
ന്യൂഡല്‍ഹി: പ്രതിപക്ഷം ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കുമ്പോഴും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ് മുകളിലേക്ക് തന്നെ. പെട്രോള്‍ വില ഡല്‍ഹിയില്‍ 80.50 രൂപയായി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്ത് 84 രൂപ കടന്നു. ഡീസല്‍ വില 72 രൂപയായി. ഞായറാഴ്ച പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയത്. അതേസമയം ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കൂടാന്‍ കാരണം ബിജെപി സര്‍ക്കാരാണെന്നും ഇന്ധനത്തിനുള്ള എക്സൈസ് തീരുവ സര്‍ക്കാര്‍ നില നിര്‍ത്തിയിരിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പെടോള്, ഡീസല്‍ വില ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവന്നാല്‍ 15 മുതല്‍ 18 രൂപ വരെ കുറയുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയിലൂടെ 11 ലക്ഷമാണ് കേന്ദ്രം സമ്പാദിക്കുന്നത്.
ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു. 2014 മെയ്ക്ക് ശേഷം പെട്രോളിന്റെ എക്സൈസ് തീരുവ 211.7 ശതമാനമാണ് കൂടിയത്. ഡീസലിന് 443.06 ആയും ഉയര്‍ന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെട്രോളിന് വില 12 തവണയാണ് കൂട്ടിയത്. സബ്സീഡി വരാത്ത ഗ്യാസ് സിലിണ്ടറിന് 414 ല്‍ നിന്നും 754 ലേക്കാണ് വില ഉയര്‍ന്നത്. ഈ സമയം കൊണ്ട് സബ്സീഡി നല്കുന്ന സിലിണ്ടറിന് 412 ല്‍ നിന്നും 496 ലേക്കാണ് വില കയറിയത്.
കോണ്‍ഗ്രസിന് പുറമേ പ്രതിപക്ഷത്തെ 21 പാര്‍ട്ടികളും ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാരികളുടെ സംഘടന എന്നിവര്‍ ബന്ദിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ (എസ്), മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന, ലാലുപ്രസാദിന്റെ ആര്‍ജെഡി, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജീതാറാം മാഞ്ചിയുടെ എച്ച്എഎം (എസ്), സമാജ്വാദി പാര്‍ട്ടി, എന്‍സിപി, സിപിഐഎം, ഡിഎംകെ, ബിഎസ്പി എന്നിവരെല്ലാം ബന്ദിനെ അനുകൂലിക്കുന്നുണ്ട്. ബാംഗ്ളൂരില്‍ കര്‍ണാടക രക്ഷണ വേദികേ, കെഎസ്ആര്‍ടിസി, ബിഎംടിസി, ഒല, യുബര്‍ ഡ്രൈവര്‍മാര്‍, വാഹനഉടമകളുടെ സംഘടനകള്‍, സ്വകാര്യ ടാക്സി ഉടമകളുടെയും ടൂര്‍ ആന്റ് ട്രാവല്‍സ് ടാക്സി അസോസിയേഷന്, ഓട്ടോ ഡ്രൈവര്‍മാരുടെ സംഘടന എന്നിവരെല്ലാം ബന്ദില്‍ പങ്കാളികളാകുന്നുണ്ട്.
ശിവസേന, ടിഎംസി, ഫോര്‍വേഡ് ബ്ളോക്ക് പാര്‍ട്ടികളും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട് എന്നിരുന്നാലും വിട്ടു നില്ക്കും. രാവിലെ ആറ് മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് ബന്ദെങ്കിലും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഹര്‍ത്താലിലാണ്. ഭരണകക്ഷിയായ ജെഡിഎസ് ബന്ദിന് പിന്തുണ കൊടുക്കുന്നത് മൂലം കര്‍ണാടകത്തിലെ യൂണിവേഴ്സിറ്റികളും കോളേജുകളും അടച്ചിട്ടു. ജെഡിഎസ് - കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലെ മിക്ക യൂണിയനുകളും ഹര്‍ത്താലിനോട് അനുകൂലമാണ്. പൊതു ഗതാഗത സംവിധാനങ്ങള്‍, സിനിമാ തീയറ്ററുകള്‍, മള്‍ട്ടിപ്ളക്സുകള്‍ എന്നിവയെയെല്ലാം ബാധിച്ചു.
അതേസമയം പശ്ചിമ ബംഗാള്‍ ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ അധിക സുരക്ഷ ബസുകള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിലാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ 75,000 രുപ വരെ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ലീവ് എടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ഷോകോസ് നോട്ടീസും നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കും. പ്രതിരോധ സംവിധാനങ്ങള്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.
മഹാരാഷ്ട്രയില്‍ മുംബൈ പോലീസ് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അക്രമസംഭവം ഉണ്ടായാല്‍ ഉത്തരവാദികള്‍ അവരായിരിക്കും എന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ വില കൂട്ടിയതിനെതിരേയുള്ള ബന്ദ് അനാവശ്യമാണെന്നാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ആദ്യ മൂന്ന് വര്‍ഷം 13 തവണ ഇന്ധന വില കുറച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കയറുകയാണെന്നും ഫഡ്നാവീസ് പറയുന്നു.






