
ന്യൂഡല്‍ഹി: പദവി ചൂഷണം ചെയ്ത് നടത്തുന്ന കാര്യങ്ങളും ബലപ്രയോഗം നടത്തിയും ഉണ്ടാക്കുന്ന ബന്ധങ്ങളെയും ഉഭയസമ്മതത്തോട് കൂടിയുള്ളതെന്ന് പറയാനാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെ തിരുത്തി വിദേശ മാധ്യമപ്രവര്‍ത്തക വീണ്ടും. 23 വര്‍ഷം മുമ്പ് ഒരു ഹോട്ടല്‍ മുറിയിലിട്ട് തന്നെ ബലാത്സംഗം ചെയ്തെന്ന് എംജെ അക്ബറിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ പല്ലവി ഗോഗോയിയാണ് തന്റെ മുന്‍ ഏഷ്യന്‍ ഏജ് എഡിറ്റര്‍ ഇന്‍ ചീഫിനെ തിരുത്തി വീണ്ടും വന്നിരിക്കുന്നത്.
എഴുതിയ ഓരോ വാക്കിലും ഉറച്ചു നില്ക്കുന്നതായി അവര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ദി വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളത്തിലാണ് ജെയ്പൂര്‍ ഹോട്ടലില്‍ താന്‍ നേരിട്ട വേദനിപ്പിക്കുന്ന അനുഭവവും ലൈംഗികമായും മാനസീകമായും വൈകാരികമായുമുള്ള ചൂഷണത്തെക്കുറിച്ച് എഴുതിയത്. വിവിധ പത്രങ്ങളില്‍ കീഴില്‍ പണിയെടുത്ത 20 ലധികം സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നതോടെ അക്ബറിന് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പല്ലവി ഗോഗോയിയുടെ ആരോപണത്തെ പരസ്പര സമ്മതത്തോടെയുള്ള ബന്ധം എന്ന് ന്യായീകരിച്ചാണ് വ്യാഴാഴ്ച എംജെ അക്ബര്‍ രംഗത്ത് വന്നത്.
1994 മുതല്‍ പല്ലവി ഗോഗോയിയുമായി തനിക്ക് പരസ്പര സമ്മതത്തോടെയുള്ള ബന്ധം തുടങ്ങിയിരുന്നെന്നും അത് അനേകം മാസങ്ങള്‍ നീണ്ടു നിന്നതായിരുന്നെന്നും അക്ബര്‍ പറഞ്ഞു. ഏറെ സംസാരവിഷയമായി മാറിയ ഈ ബന്ധം തന്റെ കുടുംബജീവിതത്തില്‍ പോലും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നതായി അക്ബര്‍ പറഞ്ഞു. ഈ ബന്ധം പിന്നീട് നല്ല രീതിയിലല്ല അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുണച്ച് അക്ബറിന്റെ ഭാര്യയും രംഗത്ത് വന്നിരുന്നു. മാധ്യമപ്രവര്‍ത്തക കാരണം വീട്ടില്‍ അസന്തുഷ്ടിയും കലഹവും ഉണ്ടാക്കിയതായും പറഞ്ഞു.
അതേസമയം താന്‍ ഇതെഴുതിയത് തന്റെ കൗമാരക്കാരിയായ മകള്‍ക്കും മകനും വേണ്ടിയാണെന്നും അതുകൊണ്ട് ഇരയാക്കപ്പെട്ടാല്‍ എങ്ങിനെ തിരിച്ചടിക്കണമെന്നും ഒരാളെയും ഈ രീതിയില്‍ ഇരയാക്കരുതെന്നും അവര്‍ക്കറിയാമെന്നും നിലവില്‍ നാഷണല്‍ പബ്ളിക് റേഡിയോയില്‍ എഡിറ്ററായ ഗോഗോയി പറയുന്നു. ഇതിനൊപ്പം അക്ബറിനാല്‍ ഇരയാക്കപ്പെട്ട അനേകര്‍ക്ക് സത്യം തുറന്നുപറയാനുള്ള ധൈര്യത്തിനും പ്രചോദനത്തിനും വേണ്ടി കൂടിയാണെന്നു അവര്‍ പറഞ്ഞു.
തന്നെ ചൂഷണം ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താലും ഇല്ലെങ്കിലും അയാളുടെ പീഡന പരമ്പരകള്‍ക്ക് ഇരയായ മറ്റു പെണ്‍കുട്ടികള്‍ കൂടി ധൈര്യത്തോടെ മുമ്പോട്ട് വരട്ടെയെന്നാണ് അക്ബറിന്റെ പരസ്പര ബന്ധമെന്ന ആരോപണത്തിന് എതിരേ ഗോഗോയി ട്വിറ്ററില്‍ കുറിച്ചത്. അനേകം പേര് പീഡനാരോപണം ഉന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍ ഒരാള്‍ക്കെതിരേ എംജെ അക്ബര്‍ മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു. പ്രിയാ രമണി എന്ന യുവതിയാണ് അക്ബറിനെതിരേ ആദ്യം രംഗത്ത് വന്നത്.






