
നാഗ്പൂര്‍: നേരില്‍ കണ്ട അപകടത്തില്‍ മരിച്ച കുട്ടിയുടെ ആത്മാവ് വിടാതെ പിന്തുടരുന്നു എന്ന് വ്യക്തമാക്കി 19 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഞായറാഴ്ച നടന്ന സംഭവത്തില്‍ സൗരഭ് നാഗ്പൂര്‍ക്കര്‍ എന്നയാളാണ് മരണമടഞ്ഞത്. മാതാപിതാക്കളോട് പല തവണ മാപ്പിരന്നും സഹോദരിയോട് മാതാപിതാക്കളെ നോക്കണമെന്നും ആവശ്യപ്പെട്ട് താന്‍ മരണം തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ സവിസ്തരം വ്യക്തമാക്കുന്ന രണ്ടു പേജ് വരുന്ന കത്ത് പോക്കറ്റില്‍ കണ്ടെത്തി.
പ്രിയദര്‍ശിനി ഭഗവതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സൗരഭ് വീട്ടിലെ തന്റെമുറിയിലെ ഫാനില്‍ മൂത്തസഹോദരി ആഷ്ലേഷയുടെ ദുപ്പട്ട ഉപയോഗിച്ചായിരുന്നു തൂങ്ങിമരിച്ചത്. ഒരു കുട്ടി മരണപ്പെട്ടത് ഉള്‍പ്പെട്ട അപകടത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം മുതല്‍ തന്നെ പ്രേതാത്മാക്കള്‍ വേട്ടയാടുന്നതായിട്ടാണ് ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാസം മുമ്പ് ഉംറര് റോഡില്‍ നടന്ന അപകടത്തിലാണ് മരണം സൗരഭ് കണ്ടത്. അതിന് പിന്നാലെ തന്നെ ഒരു യുവതി മരിച്ച അപകടത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. ആദ്യ അപകടത്തില്‍ മരിച്ച കുട്ടിയുടെ ആത്മാവ് പിന്നാലെ വരാന്‍ നിരന്തരം കൈകാട്ടി വിളിക്കുന്നതായും അപകടത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതായും കത്തിലുണ്ട്. ഈ അപകടം മനസ്സിനെ നിരന്തരം മഥിക്കുന്നതായി ഇയാള്‍ നേരത്തേ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. അപകടത്തിന് സൗരഭ് സാക്ഷ്യം വഹിച്ചതായി വീട്ടുകാരും വ്യക്തമാക്കുന്നുണ്ട്.
എന്‍സിസിയില്‍ ജോലിക്കാരനായ പിതാവ് യശ്വന്തിന്റെയു ഐശ്വര്യയുടെയും ഒറ്റമകനായിരുന്നു. രണ്ടു ദിവസം മുമ്പാണ് സൗരഭും കൂട്ടുകാരും ചേര്‍ന്ന് 5000 രൂപ പിരിച്ചെടുത്ത് അനാഥാലയത്തില്‍ ജന്മദിനാഘോഷം നടത്തിയത്. ആഗസ്റ്റ് മുതല്‍ തന്റെ ജന്മദിനം കൂട്ടുകാരെ അറിയിച്ചു തുടങ്ങിയ സൗരഭ് ഭക്ഷണം പാഴാക്കരുതെന്ന് കൂട്ടുകാരെ അറിയിച്ചിരുന്നു. അതേസമയം കൗണ്‍സിലിംഗും മരുന്നും കൊണ്ടു മാറിയേക്കാമായിരുന്ന ഒരുതരം മാനസീക വിഭ്രാന്തിയില്‍ സൗരഭ് അടിമപ്പെട്ടിരിക്കാമെന്നാണ് മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. അപകടം നേരില്‍ കണ്ടതിന്റെ മാനസീക സംഘര്‍ഷം വിഭ്രാന്തിയായി മാറിയിരിക്കാമെന്നും ചികിത്സ തേടാതിരുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചതായും അവര്‍ പറയുന്നു. മുത്തശ്ശിയുടെ ലെറ്റര്‍പാഡില്‍ മറാത്തിയിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നത്.






