
സി.ബി.ഐ. തലപ്പത്തെ കലാപത്തെത്തുടര്‍ന്ന് ഇടക്കാല ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എം. നാഗേശ്വരറാവുവിന്റെ ഭാര്യയ്ക്കെതിരേയും ഉയരുന്നത് ഗുരുതരആരോപണങ്ങള്‍. നാഗേശ്വരറാവുവിന്റെ ഭാര്യ എം. സന്ധ്യ സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തിന്റെ ബിനാമി ഡയറക്ടറാണെന്ന് ആരോപണം. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഞ്ചല മെര്ക്കെന്റെല്സ് പ്രൈവറ്റ് ലിമിറ്റഡ് (എ.എം.പി.എല്‍) എന്ന കമ്പനിയുടെ പ്രമുഖ നിക്ഷേപകയും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് സന്ധ്യ എന്നാണ് ആരോപണം.
ധനകാര്യ ഇടപാട് സ്ഥാപനത്തിന്റെ ഓഡിറ്റ് രേഖകള്‍ പരിശോധിച്ച രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് സി.ബി.ഐയെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഒഡീഷ കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ നാഗേശ്വരറാവു ഒഡീഷയില്‍ പോലീസ്- അഗ്നിശമനസേനകളില്‍ ഉന്നതപദവിയും ചെെന്നെയില്‍ സി.ബി.ഐ. മേധാവിയുമായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ 1.14 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്.
2011-14 കാലത്ത് മൂന്നു തവണയാണ് സന്ധ്യ തുക കമ്പനിയില്‍ നിക്ഷേപിച്ചത്. 2011-12 സാമ്പത്തികവര്‍ഷം 35.56 ലക്ഷം രൂപയും 2012-13 ല്‍ 38.27 ലക്ഷം രൂപയും 2013-14 ല്‍ 40.29 ലക്ഷം രൂപയും നിക്ഷേപിച്ചതായാണ് കണ്ടെത്തല്‍. 2011 ല്‍ സ്ഥാപനത്തില്‍നിന്നു 25 ലക്ഷം രൂപ സന്ധ്യ െകെപറ്റിയതായും രേഖകളില്‍ പറയുന്നു.
ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവിന്റെ അടുത്ത സുഹൃത്തായ നാഗേശ്വരറാവു ഇന്ത്യ ഫൗണ്ടേഷന്, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് എന്നീ പ്രസ്ഥാനങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന നാഗേശ്വരറാവുവിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും 2016 ല്‍ അദ്ദേഹത്തെ സി.ബി.ഐ. ജോയിന്റ് ഡയറക്ടറായി നിയമിച്ചത് പ്രധാനമന്ത്രി മോഡിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ചിലരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്.
സി.ബി.ഐ. തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ വഴിയുള്ള രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഭാഗമാകരുതെന്ന് ചട്ടമുണ്ടെങ്കിലും രാജ്യത്തെ ബീഫ് മാഫിയയെ തകര്‍ക്കണമെന്നും ജമ്മുകാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്കുന്ന 370, 35 എ വകുപ്പുകള്‍ റദ്ദാക്കണമെന്നും ശക്തമായ പ്രചാരണം സോഷ്യല്‍ മീഡിയായിലൂടെ നടത്തിയ വ്യക്തിയാണ്. സി.ബി.ഐ. ജോയിന്റ് ഡയറക്ടറായി നിയമിതനായശേഷം അദ്ദേഹം സോഷ്യല്‍ മീഡിയ വഴി നടത്തിയ വാദമുഖങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ബീഫ് രാജ്യത്ത് നിരോധിക്കണമെന്നും പ്രവാസി ഇന്ത്യക്കാര്‍ അയയ്ക്കുന്ന നിയമാനുസൃത പണമൊഴിച്ച് മറ്റ് എല്ലാ വിദേശ സംഭാവനകളും നിയന്ത്രിക്കാന്‍ സംവിധാനമുണ്ടാകണമെന്നും വിദേശ ഫണ്ടുപയോഗിച്ച് ന്യൂനപക്ഷ മതങ്ങള്‍ രാജ്യത്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിനെതിരേ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളും പ്രതിപക്ഷവും പ്രതിഷേധമുയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് ചെവികൊണ്ടില്ല. നാഗേശ്വരറാവു നയപരമായ തീരുമാനമെടുക്കാന്‍ പാടില്ലെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനമുപയോഗിച്ച് സി.ബി.ഐ. അടക്കി ഭരിക്കാനാണു അദ്ദേഹം ശ്രമം നടത്തുന്നത്. അതിനിടെ നാഗേശ്വരറാവുവിന്റെ ഭാര്യയുടെ പേരിലുള്ള ആരോപണങ്ങള്‍ പ്രതിരോധിക്കാനുളള ശ്രമങ്ങളും സജീവമാണ്.
1994 ഫെബ്രുവരി 14 ന് ആരംഭിച്ച കൊല്‍ക്കത്ത കമ്പനിയുടെ ഡയറക്ടര്‍മാരായി സാക്ഷി അഗര്‍വാള്‍, പ്രതിക് അഗര്‍വാള്‍, പ്രവീണ്‍ അഗര്‍വാള്‍, സുനില്‍കുമാര്‍ അഗര്‍വാള്‍ എന്നീ സഹോദരങ്ങളാണെന്നും ഭാര്യ ബോര്‍ഡിലില്ലെന്നും സ്ഥാപനത്തിന്റെ 2017 സെപ്റ്റംബര്‍ 28 ന് നടന്ന ജനറല്‍ ബോഡി യോഗത്തിലെ മിനിറ്റ്സ് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനിയെ നാഗേശ്വരറാവുവിന്റെ കുടുംബം അറിയിച്ചു. കുടുംബ സുഹൃത്തുക്കളുടെ കമ്പനിയില്‍ പലിശ കിട്ടുന്ന വ്യവസ്ഥയില്‍ കുടുംബസ്വത്തായി ലഭിച്ച തുക ഭാര്യ നിക്ഷേപിച്ചതാണെന്നും ഇതില്‍ അവര്‍ക്ക് മറ്റ് പങ്കില്ലെന്നും റാവു അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്.






