
ചേളന്നൂര്‍: ഇന്ത്യ ഉത്ക്കണ്ഠയോടെ കാത്തിരുന്ന ആ മണിക്കൂറുകളില്‍ വഴിയില്‍ കുടുങ്ങിപ്പോയ കൂട്ടത്തിലുള്ളവര്‍ നേരിട്ടത് നരകം. ഇന്ത്യയില്‍ വലിയ വാര്‍ത്തയായി മാറിയ കൈലാസ തീര്‍ത്ഥാടനവും വഴിയില്‍ സംഘം കുടുങ്ങുകയും ചെയ്ത സംഭവത്തില്‍ അഞ്ചു ദിവസത്തോളം തീര്‍ത്ഥാടകര്‍ നേരിട്ടത് കനത്ത ദുരിതം. പലരും നാട്ടിലെത്തിയതിന്റെ സന്തോഷം മറഞ്ഞു വെച്ചില്ല.
കൈലാസയാത്രയ്ക്കിടയില്‍ നേപ്പാളിലെ സിമിക്കോട്ടില്‍ സംഘം കുടുങ്ങിയത് ജൂണ്‍ 28 നായിരുന്നു. മോശം കാലാവസ്ഥ യാത്ര തടസ്സപ്പെടുത്തുകയും കൂട്ടത്തില്‍ ഉണ്ടായിരുന്ന ഏതാനും പേര് മരിക്കുകയും ചെയ്തു. ജൂണ്‍ 21ന് രാവിലെയായിരുന്നു എറണാകുളത്തു നിന്നും 37 അംഗ സംഘം ലഖ്നൗ വഴി കൈലാസത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ആറുദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ വഴിയില്‍ കുടുങ്ങി.
ജൂണ്‍ 28 ന് നായിരുന്നു സിമിക്കോട്ടില്‍ എത്തിയത്. അവിടെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ അഞ്ചു ദിവസമാണ് കഴിയേണ്ടി വന്നത്. കയ്യില്‍ ഉണ്ടായിരുന്ന മരുന്നുകള്‍ ഇതിനകം തീര്‍ന്നിരുന്നു. ഭക്ഷണവും കുടിവെള്ളവുമില്ല. മാറിയുടുക്കാന്‍ വസ്ത്രം പോലുമില്ലാത്ത അവസ്ഥ. എല്ലാവരും 60 പിന്നിട്ടവരും രോഗികളും. കൊടും തണുപ്പ് കാരണം പുറംലോകവുമായി പോലും ബന്ധപ്പെടാന്‍ കഴിയുമായിരുന്നില്ല. ദുരിതത്തിനിടയില്‍ മോശം കാലാവസ്ഥയില്‍ അഞ്ചുപേര്‍ മരണമടയുകയും ചെയ്തിരുന്നതിനാല്‍ തങ്ങളും ഇവിടെ അവസാനിക്കുമെന്ന് പലരും ഭയന്നു.
രക്ഷപ്പെട്ട് നേപ്പാള്‍ഗഞ്ച് വിട്ടതോടെയാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. നാളെ എന്താകും എന്ന ആശങ്കയിലായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയതെന്നും ഇവര്‍ പറയുന്നു. സിമിക്കോട്ടില്‍ നിന്നും ചൊവ്വാഴ്ച നേപ്പാള്‍ ഗഞ്ചില്‍ എത്തിയ ശേഷമാണ് കുളിക്കാനും വസ്ത്രം മാറാനും പലര്‍ക്കും കഴിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഘം കാര്‍മാര്‍ഗ്ഗം കാഠ്മണ്ഠുവില്‍ നിന്നും തിരിച്ചത്. അഞ്ചുമണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ലഖ്നൗവ്വില് എത്തി. അവിടെ നിന്നും 8.55 നുള്ള വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കരിപ്പുരിലെത്തി.






