
ന്യൂഡല്‍ഹി: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരെ കാണാന്‍ കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭഗവാൻ ശിവന്റെ അനുഗ്രഹം തേടാൻ കൈലാസത്തിലേക്ക് പോകുന്നു. കേരളത്തില്‍ തിരിച്ച് വന്ന ഉടനെ തന്നെ കൈലാസ് മാനസ സരോവര്‍ യാത്രക്ക് രാഹുൽ ഗാന്ധി തിരിക്കുമെന്ന് എ. ഐ സി സി വൃത്തങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ഇടുക്കിയിലെ വെള്ളപ്പാറയിലാണ് രാഹുല്‍.
ഈ മാസം 31 ന് ആയിരിക്കും രാഹുലിന്റെ കൈലാസയാത്ര എന്നാണ് സുരക്ഷാ വിഭാഗം നൽകുന്ന സൂചന. ബിജെപിയിലേക്ക് മാറിയ സവർണ ഹിന്ദു വോട്ടുകൾ കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നാണ് കൈലാസ യാത്രയിലൂടെ രാഹുൽ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് രാഹുല്‍ പ്രളയദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേരളത്തില്‍ എത്തിയത്. ചെങ്ങന്നൂരിലെയും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ രാഹുല്‍ പ്രളയബാധിതരുമായി കൂടിക്കാഴ്ച നടത്തുകയും സാന്ത്വനം പറയുകയും ചെയ്തു.
കേരളത്തില്‍ സമാനതകള്‍ ഇല്ലാത്ത പ്രകൃതിദുരന്തമാണെന്നും ഉപാധികളില്ലാത്ത വിദേശസഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്നും പറഞ്ഞു. പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ അറിയാനും അവര്‍ക്കൊപ്പം ഉണ്ടെന്നും പറയാനാണ് എത്തിയിരിക്കുന്നതെന്നും രാഷ്ട്രീയം പറയാനല്ലെന്നും പറഞ്ഞു.
ഇന്നലെ ചെങ്ങന്നൂരും ആലപ്പുഴയും സന്ദര്‍ശിച്ച രാഹുല്‍ ഇടുക്കിയിലെ വെള്ളപ്പാറയിലെ ക്യാമ്പിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇവിടെ നിന്നും ചെറുതോണിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്ന രാഹുല്‍ രണ്ടു ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു തന്നെ മടങ്ങുമെന്നാണ് വിവരം.






