
തിരുവനന്തപുരം: ആലുവയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ ആന്റണി. കാമുകിയെ സ്വന്തമാക്കാന്‍ അവരുടെ കുഞ്ഞിനെയും ഭര്‍ത്തൃമാതാവിനെയും കൊലപ്പെടുത്തിയ നിനോ മാത്യൂ, ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ളാം, കോട്ടയത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ പ്രദീപ് ബോറ തുടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്നത് 11 പേര്. ഇവര്‍ക്കൊപ്പമാകും ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് പ്രതികളായ ജിതകുമാറും ശ്രീകുമാറും എത്തുക.
പൂജപ്പുരയിലെ 13 പേര്‍ക്കൊപ്പം കണ്ണൂരിലും തൃശൂരിലും നാലുപേര്‍ വീതം വധശിക്ഷ കാത്തു കഴിയുന്നു. ഇവരില്‍ പലരും അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. ഉദയകുമാര്‍ പ്രതികളായ പോലീസുകാര്‍ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ജയിലില്‍ കിടക്കുന്ന പോലീസുകാരുടെ എണ്ണം എട്ടാകും. നേരത്തേ ആറു പേര് വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുകയാണ്. പ്രവീണ്‍ വധക്കേസിലെ പ്രധാനപ്രതി ഡിവൈഎസ്പി ഷാജിയാണ് തടവ് അനുഭവിക്കുന്ന പോലീസുകാരിലെ പ്രമുഖന്. പൂജപ്പുര ജയിലില്‍ കഴിയുന്ന ഇയാളുടെ ജോലി തടവുകാര്‍ക്ക് നിയമോപദേശം നല്‍കലും കത്തുകള്‍ തയ്യാറാക്കലുമാണ്.
കസ്റ്റഡിമരണത്തില്‍ പ്രതികളായ വേണുഗോപാലും ജയകുമാറും രണ്ടു ജയിലുകളിലാണ്. പൂജപ്പുരയില്‍ വേണുഗോപാലും ജയകുമാര്‍ നെട്ടുകാല്ത്തേരിയിലുമാണ്. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വേണുഗോപാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഉണ്ണികൃഷ്ണന്, കൈക്കൂലി വാങ്ങിയ അബ്ദുള്ളക്കോയ എന്നിവര്‍ വിയ്യൂരിലാണ്.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറും സര്‍വ്വീസില്‍ ഇരിക്കെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥരാണ്. ഇവരാണ് പൂജപ്പുരയില്‍ തൂക്കുമരം കാത്തുകിടക്കുന്ന പ്രതികളുടെ നിരയിലേക്ക് എത്തുന്ന ഏറ്റവും പുതിയവര്‍. വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളുടെ എണ്ണം ഇതോടെ പൂജപ്പുരയില്‍ 13 ആയി. ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണി, പാറമ്പുഴയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ അന്യസംസ്ഥാനക്കാരന് പ്രദീപ് ബോറ, വര്‍ക്കലയില്‍ പ്രവാസിമലയാളിയെ കൊലപ്പെടുത്തിയ രാജേഷ്കുമാര്‍, റെജികുമാര്‍, ഷെരീഫ്, ഒപ്പം ജോലി ചെയ്തിരുന്ന കാമുകിയെ സ്വന്തമാക്കാന്‍ ഭര്‍ത്തൃമാതാവിനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ നിനോ മാത്യൂ, ജെറ്റ് സന്തോഷ് വധക്കേസ് പ്രതി ജാക്കി എന്ന അനില്‍കുമാര്‍, ജോണ്ടി രാജേഷ് എന്ന രാജേഷ്, നരേന്ദ്രകുമാര്‍, ബൈജു, ഗിരീഷ്കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍.
വിയ്യൂരില്‍ കഴിയുന്ന നാലു പേരില്‍ ജിഷാ വധക്കേസ് പ്രതി അമീര്‍ ഉള് ഇസ്ളാം, മറ്റു കേസുകളില്‍ പ്രതികളായ രതീഷ്, അമ്മയ്ക്കൊരു മകന് സോജു, തോമസ് ആല്‍വാ എഡിസണ് എന്നിവരാണ് ഉള്ളത്. കണ്ണൂരില്‍ ഉണ്ണി, അബ്ദുള്‍ നാസര്‍, രാജശേഖരന്, ഹംസ എന്നിവരും കഴിയുന്നു. 1991 ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് കേരളം അവസാനം കണ്ട വധശിക്ഷ. കാല് നൂറ്റാണ്ടി ശേഷം മറ്റൊരു ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേരളം. ആലുവാ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്കാണ് ഈ ദുര്‍വ്വിധി. തൂക്കിലേറ്റുന്നവരെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടാനുള്ള ഏകാന്തവാസത്തിനുള്ള ബ്ളാക്ക് വാറന്റ് ആന്റണിക്ക് നല്‍കിയിരിക്കുകയാണ്. ശിക്ഷ നടപ്പാക്കാനുള്ള അറ്റകുറ്റപ്പണികള്‍ ജയില്‍ അധികൃതര്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്.






