ജമ്മു: കത്വ പീഡന കൊലപാതകത്തിലെ മുഖ്യപ്രതികളിലൊരാള്‍ സംഭവ സമയത്ത് കശ്മീരില്‍ ഇല്ലായിരുന്നെന്ന വാദം പൊളിഞ്ഞു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് വിശാല്‍ ജംഗോത്ര എന്ന പ്രതിയുടെ അലിബീ വാദം പൊളിഞ്ഞത്. കത്വ സംഭവത്തിലെ മുഖ്യപ്രതിയായ വിശാല്‍ യു.പിയിലെ മീററ്റില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സംഭവ സമയത്ത് താന്‍ മീററ്റിലായിരുന്നെന്ന വാദമാണ് ഇയാള്‍ കോടതിയില്‍ ഉന്നയിച്ചത്. ഇതിന് തെളിവായി കോളജിലെ അറ്റന്‍ഡന്‍സ് രജിസ്റ്ററും പരീക്ഷാ പേപ്പറും ഇയാള്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ ഹാജര്‍ ബുക്കിന്റെയും പരീക്ഷാ പേപ്പറിന്റെയും ശാസ്ത്രീയ പരിശോധനയിലൂടെ ഈ വാദം പൊളിഞ്ഞു. ഇയാളുടെ മുന്‍ പരീഷാ പേപ്പറുകളും സംഭവം നടന്ന സമയത്തേതെന്ന് പറഞ്ഞ് ഹാജരാക്കിയ പരീക്ഷാ പേപ്പറുകളുടെയും ശാസ്ത്രയീയ പരിശോധനയില്‍ രണ്ടും രണ്ട് വ്യക്തികള്‍ എഴുതിയതാണെന്ന് തെളിഞ്ഞു. കത്വ പെണ്‍കുട്ടിയെ കാണാതായ ജനുവരി 13നും മൃതദേഹം കണ്ടെത്തിയ ജനുവരി 17നും ഇടയില്‍ എഴുതിയ പരീക്ഷാ പേപ്പറുകള്‍ എന്ന പേരില്‍ ഹാജരാക്കിയത് മറ്റാരോ എഴുതിയതാണെന്ന് കണ്ടെത്തി.
രണ്ട് പരീക്ഷാ പേപ്പറുകളിലേയും കയ്യക്ഷരവും അറ്റന്‍ഡന്‍സ് രജിസ്റ്ററിലെ കയ്യൊപ്പുമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിശാലും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത കസിനും പിതാവ് സഞ്ജി റാമും പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തത്. രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവമാണ് കത്വ പീഡന കൊലപാതകം.






