
കെയ്റോ: അവധിയാഘോഷത്തിനിടയില്‍ മരണമടഞ്ഞ ഇംഗ്ളീഷുകാരന് ആന്തരീകാവയവ മോഷണത്തിനിരയായെന്ന് ആരോപണം ഉയര്‍ത്തി ഈജിപ്തിനെതിരേ ബ്രിട്ടന്. പിരമിഡിന്റെ നാട്ടില്‍ സന്ദര്‍ശനത്തിന് പോയി അജ്ഞാത സാഹചര്യത്തില്‍ പെട്ടെന്ന് മരണമടഞ്ഞയാളുടെ മൃതദേഹം തിരികെ എത്തിയത് ചില ആന്തരീക അവയവങ്ങള്‍ ഇല്ലാതെയായിരുന്നു എന്നാണ് ബ്രിട്ടന്റെ ആരോപണം. മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യണമെന്നാണ് ബ്രിട്ടന് പറയുന്നതെങ്കിലും ആരോപണങ്ങള്‍ ഈജിപ്ത് തള്ളിയിട്ടുണ്ട്.
ഡേവിഡ് ഹാംപ്ഷയര്‍ എന്ന 62 കാരനെ കരിങ്കടലിന്റെ തീരത്തെ ഒരു റിസോര്‍ട്ടില്‍ സെപ്തംബര്‍ 18 ന് മരണമടഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചെങ്കിലും ഹൃദയം ഉള്‍പ്പെടെയുള്ള ഏതാനും ആന്തരീക അവയവങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം അവയവ മോഷണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ തട്ടിപ്പ് റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നതെന്നുമാണ് കെയ്റോ ആരോപിച്ചിരിക്കുന്നത്.
ഡേവിഡ് ഹാംപ്ഷെയറിന്റെ സാമ്പിളുകള്‍ എടുത്തെന്നും ഹൃദയം, കരള്‍, വൃക്കകള്‍ മറ്റ് ചില ആന്തരീകാവയവങ്ങള്‍ എന്നിവ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എടുത്തു മാറ്റിയെന്നുമാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. അവ എന്തിനാണ് എടുത്തതെന്നോ തിരിച്ചു വെയ്ക്കാതിരുന്നത് എന്താണെന്നോ ഒന്നും പറഞ്ഞിട്ടുമില്ല. അതേസമയം ടൂറിസ്റ്റ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പിതാവിന്റെ മരണത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ലെന്ന നിലപാടാണ് ഡേവിഡിന്റെ മകള്‍ നടത്തുന്നത്.
അതേസമയം ഡേവിഡ് മരണമടഞ്ഞ ഹര്‍ഘാഡയില്‍ തന്നെ ആഗസ്റ്റ് 21 ന് ശ്രദ്ധയില്‍ പെട്ട മറ്റൊരു കേസില്‍ ടൂര്‍ ഓപ്പറേറ്റര്‍ തോമസ് കുക്ക് തന്റെ ഇടപാടുകാരെ ഒരു ബ്രിട്ടീഷ് ദമ്പതികളുടെ മരണത്തെ തുടര്‍ന്ന് മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ബ്രിട്ടീഷ് ദമ്പതികളുടെ മരണത്തില്‍ അന്ന് മകള്‍ സംശയം രേഖപ്പെടുത്തിയിരുന്നു. റിസോര്‍ട്ടിലെ സ്റ്റീജന്‍ ബര്‍ഗര്‍ അക്വാ മാജിക് പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുമ്പോള്‍ ജോണ്‍, സൂസന് കൂപ്പര്‍ ദമ്പതികള്‍ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നെന്നാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ അന്നും പറഞ്ഞത്.






