
രക്തക്കടലിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടും ഫറോദ്വീപുകാര് തിമിംഗലവേട്ട തുടരുകയാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ഫറോ ദ്വീപുകാര്‍ തിമിംഗലങ്ങളെ കെണിവെച്ച് കൂട്ടക്കുരുതി നടത്തുന്ന ഗ്രിന്‍ഡാഡ്രാപ്പ് ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ചില ടൂറിസ്റ്റുകള്‍ പകര്‍ത്തിയത് പുറത്തുവന്നത്. ചൂണ്ടയും കുന്തവും ഉപയോഗിച്ച് തിമിംഗലങ്ങളെ കുരുക്കി കൂട്ടക്കൊല നടത്തുന്നതിന്റെയും ഇവയുടെ രക്തം കൊണ്ട് കടല്‍ജലം ചുവപ്പായി മാറുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഒന്നര മണിക്കൂര്‍ നീണ്ട പരിപാടി ഉള്‍ക്കടലായ സാന്ഡാവ് ഗറിനെ ചുവപ്പിച്ചത് വ്യാഴാഴ്ചയായിരുന്നു. ആചാരത്തിന്റെ ഭാഗമായി ഇതുവരെ കഴുത്തറക്കപ്പെട്ട 180 തിമിംഗലങ്ങളായിരുന്നു. തിമിംഗലം കുരുങ്ങുമ്പോള്‍ അവയെ പിടിച്ചുവലിച്ചു കയറ്റാന്‍ 15 മുതല്‍ 40 വരെയുള്ളവരുണ്ട്. ഡന്മാര്ക്കിലെ ഫറോ ദ്വീപിലെ ക്വാന്നിസന്റ് സമൂഹമാണ് തിമിംഗലവേട്ടയ്ക്കായി ഇറങ്ങുന്നത്. വ്യാഴാഴ്ച മാത്രം 80 ജീവികളെ കൊന്നു. എല്ലാ വര്‍ഷവും വേനല്‍ക്കാല സീസണില്‍ ചെയ്യുന്ന ഈ ആഘോഷത്തില്‍ ഇതുവരെ ആയിരക്കണക്കിന് തിമിംഗലങ്ങള്‍ ക്രൂരതയ്ക്ക് ഇരയായി.
മുമ്പും ലോകവ്യാപകമായി വലിയ പ്രതിഷേധം വിളിച്ചു വരുത്തിയ ചടങ്ങാണ് ഇത്. എന്നാല്‍ ഇത് ആചാരമാണെന്ന് പറഞ്ഞ് ഫറോ ദ്വീപിലെ ഭരണകൂടം ന്യായീകരിക്കുകയാണ്. തിമിംഗലവേട്ട ഫറോ ദ്വീപുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഡോള്‍ഫിന്‍ വിഭാഗത്തില്‍ പെടുന്ന ഈ മത്സ്യത്തിന്റേത് ഉള്‍പ്പെടെ മാംസ്യഭക്ഷണത്തോട് വലിയ ആഭിമുഖ്യമുള്ളവരാണ് ഫറോ ദ്വീപുകാര്‍. അതുകൊണ്ട് തന്നെ ആടുകളും തിമിംഗലവുമെല്ലാം ഭക്ഷണപ്പാത്രത്തില്‍ എത്തുന്നു. പരിസ്ഥിതിയെക്കുറിച്ച് നല്ല അറിവും ജ്ഞാനവും ഫറോയിലെ കുട്ടികള്‍ക്കുണ്ട്. എന്നാല്‍ പ്രകൃതിയേക്കുറിച്ച് അവര്‍ക്ക് കിട്ടുന്ന പാഠം എല്ലാം പരിസ്ഥിതിയും എല്ലാത്തരം മാംസവും തങ്ങളുടെ തീന്മേശയില് വിളമ്പാന്‍ തെരയാനുള്ള ഇടങ്ങള്‍ എന്ന നിലയിലാണെന്ന് ഫറോ വിദേശകാര്യ വക്താവ് പറയുന്നു. ഫറോ ദ്വീപുകാര്‍ ഈ തിമിംഗല വേട്ട നടത്തുന്നത് പ്രത്യേക രീതിയിലാണ്.
കുന്തവും ചൂണ്ടയുമൊക്കെ കൊണ്ട് കെണിയുണ്ടാക്കി വെച്ച ശേഷം ജലജീവികളെ ബോട്ട് ഉപയോഗിച്ച് കെണിയിലേക്ക് ഓടിച്ചുകയറ്റും. പാഞ്ഞെത്തുന്ന ഇവ കെണിയിലേക്ക് ഓടിക്കയറും വെള്ളം ചീറ്റാനായി തലയുടെ മുകളില്‍ കാണുന്ന ദ്വാരത്തിലേക്ക് ചൂണ്ട തുളഞ്ഞുകയറുമ്പോള്‍ നട്ടെല്ല് മുറിയുന്ന രീതിയിലുള്ള വാളും ക്രമീകരിച്ചുള്ളതാണ് കെണി. ഇങ്ങിനെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ വന്നു കയറുമ്പോള്‍ കടല്‍ത്തീരം മുഴുവനും ചുവന്ന നിറത്താല്‍ നിറയും. ഇങ്ങിനെ മുറിവേറ്റ് ചത്തുവീഴുന്ന കടല്‍ജീവിയെ തീരത്തേക്ക് വലിച്ചു കൊണ്ടുവരുന്നത് പുരുഷാരം ചേര്‍ന്നാണ്.
വര്‍ഷം തോറും മഞ്ഞുകാലത്തിന് തൊട്ടു മുമ്പാണ് ഈ ആചാരം നടത്തുന്നത്. ഈ പരിപാടികൊണ്ട് ഡോള്‍ഫിന്‍ വിഭാഗത്തില്‍ പെടുന്ന ഈ തിമിംഗലങ്ങളുടെ ഒരു വംശനാശഭീഷണി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്കന്‍ അറ്റ്ലാന്റിക്കില്‍ തന്നെ ഇവ ഏഴു ലക്ഷത്തോളം മാത്രമേയുള്ളൂ. ഇതില്‍ ഫറോ ദ്വീപില്‍ ഒരു ലക്ഷമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. എന്നിരുന്നാലും എല്ലാ വര്‍ഷവും ശരാശരി 800 എന്ന കണക്കിനാണ് ഇവയെ വേട്ടയാടുന്നത്.






