
ന്യുഡല്‍ഹി: യു.എസ് മാധ്യമപ്രവര്‍ത്തക പല്ലവി ഗോഗോയുമായി ശാരീരിബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മുന്‍ വിദേശകാര്യസഹമന്ത്രി എം.ജെെ അക്ബര്‍. എന്നാല്‍ അത് ബലാത്സംഗം ആയിരുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും അക്ബര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ എന്‍പിആറിന്റെ ചീഫ് ബിസിനസ് എഡിറ്റര്‍ ആണ് പല്ലവി ഗോഗോയി.
അതേസമയം, അക്ബറിന് പിന്തുണയുമായി ഭാര്യ മല്ലികാ ജോസഫ് രംഗത്തെത്തി. അവരുടെ ബന്ധം തങ്ങളുടെ കുടുംബത്തില്‍ അസന്തുഷ്ടിയും ഭിന്നതയുമുണ്ടാക്കി. എന്നാല്‍ പല്ലവി ഗോഗോയ് പറയുന്നത് നുണയാണ്. ഇപ്പോള്‍ എന്തിനാണ് അവര്‍ നുണ പറയുന്നത് എന്നറിയില്ല. ഭര്‍ത്താവിനെതിരെ 'മീ ടു ക്യാംപയിന് നടത്തിയപ്പോഴും താന്‍ നിശബ്ദതയായിരുന്നു. സത്യമെന്താണെന്ന് തനിക്കറിയാം. തന്റെ സാന്നിധ്യത്തില്‍ പോലും പരസ്യമായി അവരുമായി തന്റെ ഭര്‍ത്താവ് ഇടപഴയകിയിരുന്നു. അവരുമായുളള ബന്ധം തന്റെ കുടുംബം തകര്‍ത്തു.
ഒരിക്കല്‍ ഏഷ്യന്‍ ഏജിന്റെ ഒരു പരിപാടി തങ്ങളുടെ വീട്ടില്‍ നടന്നു. യുവ മാധ്യമപ്രവര്‍ത്തകരും വന്നിരുന്നു. അവര്‍ അടുത്തിടപഴകുന്നതും നൃത്തംചെയ്യതുന്നതും താന്‍ കണ്ടു. ഭര്‍ത്താവിനെ താന്‍ എതിര്‍ക്കുകയും കുടുംബത്തിന് പ്രാമുഖ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. പല്ലവിയും തുഷിത പട്ടേലും മിക്കപ്പോഴും വീട്ടില്‍ വന്നിരുന്നു. തങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഭക്ഷണത്തിലും പങ്കു ചേര്‍ന്നിരുന്നു. ലൈംഗിക പീഡനത്തിലെ ഇരയുടെ ഒരു ഭാവവും അവര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ നുണ പറയാനുള്ള കാരണം എന്താണെന്ന് അറിയില്ല. എന്നാല്‍ അത് നുണ തന്നെയാണെന്നും മല്ലിക വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
23 വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയുന്ന സംഭവത്തെകുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ഒക്ടോബര്‍ 29ന് തന്റെ അഭിഭാഷകന് ഒരു മെയില്‍ അയച്ചിരുന്നു. നിഗൂഢത നിറഞ്ഞതും സ്പഷ്ടത ഇല്ലാത്തതുമായ ചില ചോദ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. അവ വ്യാജമാണെന്നതിനാല്‍ താന്‍ നിഷേധിക്കുന്നുവെന്നും അക്ബര്‍ പറയുന്നു.
പല്ലവി ഗോഗോയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു:-
1994 ല്‍ താന്‍ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടതിനെ കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിലാണ് ഗോഗോയി എഴുതിയിരിക്കുന്നത്. മികച്ച തലക്കെട്ടുകളുമായി താന്‍ ചെയ്ത എഡിറ്റ് പേജ് കാണിക്കാനായിട്ടായിരുന്നു അക്ബറിന്റെ മുറിയിലേക്ക് പോയത്. തന്റെ ജോലി അഭിനന്ദിച്ച ശേഷം അയാള്‍ പെട്ടെന്ന് തന്നെ കയറിപ്പിടിച്ച് ചുംബിച്ചു. നാണക്കേടോടെ, തകര്‍ന്ന്, ആകെ ആശങ്കാകുലയായി ഞെട്ടിത്തരിച്ചായിരുന്നു ഓഫീസില്‍ നിന്നും പുറത്തു വന്നതെന്നും ഗോഗോയി വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
പിന്നീട് പല തവണ അക്ബര്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ക്ക് ശേഷം ബോംബെയില്‍ ഒരു മാസികയുടെ പുറത്തിറക്കല്‍ ചടങ്ങിനു ഗോഗോയിയെ അക്ബര്‍ ക്ഷണിച്ചു. അന്നു തനിക്കരികിലേക്ക് ചുംബിക്കാന്‍ വന്ന അക്ബറിനെ എതിര്‍ക്കുകയും തള്ളിയകറ്റുകയും ചെയ്തു. അയാള്‍ തന്റെ മുഖം മാന്തിക്കീറി. കണ്ണീരണിഞ്ഞ് ഓടിപ്പോകുമ്പോള്‍ താന്‍ താഴേയ്ക്ക് ഓടിയെന്നും ഇവര്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം അതുപോലെ പ്രതിരോധിക്കുന്നത് ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് അക്ബര്‍ ഭീഷണിപ്പെടുത്തുന്നത് പതിവായി തീര്‍ന്നു.
എല്ലാം സഹിച്ചു ജോലി തുടര്‍ന്നു. ഒരിക്കല്‍ ജോലിയുടെ ഭാഗമായി അക്ബര്‍ തന്നെ ജെയ്പൂരിലേക്ക് കൂട്ടി. അവിടെ വെച്ച് ഒരു വാര്‍ത്തയുടെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് തന്റെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. ഹോട്ടല്‍മുറിയില്‍ എത്തിയ തന്നെ കീഴ്പ്പെടുത്തി. പ്രതിരോധിച്ചെങ്കിലും അയാള്‍ കൂടുതല്‍ കരുത്തനായിരുന്നു. വസ്ത്രങ്ങള്‍ ഒന്നൊന്നായി കീറിയെറിഞ്ഞു ബലാത്സംഗം ചെയ്തു. സംഭവം പോലീസില്‍ പറയുന്നതിന് പകരം നാണക്കേടു കൊണ്ടു താന്‍ മിണ്ടാതിരുന്നെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഈ ലൈംഗിക ചൂഷണം അടുത്ത ഏതാനും മാസങ്ങളോളം തുടര്‍ന്നു. അയാള്‍ ശാരീരികവും മാനസീകവും വൈകാരികവുമായ ഈ വ്യഭിചാരം തുടര്‍ന്നു കൊണ്ടിരുന്നു. ന്യൂസ്റൂമിലെ തന്റെ അതേ പ്രായത്തിലുള്ള സഹപ്രവര്‍ത്തകരായ പുരുഷന്മാരുമായി സംസാരിക്കുന്നത് കണ്ടാല്‍ അയാള്‍ തനിക്ക് നേരെ പൊട്ടിത്തെറിക്കുമായിരുന്നു. അത് ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു. പിന്നീട് ലണ്ടനിലെ ഓഫീസില്‍ വെച്ചുണ്ടായ ഒരു പ്രത്യേക സംഭവമായിരുന്നു അക്ബറിന്റെ വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ചൂഷണത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. ലണ്ടന്‍ ഓഫീസില്‍ വെച്ചു ഒരിക്കല്‍ സഹപ്രവര്ത്തകന്മാരുമായി സംസാരിക്കുന്ന നിലയില്‍ തന്നെ കണ്ടതിനെ തുടര്‍ന്ന അക്ബര്‍ ഹീനമായി പെരുമാറി.
എല്ലാവരും ജോലി തീര്‍ത്ത് പോയിക്കഴിഞ്ഞ സായാഹ്നത്തില്‍ അയാള്‍ തന്നെ കോപാകുലനായി അടിക്കുകയും തന്റെ ഡസ്കില്‍ ഇരുന്ന സാധനങ്ങള്‍ എടുത്ത് എറിയുകയും ചെയ്തു. കത്രികയും പേപ്പര്‍വെയ്റ്റും കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് തനിക്ക് നേരെ എറിഞ്ഞു. ഓഫീസില്‍ നിന്നും ഓടിരക്ഷപ്പെട്ട താന്‍ ഹൈഡ്പാര്‍ക്കില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതായും ഗോഗോയി എഴുതുന്നു. ഒടുവില്‍ അവര്‍ക്ക് ജോലി രാജി വെയ്ക്കേണ്ടി വരികയായിരുന്നെന്നാണ് കുറിപ്പില്‍ പറയുന്നത്.
I don't know Pallavi's reasons for telling this lie, but a lie it is: #MJAkbar's wife Mallika Akbar to ANI on journalist Pallavi Gogoi's rape allegations in the Washington Post against her husband pic.twitter.com/SFws1TwWhx
— ANI (@ANI) November 2, 2018






