
തിരുവനന്തപുരം: കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ ഉമേഷിനെയും ഉദയനെയും യഥാര്‍ത്ഥത്തില്‍ കുരുക്കിയത് മൃതദേഹത്തില്‍ കണ്ടെത്തിയ ഓവര്‍കോട്ട്. മാര്‍ച്ച് 14ന് കോവളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തിയ ശേഷം കേസിലേക്ക് ഈ ഓവര്‍കോട്ട് വന്നു കയറിയതോടെ അതിന് ലക്ഷ്യബോധവും വേഗതയുമുണ്ടായി.
വിദേശയുവതിയെ കാണാനില്ലെന്ന പരാതിയില്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റയുടെ മേല്‍നോട്ടത്തില്‍ ഐ.ജി: മനോജ് ഏബ്രഹാമിനെ പ്രത്യേക സംഘത്തലവനായി നിയമിച്ചതോടെയാണ് കാര്യങ്ങള്‍ ഗൗരവതരമായത്. ഇതിനിടയില്‍ വിദേശ വനിതയുടെ കുടുംബാംഗങ്ങളും സമാന്തര അന്വേഷണം നടത്തി. യുവതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു രണ്ടുലക്ഷം രുപയുടെ പാതിതോഷികവും പ്രഖ്യാപിച്ചിരുന്നു. കോവളത്തു വിദേശ വനിത എത്തിയെന്നു ഓട്ടോറിക്ഷ ഡ്രൈവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തീരപ്രദേശം പോലീസ് അരിച്ചുപെറുക്കി. 245 ഹോട്ടലുകള്‍ പരിശോധിച്ചു. നാനൂറിലധികംപേരെ ചോദ്യം ചെയ്തു.
കാണാതായി ഒരുമാസത്തിനുശേഷമാണ് പനത്തുറ കണ്ടല്‍ക്കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്ന രീതിയില്‍ എഴുതിത്തള്ളുമായിരുന്ന കേസില്‍ മൃതദേഹത്തിലെ ഓവര്‍കോട്ട് യുവതിയുടേതല്ലെന്നും പുതിയ കോട്ട് വാങ്ങാന്‍ കയ്യില്‍ പണമില്ലായിരുന്നെന്നും സഹോദരി ഉറപ്പിച്ചതോടെയാണ് വഴിത്തിരിവുകള്‍ പലതും ഉണ്ടായത്. സഹോദരിയെ ആരോ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ച് വകവരുത്തുകയായിരുന്നെന്ന സംശയമാണ് സഹോദരി പ്രകടിപ്പിച്ചത്. സഹോദരി പതിവായി ഓവര്‍കോട്ട് ധരിക്കുന്നയാളല്ലെന്നും പറഞ്ഞു. യുവതിയെ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറും ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്ന മൊഴിയാണ് നല്‍കിയത്.
ഓവര്‍കോട്ട് വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും സ്ഥിരമായി അത് ധരിക്കുന്നവരെ കുറിച്ചും അന്വേഷണം നടത്തി. തുടര്‍ന്നാണ് കണ്ടല്‍ക്കാടിനുള്ളിലെ പതിവ് സന്ദര്ശകരിലേക്കും മയക്കുമരുന്നു കടത്തുകാരിലേക്കും അന്വേഷണം എത്തിയത്. ഒടുവില്‍ നാലു പേരെ കസ്റ്റഡിയില്‍ എടുത്ത ശേഷം ഉമേഷിലേക്കും ഉദയനിലേക്കും അന്വേഷണം അവസാനിച്ചു. ഇവരില്‍ ഒരാളായ ഉദയന്റേതാണ് ഓവര്കോട്ടെന്നും പോലീസ് കണ്ടെത്തി. ടൂറിസ്റ്റ് ഗൈഡായ ഉദയന്‍ മറ്റൊരു ടൂറിസ്റ്റ് സമ്മാനിച്ചതായിരുന്നു ഈ ഓവര്‍കോട്ട്. ഇതിന് പിന്നാലെ സ്ഥലത്തു നിന്നും വള്ളി കൊണ്ടുള്ള കുരുക്ക് കണ്ടെത്തിയതും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും മരണം കൊലപാതകമാണെന്ന സൂചന നല്കി.
എന്നിട്ടും കസ്റ്റഡിയിലായ ഉമേഷും ഉദയനും മൊഴികള്‍ മാറ്റിപറഞ്ഞത് പ്രത്യേകസംഘത്തെ കുഴച്ചു. ശാസ്ത്രീയ തെളിവുകള്‍ എത്തിയതോടെ പ്രതികളുടെ പ്രതിരോധം പൊളിഞ്ഞു. യുവതിയുടെ മൃതദേഹത്തില്‍നിന്നു കണ്ടെത്തിയ തലമുടിനാര് പ്രതികളില്‍ ഒരാളുടേതാണെന്നും ശാസ്ത്രീയമായി തെളിഞ്ഞതോടെ പോലീസിന് ആശ്വാസമാവുകയായിരുന്നു. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിലുമെത്തി.
ഓട്ടോറിക്ഷയിലാണ് ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് ഉമേഷും ഉദയനും കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. െഫെബര്‍ ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. അന്നു തന്നെ കൊലപാതകം നടന്നതെന്നാണ് കണ്ടെത്തല്‍.






