
തിരുവനന്തപുരം: സര്‍ക്കാര്‍ഭൂമി പതിച്ചു കൊടുത്ത കേസില്‍ മുന്‍ സബ്കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് അനുകൂലമായി കലക്ടര്‍ കെ. വാസുകിയുടെ റിപ്പോര്‍ട്ട്. വര്‍ക്കല ഇലകമണ്‍ അയിരൂരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 27 സെന്റ് ഭൂമി എം. ലിജിക്ക് പതിച്ചു കൊടുത്ത സംഭവത്തിലാണിത്. പഴയ സര്‍വേനമ്പറില്‍ വന്ന എഴുത്തുപിഴ മൂലമാണ് പിശകു സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടെ, വകുപ്പുതല, നിയമ നടപടികളില്‍നിന്നു മുന്‍ സബ്കലക്ടര്‍ രക്ഷപ്പെടും.
കഴിഞ്ഞ 11ന് ക്യാമ്പ് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ കലക്ടര്‍ പരസ്യമായി ഇക്കാര്യം പറഞ്ഞിരുന്നു. അന്തിമറിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഹിയറിങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍, വര്‍ക്കല തഹസില്‍ദാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഭൂമി ലഭിച്ച ലിജി എന്നിവര്‍ പങ്കെടുത്തു. ശബരിനാഥിന്റെ പിതാവും മുന്‍ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ ഗണ്‍മാനായിരുന്ന ഡീനിന് സ്ഥലംകിട്ടിയ കോണ്‍ഗ്രസ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്.
കഴിഞ്ഞവര്‍ഷം തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ലിജി െഹെക്കോടതിയെ സമീപിച്ചതോടെയാണ് ദിവ്യ എസ്. അയ്യര്‍ ഇതില്‍ ഇടപെടുന്നത്. തുടക്കത്തില്‍ സബ്കലക്ടര്‍ കേസില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ 31ന് സമര്‍പ്പിച്ച പ്രത്യേക അപേക്ഷ പ്രകാരം ആറാം കക്ഷിയായി ചേര്‍ന്നു. കേസ് െഹെക്കോടതി പരിഗണിച്ച അന്നു തന്നെയായിരുന്നു ഇത്.
ആര്.ഡി.ഒ. കൂടിയായ സബ്കലക്ടര്‍ വിഷയം പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ കേസ് പരിഗണിച്ച കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഫെബ്രുവരി 28ന് തെളിവെടുപ്പ് നടത്തി. ഭൂമി ഏറ്റെടുത്ത തഹസില്‍ദാര്‍, സര്‍ക്കാരിലേക്കു ഭൂമി ചേര്‍ത്ത അയിരൂര്‍ വില്ലേജ് ഓഫീസര്‍, കക്ഷികളായ ഇലകമണ്‍ പഞ്ചായത്ത് അധികൃതര്‍ എന്നിവരെ അറിയിക്കാതെ തെളിവെടുപ്പ് നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ലിജി നല്കിയ അപേക്ഷയില്‍ വര്‍ക്കല ഭൂരേഖ തഹസില്‍ദാരായിരുന്നു അപ്പീല്പ്രതി. അദ്ദേഹത്തെയും അറിയിച്ചില്ല. പരാതിക്കാരി ലിജിയും അഭിഭാഷകനും മാത്രമാണ് തെളിവു നല്കാന് ഹാജരായത്. സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാതെ, ലിജിയുടെ വാദം മുഖവിലയ്ക്കെടുത്ത് ഏകപക്ഷീയമായി ഭൂമി പതിച്ചു കൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വി. ജോയി എം.എല്‍.എയുടെ പരാതി പ്രകാരം റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. നടപടിക്രമത്തില്‍ ദുരൂഹത പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാല്‍ ഭൂമിദാനം തടഞ്ഞു. സബ്കലക്ടറെ മാറ്റുകയും ചെയ്തു.






