
ചെന്നൈ : കലൈഞ്ജര്‍ ഇനി കണ്ണീരോര്‍മ്മ. മറീനാ ബീച്ചില്‍ അണ്ണാസമാധിക്കു സമീപം സമ്പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജാജി ഹാളില്‍ നിന്ന് കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചില്‍ എത്തിയതിനുശേഷം ഭൗതികശരീരത്തില്‍ മക്കളുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ആദരസൂചകമായി സൈന്യം ആചാരവെടി മുഴക്കി.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ്നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കമലഹാസന് തുടങ്ങി ഒട്ടേറെപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
രാജാജി ഹാളില്‍ നിന്നുള്ള വിലാപയാത്ര കടന്നുപോയ വഴിയരുകില്‍ വന്‍ ജനാവലിയാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തു നിന്നത്. സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെ രാജാജി ഹാളില്‍ നിന്ന് പോലീസുകാര്‍ മറീന ബീച്ചിലെ സുരക്ഷാ ചുമതലയിലേയ്ക്ക് മാറിയതോടെ ജനക്കൂട്ടം ബാരിക്കേഡുകള്‍ മറികടന്ന് രാജാജി ഹാളിലേയ്ക്ക് തള്ളിക്കയറി. പോലീസ് ലാത്തി വീശിതോടെ ആളുകള്‍ ചിതറിയോടി.ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയാകുമെന്ന് ഉറപ്പായത്. മറീനയില്‍ സംസ്കാര സ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളിയിരുന്നു. അണ്ണാ സമാധിയ്ക്ക് സമീപമാണ് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു.






