
തിരുവനന്തപുരം : നടുറോഡിലെ തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും പോലീസ് നഷ്ടപ്പെടുത്തിയതെന്ന് തെളിഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രയില്‍ നിന്നും മെഡിക്കല്‍ കോളജിലേയ്ക്കു വിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേയ്ക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനാണ് തിരിച്ചു പിടിക്കാന്‍ കഴിയുമായിരുന്ന സനലിന്റെ ജീവന് ബലികൊടുത്തത്. ഡിവൈഎസ്പിയുടെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച സനലിനോട് ഒരു ദയയും പോലീസ് കാട്ടിയില്ലെന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
അതീവ ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും സനലിനെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23 നാണ്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ സനലിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോലീസിനോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും നിര്‍ദേശിച്ചു. എന്നാല്‍, സുഹൃത്തിനെ ഒഴിവാക്കി സനലുമായി പോലീസ് പോയത് പോലീസ് സ്റ്റേഷനിലേയ്ക്ക് ആയിരുന്നു. ഇതിന് തെളിവായി 10.25 ന് എസ്ബിഐ ബ്രാഞ്ചിന്റെയും നെയ്യാറ്റികര ഗേള്‍സ് ഹൈസ്കൂളിന്റെയും ഇടയിലൂടെയുള്ള പോലീസ് സ്റ്റേഷന് റോഡിലേയ്ക്ക് ആംബുലന്‍സ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പോലീസുകാരന്റെ ഡ്യൂട്ടി മാറ്റി പുതിയ ആളെ ചുമതല ഏല്പ്പക്കാനായിരുന്നു ഈ യാത്ര. സംഭവത്തില്‍ പ്രതിചേര്‍ത്ത നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹരികുമാറിനെ സര്‍വീസില്‍ നിന്നു നീക്കിയേക്കുേെന്നാണ് സൂചന. മറ്റ് രണ്ടുപോലീസുകാര്ക്കു കൂടി നടപടി നേരിടേണ്ടി വന്നേക്കും.






