
ഷൊര്‍ണൂര്‍: സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ലൈംഗികാരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന എംഎല്‍എ പികെ ശശി ഷൊര്‍ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് 'തമ്പുരാന്'. ഘടകക്ഷി നേതാക്കളില്‍ ഒരാള്‍ പരിഹാസമായി പറഞ്ഞ വാചകം അലങ്കാരമായി ജില്ലയിലെ ഡിവൈഎഫ്ഐ എടുത്തതോടെ തങ്ങളുടെ തമ്പുരാന് എന്ന രീതിയില്‍ ശശിയെ പരാമര്‍ശിച്ച് ഫ്ളക്സ്ബോര്‍ഡുകള്‍ ഉയര്‍ത്തി.
ഇടതുസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ പ്രധാന ഘടക കക്ഷിയായ സിപിഐയുടെ പാലക്കാട് ജില്ലാ സെക്രട്ടറി എസ് സുരേഷ് രാജാണ് പികെ ശശിയെ 'മണ്ണാര്‍ക്കാട്ടെ തമ്പ്രാന്' എന്ന് വിശേഷിപ്പിച്ചത്. എംഎല്‍എയുടെ നിലപാടുകളെ പരിഹസിച്ച് ഒരു പൊതുവേദിയിലായിരുന്ന സുരേഷ് രാജിന്റെ ഈ പരാമര്‍ശം. എന്നാല്‍ ഡിവൈഎഫ്ഐക്കാര്‍ 'ഷൊര്‍ണൂരിന്റെ തമ്പുരാന് തന്നെ ശശി' എന്ന് പറയുന്ന ഫഌ്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഇത് ഏറ്റുപിടിക്കുകയായിരുന്നു.
'ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരം വാങ്ങി പണിയെടുക്കുന്ന കപട കമ്മ്യൂണിസ്റ്റുകാരന് കളിയാക്കി വിളിച്ചു തമ്പുരാന് അതേടാ ഇതാ ഞങ്ങളുടെ തമ്പുരാന്.' എന്നാണ് ഫ്ളക്സിലെ വാചകം. അതേസമയം പുതിയതായി ഉയര്‍ന്നിരിക്കുന്ന ആരോപണം ശശിയുടെ ജനപ്രീതി പാര്‍ട്ടിക്കുള്ളില്‍ ഇടിച്ചിട്ടുണ്ട്. എംഎല്‍എ ആയി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പി കെ ശശിക്ക് 'തമ്പുരാന് നിലപാടുകള്‍' ഉണ്ടെന്ന് തന്നെയാണ് ഷൊര്‍ണൂരിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പറയാനുള്ളത്. ജില്ലയിലെ ഡിവൈഎഫ്ഐ വനിതാ നേതാവ് ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഒരു വിഭാഗം ശശിക്കെതിരേ നടപടി ആഗ്രഹിക്കുന്നുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടു പിന്നാലെ പോലീസിനെ വിമര്‍ശിച്ച് സര്‍ക്കാരിനെതിരേ ആദ്യം ശബ്ദമുയര്‍ത്തിയ ആള് കൂടിയാണ് പികെ ശശി. 2016ല്‍ ചെര്‍പ്പളശ്ശേരി നെല്ലായില് ഉണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തിനിടെ പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. ഷൊര്‍ണൂര്‍ സി ഐ, എസ്ഐ എന്നിവരോടായിരുന്നു പി കെ ശശി കയര്‍ത്തത്.
പാര്‍ട്ടി പ്രവര്‍ത്തരെ സംരക്ഷിക്കാന്‍ കഴിയാത്ത പോലീസ് എന്തിനാണെന്നും ചോദിച്ചു. ക്രമസമാധാനം പാലിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നുമെന്നുമായിരുന്നു ശശിയുടെ പ്രതികരണം. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണിലൂടെ അശ്ളീലം പറയുന്നുവെന്നുമാണ് യുവതി സിപിഎം ദേശീയ നേതൃത്വത്തിന് നല്കിയ പരാതി.






