
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനും ആഗോളഭീകരനുമായ സയ്യദ് സലാഹുദ്ദീന്റെ രണ്ടാമത്തെ മകനെയും എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദക്ഷിണ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്ത പോലീസുകാരുടെ ബന്ധുക്കളായ പത്തു പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. സുബൈര്‍ അഹമ്മദ് ഭട്ട്, ആരിഫ് അഹമ്മദ് ശങ്കര്‍, ഫൈസാന്‍ അഹമ്മദ് മാക്രോ, സുമാര്‍ അഹമ്മദ് റാത്തര്‍, ഗോഹര്‍ അഹമ്മദ് മാലിക്, സഹൂര്‍ അഹമ്മദ് സാര്‍ഗര്‍, മൊഹമ്മദ് ഷാഫി, നസീര്‍ അഹമ്മദ് മിര്‍ മിദൂര എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഷോപിയാന്‍, കുല്‍ഗാം, അനന്ദനാഗ്, അവന്തിപുര എന്നിവിടങ്ങളില്‍ നിന്നുമാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പക്ഷേ കശ്മീര്‍ സര്‍ക്കാര്‍ പുറത്തറിക്കിയിട്ടില്ല. തീവ്രവാദ സംഘടനകള്‍ക്കായി പണം സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് സലാഹുദ്ദീന്റെ രണ്ടാമത്തെ മകന് ഷക്കീല്‍ അഹമ്മദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ശ്രീനഗറിലെ റംബാഗ് ഏരിയയിലെ ഷക്കീലിന്റെ വീട്ടിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ പോലീസില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളും തട്ടിക്കൊണ്ടു പോകലിനിരയായി.
കശ്മീരിലെ ഡപ്യൂട്ടി സൂപ്രണ്ടിന്റെ സഹോദരന് പോലും ഇരകളില്‍ പെടുന്നു. ഷോപിയാനില്‍ നാലു പോലീസുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെ സുരക്ഷാസേന തീവ്രവാദി ബന്ധമുള്ളവരുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയും വ്യാപകമായ നാശനഷ്ടം വരുത്തുകയും ചെയ്തതായി ആരോപണമുണ്ട്. പോലീസിന്റെ സഹായിയെന്ന സംശയത്തെ തുടര്‍ന്ന് ഗന്ധര്‍ബാല്‍ ജില്ലയില്‍ നിന്നും തട്ടിക്കൊണ്ടു പോകലിനിരയായ ആളെ തീവ്രവാദികള്‍ തല്ലിച്ചതച്ച ശേഷം സ്വതന്ത്രനാക്കി വിട്ടിരുന്നു. ഇതാദ്യമായിട്ടാണ് കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.






