
പാലക്കാട്: മണ്ണാർക്കാട്ടെ വേദിയിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. കുട്ടിയെ വേദനിപ്പിക്കാൻ താൻ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്നും, ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും രക്ഷിതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിലാണെന്ന് ജലീൽ വ്യക്തമാക്കി. കുട്ടികളിൽ പൊതുവായന കുറയുന്നത് സാമൂഹിക പ്രശ്നമാണെന്നും, പരീക്ഷാകേന്ദ്രീകൃതമായ പഠനരീതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ചോദ്യം ചെയ്യുന്ന തരത്തിൽ ചിലർ പ്രചാരണം നടത്തുകയാണെന്നും ജലീൽ ആരോപിച്ചു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും, ആവശ്യമെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, മണ്ണാർക്കാട് വിവാദത്തിൽ കെ.ടി. ജലീലിനെതിരെ കേസെടുത്തത് സ്വാഭാവിക നടപടിയാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്ക് പരാതി ഇല്ലെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, കുട്ടികളോട് വടിയെടുത്തുള്ള ശിക്ഷണരീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവ പരിപാടിക്കിടെയാണ് സംഭവം. വേദിയിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർഥികളോട് അക്ഷരമറിയില്ലേയെന്ന് ചോദിക്കുകയും, വിലാസം തെറ്റായി എഴുതിയെന്ന് ചൂണ്ടിക്കാട്ടി ഒരു കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.
സംഭവത്തെ തുടർന്ന് പൊതുവേദിയിൽ കുട്ടികളെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു.






