
ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് എതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ വെടിവയ്പില്‍ 11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അതിശക്തമായ പ്രതിമഷധവുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍. സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചത് എന്തിനാണെന്നും അതിന് നിയമം അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സ്റ്റാലിന് ട്വീറ്റ് ചെയ്തു. റബര്‍/പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല. വെടിവയ്പിനു മുന്‍പ് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ലെന്നും സ്റ്റെര്ലൈറ്റ്പ്രക്ഷോഭം എന്ന ഹാഷ്ടാഗിലൂടെയാണ് സന്ദേശത്തില്‍ സ്റ്റാലിന് ചോദിക്കുന്നു.
11 തമിഴന്മാരെ കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. ഡി.ജി.പിയ്ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമോ? ഇവയെല്ലാം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിയുമോ എന്നും സ്റ്റാലിന് ചോദിക്കുന്നു. സംഭവത്തെ ജാലിയന്‍വാലബാഗ് കൂട്ടക്കൊലയോടാണ് ഡി.എം.കെ ഉപമിച്ചത്. ഈ മാസം 25ന് സര്‍വകക്ഷി പ്രതിഷേധത്തിനും ഡി.എം.കെ ആഹ്വാനം ചെയ്തു.
#Thoothukudi :Marumalarchi Dravida Munnetra Kazhagam(MDMK) Chief Vaiko met those injured during protests against #Sterlite industries. 11 people were killed yesterday in police firing pic.twitter.com/17TLi4lhNL
— ANI (@ANI) May 23, 2018
വെടിവയ്പ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഭീകരതയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അനീതിക്കെതിരെ പോരാടിയ ജനതയാണ് കൊല്ലപ്പെട്ടത്. ജീവത്യാഗം ചെയ്തവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിനൊപ്പമാണ് താന്‍. മോഡിയുടെ വെടിയുണ്ടകള്‍ക്കു മുന്നില്‍ ജനം മുട്ടുമടക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ നിരവധി നേതാക്കളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എം.ഡി.എം.കെ നേതാവ് വൈകോ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. തൂത്തുക്കുടി സംഭവം പോലീസിന്റെ നരനായാട്ടാണെന്ന് പി.എം.കെ നേതാവ് അന്‍പുമണി രാംദോസ് പറഞ്ഞു. പോലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം. എസ്.പി, കലക്ടര്‍, ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവരെ സസ്പെന്‍ഡു ചെയ്യണമെന്നും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവയ്ക്കണമെന്നും രാഗദോസ് ആവശ്യപ്പെട്ടു.
അതിനിടെ, തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായി കമല്‍ ഹാസന് സന്ദര്‍ശിച്ചു. പരുക്കേറ്റവരുടെ ബന്ധുക്കള്‍ വളരെ രോഷത്തോടെ കമലിനോട് പ്രതികരിച്ചത്. 'നിങ്ങളുടെ സന്ദര്‍ശനം ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഉടന്‍ തിരിച്ചുപോകണമെന്നും' അവര്‍ ആവശ്യപ്പെട്ടു.
#WATCH Makkal Needhi Maiam chief Kamal Haasan meets people who were injured in #SterliteProtest yesterday, at General Hospital in #Thoothukudi; family of victims say, 'we are facing difficulties due to your visit. Please leave from here' pic.twitter.com/o2Xbrql312
— ANI (@ANI) May 23, 2018
ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കമല്‍ ഹാസന് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതു കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. സ്റ്റെര്‍ലൈറ്റ് അടച്ചുപൂട്ടണം. അതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കമല്‍ പ്രതികരിച്ചു.
വെടിവയ്പില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രക്ഷോഭവും നടന്നു. പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ജനറല്‍ ആശുപത്രിയിലും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
CPI(M) hold protest in Coimbatore against death of 11 people in Anti-Sterlite protest in #Thoothukudi yesterday #TamilNadu pic.twitter.com/gKeDUm67s5
— ANI (@ANI) May 23, 2018
പരുക്കേറ്റ് 42 പേര് ആശുപത്രിയില്‍ എത്തിയതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ എഡ്വിന് ജോ പറഞ്ഞൂ. കുറച്ചുപേരെ തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 17 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയതായും 10 മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിവയ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം തേടി. ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധായ കേസെടുത്തു. തമിഴ്നാട് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വെടിവയ്പ് നടന്ന മേഖലയില്‍ നിരോധനാജ്ഞ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
അതേസമയം, സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭത്തിനു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം മറുപടി പറയണമെന്ന് സുബ്രഹ്മണ്യം സ്വാമി എം.പി ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ഈ കമ്പനിയില്‍ നിന്ന് പ്രതിഫലം പറ്റിയ ഡയക്ടര്‍ ആയിരുന്നു ചിദംബരം. അതിന്റെ എല്ലാ രേഖകളും തന്റെ പക്കലുണ്ട്. സ്റ്റെര്‍ലൈറ്റിനു വേണ്ടിയാണ് ചിദംബരം സംസാരിക്കുന്നതെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.
അതിനിടെ, സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്ഡിസ്ട്രീസിന്റെ വികസന പദ്ധതി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രദേശത്ത് കടുത്ത മലിനീകരണത്തിന് ഇടയാക്കുന്നതിനാല്‍ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ജനകീയ പ്രക്ഷോഭത്തിന്റെ 100ാം ദിവസമായ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്കാണ് പോലീസ് വെടിവയ്പുണ്ടായത്.
വെടിവയ്പില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി അരുണ ജാദീഷന് ആണ് അന്വേഷണം നടത്തുക.






