
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ വെള്ളിയാഴ്ച നടന്ന വിവാഹവിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചത് മുതല്‍ കെവിന് വധഭീഷണി ഉയര്‍ന്നിരുന്നു. ഈ ഭയം കൊണ്ടാണ് കെവിന് ഭാര്യ നീനുവിനെ ഹോസ്റ്റലില്‍ തന്നെ തിരികെ കൊണ്ടു വിട്ടതും അനീഷിന്റെ വീട്ടിലേക്ക് മാറിയതും. കെവിനെയും അനീഷിനെയും ശനിയാഴ്ച മുതല്‍ ക്വട്ടേഷന്‍ സംഘം സ്കെച്ച് ചെയ്തിരുന്നതായിട്ടാണ് വിവരം.
വിവാഹവിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചത് മുതല്‍ കെവിന്റെ ഫോണിലേക്ക് ഭീഷണിസന്ദേശം വന്നു തുടങ്ങിയിരുന്നു. വിവാഹദിവസം തന്നെ കെവിന് നീനുവിനെ താമസിച്ചിരുന്നു ഹോസ്റ്റലില്‍ തിരികെയെത്തിച്ചു. പല തരത്തിലുളള ഭീഷണികള്‍ ഉണ്ടായിട്ടും കെവിന് കാര്യമായി എടുത്തിരുന്നില്ല. രാവിലെ മുതല്‍ കെവിനെയും അനീഷിനെയും ലക്ഷ്യമിട്ട ഗുണ്ടകള്‍ അവസരം പാര്‍ത്ത് രാവിലെ മുതല്‍ സമീപപ്രദേശങ്ങളില്‍ റോന്തു ചുറ്റുകയായിരുന്നു.
ശനിയാഴ്ച അര്‍ദ്ധരാത്രി വരെ കെവിന്റെയും അനീഷിന്റെയും ചില കൂട്ടുകാര്‍ മാന്നാനത്തെ വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ അവസരം കിട്ടിയില്ല. കൂട്ടുകാര്‍ പോയ ശേഷം കെവിനും അനീഷും ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ക്വട്ടേഷന്‍ സംഘം വീടിന്റെ അടുക്കള വാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകയറുകയും ഇരുവരേയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് ഇരുവരേയും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ ശേഷം കൊണ്ടു പോകുകയായിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘം ഒരാളെ ഇന്നോവ കാറിലും മറ്റേയാളെ വാഗണ്‍ ആര് കാറിലുമാണ് കയറ്റിയത്. വാഹനത്തില്‍ കയറ്റിയപ്പോള്‍ മുതല്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പിന്നീട് അനീഷ് പറഞ്ഞു.
അതേസമയം കിലോമീറ്റര്‍ അകലെ നിന്നും വന്ന ക്വട്ടേഷന്‍ സംഘത്തിന് വഴി കാട്ടിയത് ആരാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. സംഘത്തിന് അനീഷിന്റെ വീട് കാട്ടിക്കൊടുത്തതും വഴിതെറ്റാതെ അവര്‍ എത്തിയതും എങ്ങിനെയെന്നും പ്രാദേശികമായി ഏതെങ്കിലൂം സഹായം ഇവര്‍ക്ക് കിട്ടിയിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്. തെന്മലയില് നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന് പ്രാദേശിക സഹായം കിട്ടാതെ കൃത്യം നടത്തി മടങ്ങാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.
മാന്നാനത്തെയും പ്രദേശങ്ങളിലെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. പ്രതികള്‍ ഉപയോഗിച്ച നമ്പരില്‍ നിന്നും പ്രദേശവാസികളില്‍ ആരെയെങ്കിലൂം വിളിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഡിവൈഎഫ്ഐക്കാര്‍ ഉള്ളതിനാല്‍ സിപിഎം പ്രാദേശികനേതാക്കളുടെ സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് സംശയം. തെന്മല പഞ്ചായത്തിനെയും പിറവന്തൂര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന ചാലിയക്കരയില്‍ തോട്ടത്തൊങ്കല് ഭാഗത്തു നിന്നും കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബനിയനും ജട്ടിയുമേ മൃതദേഹത്തില്‍ ഉണ്ടായിരുന്നുള്ളൂ.






