
അമൃതം പൊടിയിലെ പഞ്ചസാര കുറയ്ക്കാൻ നീക്കം; അങ്കണവാടി പോഷകാഹാര വിതരണത്തിൽ മാറ്റത്തിന് സാധ്യത
തിരുവനന്തപുരം: അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ പൂർണമായും ഒഴിവാക്കാനോ വനിതാ-ശിശുവികസന വകുപ്പ് ആലോചിക്കുന്നു. വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് അമിത അളവിൽ പഞ്ചസാര നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിദഗ്ധരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ ഏകദേശം 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച് 135 ഗ്രാം അമൃതം പൊടി കഴിക്കുന്ന ഒരു കുട്ടിക്ക് ഏകദേശം 27 ഗ്രാം പഞ്ചസാര ലഭിക്കുന്ന സാഹചര്യമാണുള്ളത്. ആറുമാസം പ്രായമുള്ള കുട്ടികൾക്കുപോലും ഇത്രയും പഞ്ചസാര നൽകുന്നത് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പോഷകാഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ വനിതാ-ശിശുവികസന മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരിപ്പെട്ടിയോ ഉപയോഗിക്കാനുള്ള സാധ്യതയാണ് വകുപ്പ് പരിശോധിക്കുന്നത്. കുട്ടിക്കാലത്ത് അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് പിന്നീട് മധുരപലഹാരങ്ങളോടുള്ള അമിത താൽപര്യത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അമൃതം പൊടി നിർമ്മിച്ച് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്നത്. പദ്ധതിക്കായി ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
അതേസമയം, അമൃതം പൊടി ഏഴ് മാസം പ്രായം മുതൽ കുട്ടികൾക്ക് കുറുക്കി നൽകാവുന്ന പോഷകാഹാരമാണ്. വീട്ടിലും ഇത് തയ്യാറാക്കി വിവിധ പലഹാരങ്ങളിൽ ചേർത്ത് മുതിർന്ന കുട്ടികൾക്കും നൽകാമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു.






