈ സംഭവങ്ങളില്‍ ഉമേഷിനെതിരേ പോലീസ് പോക്സോ ചുമത്തി കേസെടുക്കും. ലിഗ കൊല്ലപ്പെട്ട സംഭവത്തിലും ബലാത്സംഗം നടന്നിട്ടുള്ളതായിട്ടാണ് പോലീസിന്റെ കണ്ടെത്തല്‍. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും ചുമത്തും.
കേസിലെ രണ്ടാമത്തെ പ്രതിയായ ഉദയന്റെ സഹായത്തോടെ ബോട്ടിംഗിന് എന്ന് പറഞ്ഞാണ് ലിഗയെ ഇരുവരും ഇവിടെ എത്തിയച്ചത്. അതിന് ശേഷം രണ്ടുപേരും മയക്കുമരുന്ന് നല്കിയ ബലാത്സംഗം ചെയ്തു. പിന്നീട് വീണ്ടും ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തു. പോലീസില്‍ പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍ ഇരുവരും ലിഗയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. ഉദയന്‍ ധരിച്ചിരുന്ന കോട്ടാണ് ലീഗയുടെ ശരീരത്ത് ഉണ്ടായിരുന്നത്. ലിഗയുമായി ഇവര്‍ കണ്ടല്‍കാട്ടിലേക്ക് പോകുന്നത് ചിലര്‍ കണ്ടിരുന്നെങ്കിലൂം ആരും മൊഴി നല്‍കിയിരുന്നില്ല. ഒടുവില്‍ ഒരാള്‍ നല്കിയ സൂചന അനുസരിച്ചാണ് പോലീസ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. ഉമേഷും ഉദയനും യുവതിയുടെ ഒപ്പമുണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഉമേഷും ഉദയനും ബന്ധുക്കളാണ്. ഉദയന്‍ ടൂറിസ്റ്റ് ഗൈഡാണ്. ഇയാള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് നല്കിയ കോട്ടായിരുന്നു ഇവര്‍ ലീഗയെ ധരിപ്പിച്ചത്. കൊലപാതകത്തില്‍ നേരത്തേ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ ഉദയന്റെയും ഉമേഷിന്റെയും പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കൂട്ടിയിണക്കാന്‍ െവെകിയതാണ് അറസ്റ്റ് നീട്ടിയത്. അതേസമയം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ ലിഗയുടെ സംസ്കാരത്തിനുമുമ്പ് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് നീക്കം.
തുടക്കത്തില്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്ന മൊഴികളാണ് പിടിയിലായവര്‍ നല്‍കിയത്. ലിഗയെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഇവര്‍ പിന്നീട് മൃതദേഹം കണ്ടെന്നു തിരുത്തി. കോവളത്തെ ഒരു ക്ഷേത്രം കെയര്‍ ടേക്കറായ ഉമേഷും ടൂറിസ്റ്റു ഗൈഡായ ഉദയനും ബോട്ടിങ്ങിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപൊയത്. ലിഗ രണ്ടുദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഉമേഷും ഉദയനും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിനിടെ ലിഗയുടെ സഹോദരി ഇല്‍സി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു സര്‍ക്കാര്‍ നല്കിയ പിന്തുണക്കു നന്ദി അറിയിച്ചു. ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ ദുഃഖമുണ്ടെന്നു അവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.






