
നയ്റോബി: മധ്യകെനിയയില് 47 പേരുടെ മരണത്തിനിടയാക്കിയ ഡാം ഇന്ത്യന്‍ വംശജന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍. പ്രദേശത്ത് ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്കു പിന്നാലെയാണ് ഇന്ത്യന്‍ വംശജനായ കര്ഷകന് മന്‍സുകുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്നത്.
ജലസേചനത്തിനും മീന്‍ വളര്‍ത്തലിനുമായി ഉപയോഗിച്ചു വന്നിരുന്ന ഡാമാണ് തകര്‍ന്നത്. നാക്കുരുവിലെ റിഫ്റ്റ് വാലി പട്ടണത്തിനു സമീപമുള്ള സോളായിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. അതിശക്തമായി ഒഴുകിയെത്തിയ വെള്ളം സമീപത്തെ രണ്ടു ഗ്രാമങ്ങളെ പൂര്‍ണമായും തുടച്ചുമാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക്ക് ലൈനുകളും ഒഴുകിപ്പോയി.ഇതോടെ പല പ്രദേശങ്ങളും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്. അപകടം ഉണ്ടായ സമയത്ത് പട്ടേല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇയാളുടെ ഉടമസ്ഥതയിലുള്ള മുന്നു വന്ജലസംഭരണികളില് ഒന്നാണ് തകര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
രാത്രി ഉറങ്ങിക്കിടന്നവര്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുകയായിരുന്നു. വ്യാഴാഴ്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കനത്തമഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുരിതത്തിലായി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴൂം തുടരുകയാണ്. കഴിക്കന്‍ ആഫ്രിക്കയില്‍ കനത്ത വരള്‍ച്ചയ്ക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് കനത്ത പേമാരി ആഞ്ഞടിച്ചു പെയ്യാന്‍ തുടങ്ങിയത്. ബുധനാഴ്ച ഉണ്ടായ ശക്തമായ മഴയില്‍ കെനിയയുടെ മിക്കഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. കനത്ത മഴയിലും കെടുതിയിലും ഇതുവരെ മരണം 200 ആയി.






