
പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതി തെളിഞ്ഞുവെന്ന് വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറവിലങ്ങാട് മഠത്തില്‍ രണ്ടു ദിവസം ബിഷപ്പ് ഉണ്ടായിരുന്നുവെന്നും രണ്ടു തവണ മഠത്തില്‍ വച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന കന്യാസ്ത്രീയുടെ അവസ്ഥയെ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നല്കി പരാതി അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗീകപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. പീഡനം തെളിഞ്ഞതോടെയാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ഇന്നലെ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കന്യാസ്ത്രീയുടെ പരാതി പ്രകാരം 2014 ലാണ് പീഡനം നടന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംഭവം നടക്കുമ്പോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ടെടുക്കണമെന്നും, ബിഷപ്പിന്റെ ലാപ്ടോപ് കസ്റ്റഡിയിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബിഷപ്പിനെ ലൈംഗീകശേഷി പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ബിഷപ്പിന്റെ ജാമ്യപേക്ഷ പാലാ മജിസ്ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.






