
തിരുവനന്തപുരം: ഭക്തിസാന്ദ്ര അന്തരീക്ഷമുള്ള ഇടങ്ങളെ ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ വിനിയോഗിക്കരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അതിനെ നിരീശ്വരവാദികള്‍ പ്രതിഷേധിക്കാനുള്ള ഇടമായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. മലകയറാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയുടേയും ഭക്തയുടേയും ശബരിമല സന്ദര്‍ശനയാത്ര സന്നിധാനത്തിന് തൊട്ടടുത്ത് 100 മീറ്റര്‍ അപ്പുറത്ത് നടപ്പന്തലില്‍ കുത്തിയിരുന്ന് ആള്ക്കാര് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തടസ്സപ്പെടുകയും സംഘര്‍ഷ സാധ്യത ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി പറഞ്ഞത്.
ആക്ടിവിസ്റ്റുകളായിട്ടുള്ള ചില ആളുകളാണ് സന്നിധാനത്തിലേക്ക് പോകാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയുടെ വിധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥ മാണെങ്കിലും സമരത്തിന്റെ ഭാഗമായി സുപ്രീംകോടതിയെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് പോലീസ് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന സുചനയാണ് മന്ത്രി നല്‍കിയത്. ശബരിമലയില്‍ എത്തുന്ന പതിനായിരക്കണക്കിന് പേരില്‍ യഥാര്‍ത്ഥ ഭക്തര്‍ ആരാണെന്നോ കുഴപ്പമുണ്ടാക്കാന്‍ വരുന്നവര്‍ ആരാണെന്നോ സര്‍ക്കാരിന് അറിയില്ല. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ആക്ടിവിസ്റ്റുകളാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് താല്‍പ്പര്യം. അതുകൊണ്ടു ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന ഇടങ്ങള്‍ ശക്തി തെളിയിക്കാനുള്ള ഇടമായി ഉപയോഗിക്കുന്നതില്‍ നിന്നും ആക്ടിവിസ്റ്റുകള്‍ മാറണമെന്നും പറഞ്ഞു.
പവിത്രമായിട്ടുള്ള ശബരിമല പോലെയുള്ള പുണ്യഭൂമിയെ സംഘര്‍ഷം ഉണ്ടാക്കാനുള്ള ഇടമാക്കി മാറ്റരുത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാര് വരുന്ന ഇടത്ത് ഭക്തരുടെ കാര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. എന്നാല്‍ സുപ്രീംകോടതിയുടെ വിധി മാനിക്കേണ്ടതുണ്ട്. സുപ്രീംകോടതിയിലെ റിവ്യൂഹര്ജികളില് പുതിയൊരു തീരുമാനവുമായി സുപ്രീംകോടതിയില്‍ എത്തിയാല്‍ അതിനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഇടമാണ് സര്‍ക്കാര്‍. ഇപ്പോള്‍ എത്തിയവര്‍ മടങ്ങിപ്പോകുന്നതിന് കാരണം പ്രതിഷേധമല്ല. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമാക്കി ശബരിമലയെ മാറ്റാന്‍ സര്‍ക്കാരിന് താല്പ്പര്യമില്ലാത്തത് കൊണ്ടാണെന്നും മന്ത്രി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ ശബരിമല സന്ദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ട മൊജോ മാധ്യമ പ്രവര്‍ത്തക കവിതയ്ക്കും ഒപ്പമുള്ള യുവതിയ്ക്കും പോലീസ് സംരക്ഷണം നല്‍കിയെങ്കിലും നടപ്പന്തലില്‍ 200 ലധികം വരുന്ന ഭക്തര്‍ ശരണംവിളി മുഴക്കിയും ഇരുന്നും കിടന്നും പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ മൂന്ന് മണിക്കൂര്‍ എടുത്ത് മലകയറിയ രണ്ടു വനിതകള്‍ക്കും നടപ്പന്തലില്‍ വരെ എത്തിയ യാത്ര താല്‍ക്കാലികമായി തടസ്സപ്പെട്ട നിലയിലായിരുന്നു. ഭക്തരുമായി സംഘര്‍ഷത്തിന് മുതിരാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയുമായി ബന്ധപ്പെടുകയായിരുന്നു.






