
കണ്ണൂര്‍: അയ്യപ്പനോടുള്ള പൂതി കൊണ്ടല്ല മറിച്ച് അത്ര മനോഹരമായ ഒരു കാനന യാത്ര ഏതു സ്ത്രീകളും ആഗ്രഹിച്ചു പോകും. മാലയിട്ടതു മുതല്‍ തനിക്കെതിരെ നിരന്തരമായി നുണപ്രചാരങ്ങള്‍ നടത്തുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. നിരീശ്വരവാദിയാണെന്ന് തെറ്റിധാരണ പരത്തുന്നതു കൊണ്ടു മാത്രമാണ് താന്‍ ഇത് എഴുതുന്നതാണെന്ന് സൂര്യ ദേവാര്‍ച്ചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൂര്യ ഇക്കാര്യം വിശദീകരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ-
സ്വാമി ശരണം
"അയ്യപ്പനോടുള്ള പൂതി കൊണ്ടല്ല മറിച്ച് അത്ര മനോഹരമായ ഒരു കാനന യാത്ര ഏതു സ്ത്രീകളും ആഗ്രഹിച്ചു പോകും"
മാലയിട്ടതു മുതൽ സംഘമിത്രങ്ങൾ പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടിനുള്ള മറുപടി...
( ശരിക്കും നിങ്ങൾ അതർഹിക്കുന്നില്ലെങ്കിൽ കൂടി ഞാൻ നിരീശ്വരവാദിയാണെന്ന് തെറ്റിധാരണ പരത്തുന്നതു കൊണ്ട് മാത്രം എഴുതുന്നത് )
അയ്യപ്പനോടുള്ള പൂതി (ആഗ്രഹം)
കൊണ്ടല്ല മലക്കു പോകുന്നത് എന്ന് തന്നെയാണ് പറഞ്ഞത്.
മറിച്ച് 41 ദിവസത്തെ വ്രതം നോറ്റ് ഭക്തന്മാർ പോകുന്നതു പോലെ കാടിന്റെ നിഗൂഢതകളിലൂടെ കല്ലും, മുള്ളും ചവിട്ടി അയ്യപ്പനെ കാണുമ്പോൾ അതു നീ തന്നെയാണെന്ന പരമമായ സത്യത്തെ അറിയുക എന്നതിലുപരി ആരോടും ഇതുവരെയും തുറന്നു പറയാത്ത മറ്റൊരു വിശ്വാസം കൂടി കുട്ടിക്കാലത്തെ മനസിൽ സൂക്ഷിക്കുന്നുണ്ട്.
ബാല്യത്തിൽ (നാലാം ക്ലാസ് വിദ്യാർത്ഥിനി ) അച്ഛൻ അണ്ണനെയും എന്നെയും ശാസ്താംകോട്ട ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ കൂട്ടികൊണ്ടു പോയി ശബരിമലക്കു പോകാൻ
മാലയിട്ടു തിരിച്ചെത്തിയ ആ ദിവസം തൊട്ട് അയ്യപ്പന്റെ ഐതീഹ്യ കഥകൾ കേൾക്കാനാംരംഭിച്ചു....
സ്വന്തം പുത്രനുണ്ടായപ്പോൾ വളർത്തു മകനെ കൊടും കാട്ടിലയച്ച പന്തളം രാജ്ഞിയുടെ മുഖം തന്നെയായിരുന്നു,
അച്ഛന്റെ രണ്ടാം ഭാര്യയെ കാണുമ്പോൾ
എനിക്കോർമ്മ വരിക. വാസ്തവത്തിൽ അയ്യപ്പനെന്ന ഈശ്വര സങ്കൽപ്പമല്ല അന്നു മുതൽ ഇന്നുവരെയും മനസിൽ സൂക്ഷിക്കുന്നത്, വളർത്തു മാതാപിതാക്കളാൽ അവഗണന നേരിട്ട് സർവ്വവും ത്യജിച്ച് രാജ്യം വിട്ടിറങ്ങിയ അയ്യപ്പന്റെ ജീവിതവും, എന്റെ ജീവിതവും ഒന്നു തന്നെയാണെന്ന തോന്നൽ 'ഞാൻ തന്നെ നീ' എന്ന് അഥവാ 'തത്വമസി' എന്ന് ചെറുപ്പം മുതൽക്കെ മനസിൽ സൂക്ഷിക്കുന്നതാണ് അതുകൊണ്ട് തന്നെയാണ്. ശബരിമലയിൽ പോകാൻ മാലയിട്ട ദിവസം തന്നെ
'ഞാൻ തത്വമസിയിൽ വിശ്വസിക്കുന്നു'
എന്ന് പറഞ്ഞത്.
ഇപ്പോൾ ബോധ്യം വന്നുകൊണ്ടിരിക്കുന്നത്. അയ്യപ്പനോടുള്ള ക്രൂരത ഇനിയും അവസാനിപ്പിച്ചിട്ടെല്ലന്നതാണ്. അയ്യപ്പന്റെ അഥവാ ശബരിമലയുടെ യഥാർത്ഥ അവകാശികൾ മലയരന്മാരാണെന്ന ചരിത്ര വസ്തുത പുറത്തുവരുന്ന സാഹചര്യത്തിൽ ക്ഷേത്രം കയ്യടിക്കിയവരുടെ യഥാർത്ഥ ഉദ്ദേശം സാമ്പത്തികവും അധികാരവും മാത്രമാണെന്ന് കരുതേണ്ടി വരും. വിശ്വാസികളെന്ന പേരിൽ പാവം ജനങ്ങളെ കലാപാഹ്വാനം ചെയ്യുന്ന അയ്യപ്പനെ കൊല്ലാൻവേണ്ടി കാട്ടിലയച്ച പന്തളം രാജ്യ കുടുംബാംഗത്തിന്റെ നിലപാടുകൾ പരിഹാസജനകമാണ്. താൻ കുഴിച്ച കുഴിയിൽ സ്വയം വീണതാണെങ്കിലും ഒരുപ്രശ്നത്തിൽ പെട്ട മരുമകനെ ( രാഹുൽ ഈശ്വർ ) മുത്തശ്ശന്റെ പണം കട്ടിട്ടുണ്ടെന്നും കള്ളനാണെന്നും സ്വന്തം കുടുംബാംഗമല്ലെന്നും പറഞ്ഞ് കൈയ്യൊഴിഞ്ഞ മാതുലന്മാരായ കണ്ഠരരന്മാരു തന്നെയാണല്ലോ അയ്യപ്പനെ ഇപ്പോഴും പൂജിക്കുന്നുവെന്നത് ഖേദകരമാണ്.
അയ്യപ്പനെ കൊല്ലാൻ വേണ്ടി കാട്ടിലയച്ച രാജകുടുംബാംഗങ്ങളെയൊ, പിന്തുടർച്ചക്കാരെയൊ, പിന്താങ്ങികളെയൊ, അയ്യപ്പന്റെ പേരിൽ കലാപം സൃഷ്ടിച്ച് വോട്ട് നേടാമെന്ന് അജണ്ടയുമായി മുന്നിട്ടിറങ്ങിയ സംഘപരിവാർ ഗുണ്ടകളെയൊ, രാഷ്ട്രീയ കക്ഷികളെയോ, സ്ത്രീവിരുദ്ധന്മാരെയൊ ഭയക്കുന്നുമില്ല.മുഖവിലയ്ക്കെടുക്കുന്നുമില്ല.
നിങ്ങൾ അയ്യപ്പനോട് ചെയ്തതു തന്നെയാണ് അയ്യപ്പഭക്തകളോടും ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങളതു തന്നെ തുടരും..
ഏതാണ്ട് ഒരു 30 വർഷക്കാലം പോലും തികച്ച് പൂർത്തിയാകാത്ത സ്ത്രീ പ്രവേശന നിരോധനത്തെ അംഗീകരിക്കേണ്ട ബാധ്യത ഇനിയും സ്ത്രീകൾക്കില്ല.
തത്വമസി ഉൾക്കൊള്ളുന്ന ജാതി മത ഭേദമില്ലാത്ത സ്ത്രീകളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ അയ്യപ്പനെ ദർശിക്കുക എന്നതാണ് ആഗ്രഹം.
അത് കേവലം ഒരു വിഗ്രഹ ദർശനം മാത്രമായി ചുരുങ്ങുകയല്ല.
മറിച്ച് വയ്ക്കുന്ന ഓരോ ചുവിടലും അയ്യപ്പൻ കൂടെയുണ്ടാവും എന്ന വിശ്വാസവും കൂടിയാണ്...
തത്വമസി.
സൂര്യ ദേവാർച്ചന






