
പാറശാല: ബ്ലേഡ് മാഫിയ സംഘം വിധവയായ വീട്ടമ്മയെ ആറുമണിക്കൂറോളം പൂട്ടിയിട്ടതായി പരാതി. ഒത്തുതീര്‍പ്പിനെന്ന വ്യാജേന കൂട്ടിക്കൊണ്ടുവന്ന അയല്‍വാസിയായ സി.പി.എം. പ്രാദേശിക നേതാവാണു വീട്ടമ്മയെ ബ്ലേഡ് മാഫിയ സംഘത്തിനു െകെമാറിയതെന്നും ആരോപണം.
കൊല്ലയില്‍ പഞ്ചായത്തിലെ മാങ്കോട്ടുകോണം എസ്.ബി ഭവനില്‍ ബിന്ദു (39)വിനു നേര്‍ക്കാണ് ക്രൂരത. ബ്ലേഡ് പലിശക്കാരുടെ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ട വീട്ടമ്മയെ പോലീസെത്തിയാണു രക്ഷിച്ചത്. അയല്‍വാസിയായ സി.പി.എമ്മുകാരനടക്കം ബ്ലേഡ് സംഘത്തിലെ അംഗങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. 2012ലാണ് ബിന്ദുവിന്റെ ഭര്‍ത്താവ് കൊല്ലയില്‍ മണിഭവനില്‍ യശോദയുടെ െകെയില്‍നിന്ന് 30000 രൂപ കടം വാങ്ങിയത്. അന്ന് അഞ്ച് സെന്റ് സ്ഥലം ഈടായിനല്കിയിരുന്നു. 2013ല്‍ ബിന്ദുവിന്റെ ഭര്‍ത്താവ് മരിച്ചു.
പിന്നീടു കൂലിപ്പണി ചെയ്തു പലിശയടക്കം അറുപതിനായിരം രൂപ തിരിച്ചുനല്‍കിയെന്നാണ് ബിന്ദു പറയുന്നത്. എന്നാല്‍ ഈടുവച്ച വസ്തുവിന്റെ പ്രമാണം തിരിച്ചുചോദിച്ചപ്പോള്‍ ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ കൂടി നല്‍കിയാലേ പ്രമാണം തിരിച്ചുനല്കുള്ളൂവെന്നായിരുന്നു യശോദയും കൂട്ടരും പറഞ്ഞതെന്നു ബിന്ദുവിന്റെ പരാതിയില്‍ പറയുന്നു. ഈ തുകയ്ക്കായി ബിന്ദുവിനെ സ്ഥിരമായി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
അസഭ്യം പതിവായപ്പോള്‍ പോലീസിനു പരാതി നല്കാന് ഒരുങ്ങിയ ബിന്ദുവിനെ അയല്‍വാസിയായ സി.പി.എം നേതാവ് ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞ് ബ്ലേഡ് മാഫിയാസംഘത്തിന്റെ കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യശോദയും സംഘവും ബിന്ദുവിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു.
ആറു മണിക്കൂറുകള്‍ക്കുശേഷം ബിന്ദു ഫോണിലൂടെ അയല്‍വാസിയെ വിവരമറിയിച്ചപ്പോള്‍ മാരായമുട്ടം പോലീസെത്തി മോചിപ്പിക്കുകയായിരുന്നു. യശോദ, മകന് അജി, വീട്ടമ്മയെ പലിശസംഘത്തിന്റെ വീട്ടിലെത്തിച്ച ശശി എന്നിവര്‍ക്കെതിരെ മാരാമുട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.






