
കോഴിക്കോട്: ഭര്‍ത്തൃസഹോദരന്റെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ സംഭവത്തില്‍ കുട്ടിയെ ഇല്ലാതാക്കാന്‍ തീര്‍ച്ചപ്പെടുത്തിയ ശേഷം പ്രതി ജസീല കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പത്തു തവണ. കുട്ടി ഉറങ്ങുമ്പോള്‍ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിക്കാനും കുളിപ്പിക്കുന്നതിനിടയില്‍ ബക്കറ്റില്‍ മുക്കിക്കൊല്ലാനും എല്ലാം ശ്രമിച്ച ജസീലയുടെ ശ്രമം വിജയിച്ചത് പത്താമത്തെ ശ്രമത്തില്‍ ആയിരുന്നു. മൂന്നു മാസമായി മികച്ച അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ജസീല.
ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നു എന്നാണ് ജസീലയുടെ മൊഴി. കൊല്ലാനുള്ള ഗൂഡപദ്ധതി മനസ്സില്‍ ഒളിപ്പിച്ച് അവസരം പാര്‍ത്തിരുന്ന ജസീല അത് മറയ്ക്കാന്‍ മറ്റു ബന്ധുക്കളെ അസൂയപ്പെടുത്തുന്ന രീതിയിലാണ് കുട്ടിയെ ലാളിച്ചിരുന്നത്. കുഞ്ഞു ഫാത്തിമയെ കയ്യില്‍ കിട്ടിയാല്‍ മാതാവിനേക്കാള്‍ കരുതലുണ്ട് എന്ന രീതിയിലുള്ള പ്രകടനങ്ങളായിരുന്നു നടത്തിയത്. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം അത് മറച്ച് നന്നായി അഭിനയിക്കുകയും ചെയ്തെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ വരുത്തിയ വൈരുദ്ധ്യമാണ് ജസീലയ്ക്ക് വിനയായത്.
കുട്ടിയെ തേടി മാതാവ് ഷമീനയ്ക്കൊപ്പം തെരച്ചിലിന് ജസീലയും ഇറങ്ങിയിരുന്നു. എന്നാല്‍ പോലീസ് ചോദിച്ചപ്പോള്‍ വെള്ളം കോരാനായി എത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ജസീല മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞ് മരിച്ച് കിണറ്റില്‍ കിടപ്പുണ്ട് എന്നറിഞ്ഞിട്ടും എന്തിനാണ് മാതാവിനൊപ്പം കുട്ടിയെ തപ്പാനിറങ്ങിയതെന്നും വിവരം വീട്ടുകാരെ അറിയിക്കാതിരുന്നതെന്നുമുള്ള സംശയമാണ് പോലീസിനുണ്ടായത്. കുഞ്ഞിനെ പുറത്തെടുക്കും വരെ ദു:ഖം അഭിനയിച്ചിരുന്ന ജസീല അതിന് ശേഷം യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിച്ച പോലീസ് ജസീലയെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ഏര്‍പ്പെടുത്തി. പോലീസ് മൊഴിരേഖപ്പെടുത്തുമ്പോള് കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞിരുന്ന ജസീല പിന്നീട് സന്തോഷത്തോടെ പെരുമാറുകയും വീട്ടില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
മോഷണ ശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയി എന്നു വരുത്താന്‍ നോക്കിയതാണ് ജസീലയെ ശരിക്കും കുടുക്കിയത്. വീട്ടില്‍ മറ്റാരെങ്കിലും വരുമായിരുന്നോ ആരെങ്കിലമായി ശത്രുത ഉണ്ടായിരുന്നോ വീട്ടില്‍ എന്തെങ്കിലും മോഷണ ശ്രമം നടന്നിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല എന്നുമാത്രമല്ല കുട്ടിയുടെ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വര്‍ണ്ണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. കുട്ടിയെ ആരോ എടുത്തുകൊണ്ടു പോകുന്നത് കണ്ടെന്നായിരുന്നു ജസീലയുടെ ആദ്യ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്ന് വരെ പറഞ്ഞു. പക്ഷേ സംഭവിച്ചത് പറഞ്ഞില്ലെങ്കില്‍ നുണ പരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് പോലീസ് പേടിപ്പിച്ചപ്പോള്‍ ജസീല എല്ലാം തുറന്നു പറയാന്‍ തയ്യാറായി.
കുഞ്ഞിനെ മുമ്പ് പല തവണ കൊല്ലാന്‍ ശ്രമിച്ചപ്പോഴും തടസ്സമായിരുന്ന ഷമീന അല്‍പ്പം മാറി നിന്ന തക്കമാണ് ഇത്തവണ കൃത്യം നടത്താനായി ജസീല തെരഞ്ഞെടുത്തത്. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണിയലക്കാന്‍ ഷമീന പോയ സമയമാണ് ജസീല മുതലാക്കിയത്. പിന്നീട് ഷമീന കുളിക്കാന്‍ കയറിയപ്പോള്‍ പുറത്തിറങ്ങി ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം തൊട്ടിലില്‍ നിന്നും കുട്ടിയെ എടുത്ത് കിണറ്റിലേക്ക് എറിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ അടുക്കളയില്‍ എത്തി ജോലിയില്‍ വ്യാപൃതയായി. കുളികഴിഞ്ഞിറങ്ങിയ ഷമീന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ അയ്യോയെന്ന വിളിച്ച് അഭിനയിച്ച് അന്വേഷണത്തിന് ആദ്യം ഇറങ്ങിയതും ജസീല തന്നെയായിരുന്നു.
മറ്റുള്ളവരോടു സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്. നിസാര കാര്യങ്ങളില്‍നിന്നാണ് ജസീലയ്ക്ക് ഷമീനയോട് വിദ്വേഷം തുടങ്ങിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. ഭര്‍ത്താവ് നാട്ടിലെത്തുമ്പോഴാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്.






