
ആധുനികതയുടെ സുഖസൗകര്യങ്ങളോട് അകലം പാലിച്ച് നാഗരീകതയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒരാള്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചത് 30 വര്‍ഷം. കാസ്റ്റ് അവേ സിനിമാക്കഥ പോലെ ജപ്പാനിലെ ഒക്കിനാവയിലെ യീയാമാ ദ്വീപില്‍ തനിച്ചു കാലം തള്ളിനീക്കിയത് മാസാഫുമി നാഗസാക്കി എന്ന 82 കാരനാണ്. മത്സ്യബന്ധന തൊഴിലാളികള്‍ പോലും തങ്ങാന്‍ കൂട്ടാക്കാത്ത ദ്വീപില്‍ മാസാഫുമി തികച്ചും നഗ്നനായി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ ശേഷം ഈ ഏപ്രിലില്‍ ജപ്പാന് അധികൃതര്‍ ഈ വൃദ്ധനെ ദ്വീപിന് പുറത്തെത്തിച്ച് വൃദ്ധസദനത്തിലാക്കി.
ഫോണോ ലൈറ്റോ കുടിവെള്ളമോ വസ്ത്രമോ ഇല്ലാതെ കൊതുകുകടിയും കൊണ്ട് ദ്വീപില്‍ ഇദ്ദേഹം തികച്ചും നഗ്നനായിട്ടായിരുന്നു നാഗസാക്കി ജീവിച്ചത്. മുപ്പത് വര്‍ഷം വീട്ടുകാരെക്കുറിച്ചോ നാട്ടുകാരെക്കുറിച്ചോ ആവലാതിപ്പെടാതെ അകന്നുകഴിഞ്ഞ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഈ ദ്വീപില്‍ കിടന്നു മരിക്കുക എന്നതായിരുന്നു. 2012 ല്‍ നല്കിയ ഒരു അഭിമുഖത്തില്‍ മരിക്കാന്‍ ഒരിടം കണ്ടെത്തുക പ്രധാനമായ കാര്യമാണ്. അതിനായി താന്‍ ഇവിടം തിരഞ്ഞെടുക്കുന്നു എന്നാണ് നാഗസാകി പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും അരികില്‍ നില്ക്കുമ്പോള് ഒരു ആശുപത്രിയിലോ വീട്ടിലോ കിടന്ന് മരിക്കുക എന്നത് പ്രധാനമായ കാര്യമല്ല. ഇവിടെയാണെങ്കില്‍ പ്രകൃതിയുടെ മടിയില്‍ കിടന്നു മരിക്കാമെന്ന് നാഗസാക്കി പറഞ്ഞു.
ലോകം മാറിമറിഞ്ഞാലും താന്‍ ഈ ദ്വീപില്‍ നിന്നും പോകില്ലെന്നും ഈ ദ്വീപിനെ സംരക്ഷിച്ചുകൊണ്ട ഇവിടെ തന്നെ കഴിയുമെന്നും ഇതുപോലൊരു സ്വര്‍ഗ്ഗം മറ്റെങ്ങും കണ്ടെത്താന്‍ കഴിയില്ലെന്നും നാഗസാക്കി പറഞ്ഞിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുമുള്ള നാഗസാക്കി അക്കാലത്ത് കുടുംബത്തേക്കുറിച്ചോ കുട്ടികളേക്കുറിച്ചോ ചിന്തിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. തന്റെ ഭൂതകാലത്തെക്കുറിച്ച് പറയാനോ ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു നാഗസാക്കി പറഞ്ഞത്.
ജപ്പാനിലെ പ്രധാന ദ്വീപുകളില്‍ ഒന്നായ ഹോന്‍ഷൂ തുറമുഖനഗരത്തിലെ നിഗാട്ടയില് നിന്നുമാണ് നാഗസാക്കി ഇവിടേക്ക് കുടിയേറിയത്. അവിടെ ഫാക്ടറി ജീവനക്കാരനായിരുന്ന നാഗസാക്കിയോട് ഈ ദ്വീപിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് ഒരു കൂട്ടുകാരനായിരുന്നു. അന്നുമുതല്‍ നാഗരീക ജീവിതത്തില്‍ നിന്നുള്ള രക്ഷപ്പെടലിനേക്കുറിച്ച് നാഗസാക്കി സ്വപ്നം കണ്ടു തുടങ്ങി. ഒരു ദിവസം വിമാനത്തില്‍ വെച്ച് താഴെ കടല്‍നിരപ്പിലെ അന്തരീക്ഷ മലീനീകരണത്തെക്കുറിച്ച് നാഗസാക്കി കണ്ടു.
പിറ്റേന്ന് തന്നെ ഒളിച്ചു താമസിക്കാന്‍ പറ്റിയ ഒരു ദ്വീപ് കണ്ടെത്തി അവിടേയ്ക്ക് പോയി. ഒരു രണ്ടു വര്‍ഷം ദ്വീപില്‍ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് വന്നതെങ്കിലും 30 വര്‍ഷങ്ങളാണ് തള്ളിനീക്കിയത്. പ്രകൃതിയെ അനുസരിച്ച് ജീവിക്കാനായി വസ്ത്രങ്ങള്‍ പോലും വലിച്ചെറിഞ്ഞു. പിന്നീട് പരിപൂര്‍ണ്ണ നഗ്നമായി പ്രകൃതിക്ക് അനുസൃതമായി കഴിഞ്ഞു. ആദ്യ ഏതാനും വര്‍ഷം നാഗസാക്കി ഇവിടെ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു കൊടുങ്കാറ്റില്‍ വിലപ്പെട്ട ചില വസ്തുക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഒഴുകിപ്പോയതോടെ വസ്ത്രങ്ങള്‍ തന്നെ ആവശ്യമില്ലെന്ന നിലപാട് എടുത്തു. പിന്നീട് ജീവിതം അങ്ങിനെയായി.
വിവസ്ത്രനായി നടക്കുന്നത് പുറം ലോകത്ത് അനുയോജ്യമായ കാര്യമല്ല. പക്ഷേ ഇവിടെ അതാണ് യൂണിഫോറം. നിങ്ങള്‍ വസ്ത്രം ധരിച്ചാല്‍ പൂര്‍ണ്ണമായും ഈ സ്ഥലത്തിന് പുറത്താകും. ദ്വീപില്‍ പൂര്‍ണ്ണ നഗ്നനായി തനിച്ചു കഴിയുന്ന നാഗസാക്കിക്ക് പക്ഷേ ചില അസാധാരണ കൂട്ടുകാര്‍ ദ്വീപിലുണ്ടായിരുന്നു. ആമകളും കടല്‍ജീവികളും. മാംസവും മത്സ്യവും കഴിക്കുന്നതും നിര്‍ത്തുകയും ചെയ്തു. കടലാമകളെ കാണുന്നതായിരുന്നു പ്രധാന വിനോദം മുട്ടവിരിഞ്ഞ് കുഞ്ഞാമകള്‍ പുറത്തു വരുന്നതും അവ കടലിലേക്ക് ഇറങ്ങിപ്പോകുന്നതും രോമാഞ്ചം ഉണര്‍ത്തുന്ന കാഴ്ചയാണെന്നാണ് വാദം.
ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ചില ജീവിതചര്യയും അദ്ദേഹം പുലര്‍ത്തി. പുലര്‍ച്ചെ വ്യായാമം, അതിന് പിന്നാലെ മണിക്കൂറുകള്‍ നീളുന്ന കടലോരം വൃത്തിയാക്കലും. ആഡംബര റിസോര്‍ട്ടുകളില്‍ പോലും ബീച്ചുകള്‍ വൃത്തിയായി കിടക്കുന്നത് കണ്ടിട്ടില്ലെന്നും പറയുന്നു. അതേസമയം 2018 ഏപ്രിലില്‍ ഈ 82 കാരനെ അധികൃതര്‍ നാഗരീക സമൂഹത്തിലേക്ക് തിരികെ കൊണ്ടുവന്നു. ദ്വീപില്‍ തനിച്ചു താമസിക്കുന്ന ദുര്‍ബ്ബലനായ മനുഷ്യനെ കണെട്ത്തിയ ആരോ വിവരം നല്‍കുകയായിരുന്നു. അധികൃതര്‍ പോലീസിനെ വിളിക്കുകയും പോലീസ് വീട്ടില്‍ തിരിച്ചെത്തിച്ചു. അതിന് ശേഷം തന്റെ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ദ്വീപ് വിട്ട ശേഷം തൊട്ടടുത്ത നഗരമായ ഇഷിഗാക്കിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.






