
വണ്ണപ്പുറം: കമ്പകക്കാനം കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കാനാട്ട് കൃഷ്ണനും തന്റെ സഹോദരന്മാരും മേലുകാവ് മേരിഗിരിയില്നിന്നും മുണ്ടന്മുടി കമ്പകക്കാനത്തേക്കു കുടിയേറി പാര്‍ക്കുന്നത് 22 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് . സഹോദരങ്ങളുമായി പിന്നീട് നല്ല ബന്ധം പുലര്‍ത്താതിരുന്ന കൃഷ്ണന് കമ്പകക്കാനത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്കു താമസം മാറുകയായിരുന്നു. തങ്ങളുമായി അടുക്കരുതെന്നു ആര്‍ഷയ്ക്കും അര്‍ജുനും കൃഷ്ണന് താക്കീത് നല്‍കിയിരുന്നതായി കൃഷ്ണന്റെ സഹോദരങ്ങള്‍ പറഞ്ഞു.
അയല്‍വാസികളുമായും പിന്നീട് അകലം പാലിച്ചു. സഹോദരങ്ങളുടെ വീടുമായി ആര്‍ഷയും അര്‍ജുനും അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ കൃഷ്ണന് ഇവരെ താക്കീത് ചെയ്തിരുന്നതായി സഹോദരങ്ങള്‍ പറഞ്ഞു. കൃഷ്ണന്റെ അമ്മ മരിച്ചപ്പോള്‍ ഭാര്യയെയോ മക്കളെയോ പോലും കാണാന്‍ അനുവദിച്ചിരുന്നില്ല. ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ കൃഷ്ണന് മനഃപൂര്‍വം മറ്റുള്ളവരുമായി അകലം പാലിക്കുകയായിരുന്നുവെന്നാണു സൂചന. രാത്രികാലങ്ങളില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സന്ധ്യാ സമയങ്ങളില്‍ ആഡംബരക്കാറുകളില്‍ പലരും എത്തിയിരുന്നു. ഇതരമതസ്ഥരായ സ്ത്രീകളും പുരുഷന്മാരും പൂജകള്‍ക്കായി എത്തിയിരുന്നു. വീടിന്റെ എല്ലാ ഭാഗങ്ങളും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മറച്ച നിലയിലായിരുന്നു. ഇത് അകത്തു നടക്കുന്ന ആഭിചാരക്രിയകള്‍ പുറംലോകം അറിയാത്ത തരത്തിലായിരുന്നു ഇത്. കുടുംബശ്രീയില്‍ അംഗത്വമെടുക്കണമെന്നു സുശീലയോടു പറഞ്ഞതിന്റെ പേരില്‍ കൃഷ്ണന് തങ്ങളോടു ദേഷ്യപ്പെട്ടിരുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടികളെ മറ്റുള്ളവരുമായി സൗഹൃദം പുലര്‍ത്തുന്നതില്‍ നിന്നും ഇയാള്‍ വിലക്കിയിരുന്നതായി അര്‍ജുന്റെ സഹപാഠികള്‍ പറഞ്ഞു.
കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന് അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. കൃഷ്ണന്റെ മുഖം ചുറ്റികയ്ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സുശീലയുടെയും മകന് ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്.






