
തിരുവനന്തുരം: ഓണവിപണി സുഗമമായി നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതിൽ എഎവൈ അഥവാ മഞ്ഞ കാർഡ് വിഭാഗത്തിലെ ഓണക്കിറ്റുകൾക്കായി മാത്രം 53 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിപണിയിൽ ഇടപെടൽ നടത്തുന്നതിനുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്നാണ് ഈ തുക അനുവദിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അഭ്യർത്ഥിച്ചിരുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് ഈ തുക അടിയന്തരമായി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
മുൻ സർക്കാരുകളൊന്നും ഇത്രയധികം തുക ഒന്നിച്ച് ഓണവിപണിക്കായി അനുവദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാരായ ജനങ്ങൾക്ക് ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും ഈ സാമ്പത്തിക സഹായം ഏറെ സഹായകരമാകും. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ വഴി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ഇതോടൊപ്പം മുൻഗണനാ റേഷൻ കാർഡുകൾക്കായുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാനും സർക്കാർ നടപടി തുടങ്ങി. 1200 ചതുരശ്ര അടി വരെയുള്ള വീടുകളും 800 സിസി വരെയുള്ള കാറുകളും പരിഗണിക്കാൻ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃഷിയോഗ്യമല്ലാത്ത ഭൂമിയുള്ളവർക്ക് ഇളവ് നൽകാനും ആദിവാസി മേഖലകളിൽ സഞ്ചരിക്കുന്ന റേഷന്‍കടകൾ വഴി ധാന്യങ്ങൾ എത്തിക്കാനുള്ള സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.






