
‘‘രണ്ടുവയസ്സുകാരി മകളേയും കൊണ്ടായിരുന്നു അന്ന് ഭാര്യ ജയിലില്‍ വന്നത്. കൂടിക്കാഴ്ച നടത്താനും ജയില്‍ വസ്ത്രങ്ങള്‍ക്ക് പകരം സാധാരണ വസ്ത്രങ്ങളില്‍ മകള്‍ക്ക് ഒരു ചോക്കലേറ്റ് കൊടുക്കാനും എന്നെ അനുവദിക്കണമെന്നും ഭാര്യ അഭ്യര്‍ഥിച്ചു. കുറച്ചു നേരത്തേക്ക് പാന്റും ഷര്‍ട്ടും ധരിച്ചു നില്ക്കാന് അനുമതി കിട്ടി. കണ്ണീരോടെ കുഞ്ഞിന് ചോക്കലേറ്റ് നല്കുമ്പോള് രണ്ടുപേരും കരഞ്ഞുപോയി.’’ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട ബെംഗളൂരു സ്വദേശിയായ എസ്.കെ. ശര്‍മ്മയുടേത് ഞെട്ടിക്കുന്ന ഓര്‍മ്മകളാണ്.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായ ഡി ചന്ദ്രശേഖറുമായുള്ള ബന്ധമാണ് ശര്‍മയെ കേസില്‍ കൊണ്ടെത്തിച്ചത്. പോലീസ് തന്നെ പാക് ചാരനാക്കി മാറ്റുകയായിരുന്നെന്നും ക്രൂരമായി വേട്ടയാടപ്പെട്ടെന്നും ശര്‍മ്മ പറയുന്നു. ചന്ദ്രശേഖര്‍ പറഞ്ഞതനുസരിച്ച് മാലി സ്വദേശിനിയുടെ കുട്ടിക്ക് ബെംഗളൂരുവിലെ ഒരു സ്കൂളില്‍ അഡ്മിഷന് നേടികൊടുത്തതാണ് ശര്‍മയെ കേസില്‍ കുടുക്കിയത്.
മലയാളം പോലും അറിയാത്ത ശര്‍മ്മയില്‍ നിന്നും ശാസ്ത്രജ്ഞനായ നമ്പി നാരായണനുമായുള്ള ബന്ധമായിരുന്നു അറിയേണ്ടിയിരുന്നത്. അതിനായി ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചും പിന്നീട് ചവിട്ടുകയൂം ചെയ്തു. മണിക്കൂറുകളോളം ഇത് നീണ്ടു. അരമണിക്കൂര്‍ ഒരു പൊലീസുകാരന് മര്‍ദിക്കും, അയാള്‍ തളര്‍ന്നാല്‍ മറ്റൊരാള്‍ അടി തുടരും. കാര്യമറിയാതെയായിരുന്നു മര്‍ദ്ദനം നടന്നത്. ഒടുവില്‍ എന്തിനാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു അറസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞത്. ചാരനെന്നായിരുന്നു ആരോപണം.
ഐഎസ്ആര്‍ഒ യില്‍ ആരെയും അറിയില്ലെന്നും അതിന്റെ അര്‍ത്ഥമെന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദനത്തിന്റെ അളവ് കൂട്ടി. ഒപ്പം തിരുവനന്തപുരത്ത് എത്തിയ അഭിഭാഷകന് ടോമി സെബാസ്റ്റ്യനോട് ചോദ്യം ചെയ്ത് അരമണിക്കൂറിനകം വിട്ടയക്കാമെന്ന് ഉറപ്പു നല്കിയ ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനു മുമ്പ് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ക്രൂരമായ പീഡനങ്ങളായിരുന്നു കാത്തിരുന്നത്. മൂന്നു ദിവസം നിലത്തിരിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. ഇന്നും നേരെ നടക്കാന്‍ ശര്‍മ്മയ്ക്ക് കഴിയുന്നില്ല.
കേസില്‍ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശര്മ്മയെത്തേടിയായിരുന്നു പോലീസ് എത്തിയത്. നിങ്ങളുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തതറിയാമല്ലോയെന്നും നിങ്ങളെ ചോദ്യം ചെയ്യണമെന്നും പൊലീസുകാര്‍ പറഞ്ഞു. രണ്ടുദിവസത്തോളം വീട്ടില്‍ കയറി പരിശോധനയ്ക്കും നിരീക്ഷണത്തിനും ശേഷം ഡിആര്‍ഡിഎ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച ശേഷം തന്നെ അനധികൃതമായിട്ടായിരുന്നു അറസ്റ്റ്. രണ്ടു ദിവസം ഭക്ഷണമോ മരുന്നോ ഇല്ലാതെ ഇരുത്തിയ ശേഷം തിരുവനന്തപുരത്തെത്തി സിബി മാത്യുവിനെ കാണാമെന്ന ഉറപ്പിലാണ് മോചിപ്പിച്ചത്.
പേടിപ്പെടുത്തുന്ന രീതിയിലുള്ള കനത്ത നിരീക്ഷണമാണ് പോലീസ് നടത്തിയത്. വീട്ടിലും ഫാക്ടറിയിലും പൊലീസ് കയറിയിറങ്ങുന്നത് പതിവായി. എവിടെ പോയാലും പോലീസ് പിന്തുടരുമായിരുന്നു. ഹോട്ടലിലും നഗരത്തിലും സ്ഥിരമായി നിരീക്ഷണത്തിനിരയാക്കി. പത്രം വായിക്കുന്നത് പോലെ ഇരുന്ന ശേഷം അതില്‍ ചെറിയ വിടവ് ഉണ്ടാക്കി അതിലൂടെ നോക്കും. നടക്കുമ്പോള്‍ അറിയാത്തത് പോലെ പത്രം മറച്ച് പിന്തുടരും. നോക്കിയാല്‍ മറ്റൊരു ഭാഗത്തേക്ക് തിരിഞ്ഞു നില്ക്കും. ഈ രീതിയിലെല്ലാമായിരുന്നു പോലീസിന്റെ വിടാതുള്ള നിരീക്ഷണം. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും ശര്‍മ 50 ദിവസം കസ്റ്റഡിയിലായിരുന്നു, പിന്നീടാണ് ജാമ്യം ലഭിച്ചത് പുറത്തിറങ്ങിയത്.
ജയിലിനേക്കാള്‍ വലിയ ശിക്ഷ മോചിതനായ ശേഷമായിരുന്നു. രാജ്യദ്രോഹി എന്ന മുദ്രകുത്തലില്‍ സമൂഹം തന്നെ പുറത്താക്കി.ചാരന്മാരും രാജ്യദ്രോഹികളാണെന്നുമുള്ള ആരോപണങ്ങള്‍ പെണ്മക്കള്ക്ക് സ്കൂളില്‍ നിന്നും പതിവായി നേരിടേണ്ടി വന്നു. അധ്യാപകര്‍ പോലും പരിഹസിക്കുകയും മോശമായി മക്കളോട് പെരുമാറുകയും ചെയ്തു. അവരെ സ്കൂളില്‍ നിന്നും പുറത്താക്കി. ക്ലബില്‍ പോകുമ്പോള്‍ പരിചയക്കാരെല്ലാം ഒഴിഞ്ഞു മാറി. ഒടുവില്‍ അവരുടെ സമാധാനം കൂടി പോകുന്നു എന്നായതോടെ പോകേണ്ടെന്നുള്ള തീരുമാനം എടുത്തു.
കാല് നൂറ്റാണ്ടിന് ശേഷം നമ്പി നാരായണന് നീതി കിട്ടിയതോടെ ശര്‍മ്മയും പ്രതീക്ഷയിലാണ്. 1998 ല്‍ കുറ്റവിമുക്തനായ ശേഷം 55 ലക്ഷം രൂപ നഷ്ടപരിഹാരം തേടി നല്കിയ മാനനഷ്ട കേസ് ഇപ്പോഴും തുടരുകയാണ്. അതേസമയം അര്‍ബുദത്തിന്റെ പിടിയിലായ ശര്‍മ അസുഖത്തിന്റെ നാലാം സ്റ്റേജിലാണ്. 20 കീമോതെറപ്പികള്, 45 ല്‍ ഏറെ റേഡിയേഷന് സെഷനുകള്‍. ദീര്‍ഘനേരം സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥ.






