കൊല്‍ക്കത്ത: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ മുസ്ലീങ്ങള്‍ ഒഴികെ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗീയ. സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ബംാദേശി മുസ്ലീങ്ങളെ തിരിച്ചറിയാനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നതെന്നും വിജയ് വാര്‍ഗീയ പറഞ്ഞു. ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, ക്രൈസ്തവര്‍ എന്നിങ്ങനെ അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താനുള്ള ചട്ടം പൗരത്വ നിയമ ഭേദഗതി ബില്ലില്‍ ഉണ്ടാകുമെന്നും വാര്‍ഗീയ പറഞ്ഞു.
നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്ന് പീഡിതരായ ഹിന്ദുക്കളും മറ്റൊരു വിഭാഗം സാമ്പത്തിക നേട്ടം മുന്നില്‍ കണ്ട് രാജ്യത്ത് നുഴഞ്ഞു കയറിയ ബംഗ്ലാദേശി മുസ്ലീങ്ങളുമാണ്. അതിനാല്‍ ഹിന്ദുക്കളും മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാരും പേടിക്കണ്ട. മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ രേഖകളില്ലെങ്കിലും അവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വിജയ് വാര്‍ഗീയ പറഞ്ഞു.
പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയാലുടന്‍ മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും. എന്നാല്‍ ബംാദേശി മുസ്ലീങ്ങള്‍ പണമുണ്ടാക്കാനായി നുഴഞ്ഞു കയറിയവരാണ് അവര്‍ ദുരിതം അനുഭവിക്കുന്നവരല്ല. പിന്നെ എന്തിന് നമ്മള് അവരെ വോട്ടര്‍മാരായി ചേര്‍ക്കണമെന്നും വാര്‍ഗീയ ചോദിച്ചു. ഇന്‍ഡോറില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയാണ് വിജയ് വാര്‍ഗീയ.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ മുഖേന നാല്‍പ്പത് ലക്ഷത്തോളം പേരാണ് പൗരത്വത്തില്‍ നിന്ന് പുറത്തായത്. സൈനികരും അസം മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന് വരെ ഇതില്‍ ഉള്‍പ്പെടുന്നു.






