
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. സംസ്ഥാന നേതൃത്വത്തിന് സങ്കുചിത മനോഭാവമാണെന്നും പരസ്യപ്രസ്താവന വിലക്കിയ നേതാക്കളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും സുധീരന് പറഞ്ഞു. കെ.എം മാണി ചാഞ്ചാട്ടക്കാരനാണ്. നാളെ മാണി ബി.ജെ.പിയില്‍ പോകില്ലെന്ന് എന്തുറപ്പാണ്. യുപിഎയുടെ ഒരു സീറ്റ് നഷ്ടപ്പെടുത്തിയ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് മതേതര മുന്നേറ്റം തകര്‍ക്കുന്നതാണ്. മതേതതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ തകര്‍ക്കുന്നതാണ് ഇവരുടെ അജണ്ടയെന്നും സുധീരന് വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതോടെ യുപിഎയുടെ സീറ്റ് നഷ്ടപ്പെട്ടു. അത് ബി.ജെ.പിയെ ശക്തിപ്പെടുത്തുന്ന നടപടിയാണ്. സമദൂരം പാലിക്കുന്ന മാണി മൂന്നു മുന്നണികളുമായി വിലപേശല്‍ നടത്തി. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം. ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് മതേതര മുന്നേറ്റം തകര്‍ക്കുന്നതാണ്. മതേതതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ തകര്‍ക്കുന്നത്. നേതാക്കള്‍ തെറ്റുപറ്റിയാല്‍ തിരുത്തണമെന്നും പ്രവര്‍ത്തകരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കണമെന്നും സുധീരന് പറഞ്ഞു.
കോണ്‍ഗ്രസും ഇടതുമുന്നണിയുമായി വില പേശിയ കേരള കോണ്‍ഗ്രസ് നേതാവ് നാളെ ബി.ജെ.പിയില്‍ പോകില്ലെന്ന് എന്താണ് ഉറപ്പാണ്. ആര്.എസ്.പിക്കും ജനതാദള്‍ എസിനും സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കന്മാര് നടത്തുന്ന പ്രസ്താന തെറ്റാണ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കെപിസിസി അധ്യക്ഷനും അഞ്ചുമിനിറ്റുകൊണ്ട് എടുത്ത തീരുമാനമാണെന്ന പ്രസ്താവന തെറ്റാണ്. എല്‍.ഡി.എഫ് വിട്ടുവന്ന ആര്.എസ്.പിയുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പല നിബന്ധനകളും വച്ചിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം. ജയിച്ചുവരുന്ന അംഗം യുപിഎയ്ക്കൊപ്പം നില്‍ക്കണം എന്നീ ആവശ്യങ്ങള്‍. ദേശീയ തലത്തില്‍ ആര്.എസ്.പി കോണ്ഗ്രസിനൊപ്പമല്ലായിരുന്നു. കേരളത്തില്‍ യു.ഡി.എഫിനൊപ്പമുള്ള ആര്.എസ്.പിയുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം അവര്‍ അംഗീകരിച്ചു. പലവട്ടം നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷം കെപിസിസി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ താന്‍ റിപ്പോര്‍ട്ട് ചെയ്തു. അത് കെപിസിസി അംഗീകരിക്കുകയായിരുന്നു. ഒരു തരത്തിലുള്ള പ്രതിഷേധം ഒരിടത്തുനിന്നും ഉയര്‍ന്നുവന്നിട്ടില്ല. ഇപ്പോള്‍ പ്രതിഷേധിക്കാത്തവരില്ല. പലരും പാര്‍ട്ടി വിട്ടുപോകുന്നു. ആ തരത്തിലുള്ള ജാഗ്രത, സൂക്ഷ്മത, മുന്‍കരുതല്‍ ഒന്നും ഇവിടെ സ്വീകരിച്ചിട്ടില്ല.
ആര്.എസ്.പി നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ മാണി ചാഞ്ചാട്ടക്കാരനാണ്. അത്തരമൊരു പാര്‍ട്ടിയുമായി നിലപാട് എടുക്കുമ്പോള്‍ പലവട്ടം ആലോചിക്കണമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്താനാണ് കേരളത്തിലെ നേതാക്കള്‍ ശ്രമിക്കുന്നത്. അവരുടെ മുന്നില്‍ വിശാല താല്പര്യമില്ല. സങ്കുചിത താല്പര്യമാണ്. കോണ്‍ഗ്രസില്‍ നിന്നും ആരും ഈ സ്ഥാനത്ത് വരരുത് എന്ന അജണ്ട മാത്രമാണ് അവര്‍ നടപ്പാക്കിയത്. നിരവധി നേതാക്കള്‍ അര്‍ഹരായിട്ടുണ്ട്.
താന്‍ രാജ്യസഭാസീറ്റിനെ കുറിച്ച് ആലോചിച്ചിട്ടേയില്ല. അത് അറിയാവുന്നവര്‍ തന്നെ തനിക്കെതിരെ കുപ്രചരണം നടത്തുകയാണ്. താന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന സോണിയ ഗാന്ധി അടക്കമുള്ളവരുടെ ആവശ്യം സ്നേഹപൂര്‍വ്വം നിരസിച്ചതാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എ.കെ ആന്റണി ഉള്‍പ്പെടെയുള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ, യു.ഡി.എഫിനെ ശക്തിപ്പെടുത്തി പരമാവധി സീറ്റുകള്‍ യുപിഎയ്ക്ക് സംഭാവന ചെയ്യേണ്ടാ സാഹചര്യത്തില്‍ സങ്കുചിത നിലപാടാണ് പാര്‍ട്ടി നേതൃത്വം വച്ചുപുലര്‍ത്തുന്നത്. തെറ്റുപറ്റിയാല്‍ തുറന്നുസമ്മതിക്കണം. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടത്. അതിനു പകരം പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന ഒറ്റമൂലിയുമായി അവര്‍ ഇറങ്ങിയിരിക്കുകയാണ്്. പരസ്യ പ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നുമുണ്ട്. വിലക്കുന്ന നേതാക്കളുടെ പശ്ചാത്തലമെന്താണ്. സര്‍ക്കാരില്‍ നിന്ന് രാജിവച്ച ഒരു ധനകാര്യമന്ത്രി ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരെ മൂന്നാം ഗ്രൂപ്പുമായി ചേര്‍ന്ന് പരസ്യമായി അങ്കംകുറിച്ച നേതാവും ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് സുധീരന് പറഞ്ഞു.
കെപിസിസി അധ്യക്ഷനായിരിക്കുമ്പോള്‍ പരസ്യ പ്രസ്താവന വിലക്കിയ ആളാണ് താനും. ആ സ്ഥാനത്തിരിക്കുമ്പോള്‍ അങ്ങനെയൊക്കെ പറയേണ്ടിവരും. ഇതിനു പിന്നാലെ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ വിളിച്ച് പരസ്യപ്രസ്താവന നടത്തിയ ആളാണ് എം.എം ഹസ്സന്. താനതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിബന്ധം വച്ചുപുലര്‍ത്തുന്ന ആളാണ് താന്‍. വയലാര്‍ രവിയേയും എ.കെ ആന്റണിയേയും ഏറെ സ്നേഹിക്കുന്ന ആളാണ് താന്‍. എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ച വന്നാല്‍ താന്‍ ചൂണ്ടിക്കാണിക്കും. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്തത്. അദ്ദേഹം വിശാല മനസ്സോടെയാണ് അത് കണ്ടത്. പരസ്യ പ്രസ്താവന പാടില്ലെന്ന് ഇന്നലെ ഹസ്സന് പറഞ്ഞപ്പോള്‍ തെറ്റു കണ്ടാല്‍ അത് വിളിച്ചുപറയുക തന്നെ ചെയ്യുമെന്ന് താന്‍ അതേവേദിയില്‍ വച്ചുതന്നെ പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ശമിപ്പിക്കാനോ വിശ്വാസം വീണ്ടെടുക്കാനോ പാര്‍ട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ സജ്ജമാക്കാനോ അല്ല അവര്‍ ശ്രമിക്കുന്നത്. അവര്‍ യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണ്. പ്രവര്‍ത്തക വികാരം തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു.
2017 മാര്‍ച്ച് അഞ്ചിനാണ് താന്‍ കെപിസിസി അധ്യക്ഷ പദവി രാജിവച്ചത്. കോഴിക്കോട് ഒരു പരിപാടിക്കിടെ വീണ് വാരിയെല്ലിന് ചതവ് പറ്റിയിരുന്നു. വിശ്രമം ആവശ്യമായി വന്നതോടെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു. മനസ്സുമടുപ്പിക്കുന്ന നിലപാടാണ് കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിന്റേത്.
അധ്യക്ഷനാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹിക്ക് വിളിപ്പിച്ച തന്നെ രാഹുല്‍ ഗാന്ധിയാണ് . കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തന്നെ കെട്ടിയിറക്കിയതല്ല. കെഎസ്യു പ്രവര്ത്തകന് മുതല്‍ പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ സ്ഥാനങ്ങളിലും നീതി പുലര്‍ത്തി. ഒരു സ്ഥാനത്തോടും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ഏറ്റെടുക്കുന്ന സ്ഥാനത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തി. സത്യത്തിന്റെയും നീതിയുടെയും നിഷ്പക്ഷതയുടെയും പാതയിലാണ് പോയത്. അതില്‍ അഭിമാനമുണ്ട്. സ്പീക്കര്‍ എന്ന നിലയില്‍ തന്റെ ഒറ്റ റൂളിംഗ് പോലും തെറ്റായി ഉപയോഗിക്കാന്‍ ഇടയാക്കിയിട്ടില്ല. അതിനോട് വിയോജിപ്പ് ഉള്ളവര്‍ പോലും അംഗീകരിക്കും. ആരോഗ്യമന്ത്രി എന്ന നിലയിലെ ഹൃസ്വകാല പ്രവര്‍ത്തനവും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ താന്‍ നടത്തിയ ജനജാഗ്രത യാത്രകളോട് ഗ്രൂപ്പ് നേതാക്കള്‍ സഹകരിച്ചില്ല. ശംഖുമുഖം കടപ്പുറത്ത് സമാപന സമ്മേളനം നടത്തിയപ്പോള്‍ എല്ലാവരും പറഞ്ഞു ആള് വരില്ല എന്ന്. ആദര്‍ശം കൊണ്ട് ആളുകൂടില്ല. പണം വേണമെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഒരു പണവും മുടക്കാതെ ശംഖുമുഖം കടപ്പുറം നിറഞ്ഞുകവിയുന്ന ജനക്കൂട്ടം അവിടെ എത്തി. സംഘടന താഴേതട്ടില്‍ താന്‍ ശക്തിപ്പെടുത്തിയെന്നും സുധീരന് അവകാശപ്പെട്ടു.






