
വണ്ണപ്പുറം: കമ്പകക്കാനം പ്രദേശവാസികളുടെ ഇന്നലത്തെ ദിവസം ആരംഭിച്ചത് നാലംഗ കുടുംബത്തെ കാണാനില്ലെന്ന വാര്‍ത്തകേട്ടുകൊണ്ടാണ്. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരെ കാത്തിരുന്നത് ഒടുവില്‍ വീടിനുപിന്നില്‍ ഒറ്റക്കുഴിയില്‍ നാലുമൃതദേഹങ്ങളും മൂടിയിട്ടിരിക്കുന്ന മരവിപ്പിക്കുന്ന കാഴ്ച. വീട് പരിശോധിക്കാന്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ.
കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന് അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. ഞായറാഴ്ച െവെകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. വീട്ടിലെത്തുമ്പോള്‍ ജനലുകളെല്ലാം അടച്ച നിലയിലായിരുന്നു.
അകത്ത് കയറിയവര്‍ കണ്ടത് മുറിക്കകത്ത് നിറയെ രക്തവും വെള്ളവും തളം കെട്ടിക്കിടക്കുന്നതാണ്. അടുക്കള വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ആട്ടിന്‍കൂടിനു പിറകിലായി കുഴിയെടുത്ത് എന്തോ മൂടിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തിയ സമീപവാസികളായ രണ്ടു സ്ത്രീകള്‍ വീടിനുള്ളില്‍ രക്തംകെട്ടിക്കിടക്കുന്നതു കണ്ടു. വിവരമറിഞ്ഞെത്തിയ കൃഷ്ണന്റെ സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ തെരച്ചിലില്‍ വീടിനകത്തും പുറത്തും തറയിലും ചുമരുകളിലും രക്തം പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി. കൃഷ്ണന്റെ സഹോദരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഫ്യൂസ് ഊരി മാറ്റിയിരുന്നു. കൊലചെയ്യാന്‍ ഉപയോഗിച്ച ചുറ്റികയുടെ പിടി പുതുതായി ഘടിപ്പിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്.
കൃഷ്ണന്റെ മുഖം ചുറ്റികയ്ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സുശീലയുടെയും മകന് ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. നാലംഗ കുടുംബത്തിന്റെ അരുംകൊല പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ വീടിന്റെ പിന്‍ഭാഗത്ത് ആട്ടിന്‍കൂടിനു സമീപം മണ്ണു നീക്കം ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഒന്‍പതു മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം വീട് പൂട്ടി മുദ്രവച്ചു. തുടര്‍ന്നു സംശയം തോന്നിയ ഭാഗത്തെ മണ്ണ് നീക്കംചെയ്തു. പന്ത്രണ്ടരയോടെ കുഴിക്കുള്ളില്‍ മൃതദേഹങ്ങളുണ്ടെന്നു വ്യക്തമായി.
വീടിനു പിന്നില്‍ അടുക്കടുക്കായി കുഴിച്ചുമൂടിയ നിലയിലാണു നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട സംഘം ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണു പോലീസിന്റെ നിഗമനം. നാലുപേരുടെയും തലയിലും മുഖത്തും ചുറ്റികകൊണ്ട് മാരകമായ അടിയേറ്റിട്ടുണ്ട്. ഇവരെ കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന ചെറിയ ചുറ്റികയും കത്തിയും പുരയിടത്തില്‍നിന്നു കണ്ടെടുത്തു. വര്‍ഷങ്ങളായി മന്ത്രവാദക്രിയകള്‍ നടത്തിവന്ന വ്യക്തിയാണു കൊല്ലപ്പെട്ട കൃഷ്ണന്. ആഭിചാരക്രിയകളിലൂടെയാണു വരുമാനം കണ്ടെത്തിയിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍നിന്നും ആഡംബര വാഹനങ്ങളില്‍ നിരവധിപേര്‍ ഇവിടെയെത്തി ദിവസങ്ങളോളം തങ്ങിയിരുന്നു.
മറ്റുള്ളവരുമായി അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു നാലുപേരുടെയും. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്. വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. കൊലപാതകം നടന്നതായി കരുതുന്ന ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ആസൂത്രിതമായ കൊലയാണു നടന്നതെന്നു പോലീസ് സൂചിപ്പിച്ചു. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു.
കൃഷ്ണന് വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന് ആഭിചാരക്രിയകള്‍ നടത്തിയിരുന്നയാളാണ്. ഇതും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനുശേഷം കവര്‍ച്ച നടന്നതായും വ്യക്തമായിട്ടുണ്ട്.
കൃഷ്ണന് െകെയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സുശീലയും ആര്‍ഷയും ധാരാളം സ്വര്‍ണം ധരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പോലീസ് പരിശോധനയില്‍ ഇവരുടെ ദേഹത്തോ വീട്ടിലെ അലമാരയിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയില്ല.
കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡില്‍നിന്നും പോലീസ് സ്നിഫര്‍ ഡോഗ് സ്വീറ്റിയെ സ്ഥലത്തെത്തിച്ചെങ്കിലും മഴമൂലം മണ്ണ് നനഞ്ഞിരുന്നതിനാല്‍ സൂചനകളൊന്നും ലഭിച്ചില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ ബി.എഡ് വിദ്യാര്‍ഥിനിയാണ് ആര്‍ഷ. കഞ്ഞിക്കുഴി എസ്.എന്‍.വി എച്ച്.എസില്‍ പ്ലസ്ടു വിദ്യാഥിയാണ് അര്ജുന്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.






