
എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പുസ്തകത്തിൽ മാറ്റങ്ങൾ; വിവാദ ഭാഗങ്ങൾ നീക്കി, സവർക്കറുടെ സ്വരാജ് പരാമർശം ഉൾപ്പെടുത്തി
ന്യൂഡൽഹി: എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകമായ ‘എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്റ് ബിയോണ്ട്’ ൽ എൻസിഇആർടി മാറ്റങ്ങൾ വരുത്തി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന വിമർശനത്തെ തുടർന്ന് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലിന് പിന്നാലെയാണ് പാഠഭാഗങ്ങൾ പരിഷ്‌കരിച്ചത്.
ജുഡീഷ്യറിയിലെ അഴിമതി, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ, രണ്ട് പ്രധാന കോടതി വിധികൾ എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പുസ്തകത്തിൽ നിന്ന് ഒഴിവാക്കി. നിയമസംവിധാനത്തെക്കുറിച്ച് കൂടുതൽ പോസിറ്റീവ് ധാരണ നൽകുന്നതിനായി പൊതുതാൽപര്യ ഹർജികൾ (PIL), ട്രൈബ്യൂണലുകൾ, ബദൽ തർക്കപരിഹാര മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പുതിയതായി ഉൾപ്പെടുത്തി.
‘സിറ്റിസൺഷിപ്പ്: അവകാശങ്ങളും കടമകളും’ എന്ന അധ്യായത്തിൽ ജാതി, മതം, ലിംഗഭേദം എന്നിവയ്ക്കൊപ്പം സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിന് കാരണമാകാമെന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ നേരിടുന്ന വിവേചനങ്ങൾ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കുന്നു.
1947ലെ വിഭജനവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും തിരുത്തലുകൾ വരുത്തി. വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ എതിർത്തിരുന്നുവെന്നും വിഭജനം അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നോ എന്നത് ചരിത്രപരമായ ചർച്ചാവിഷയമാണെന്നും പുതിയ പതിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ അശരണരായിരുന്നു എന്ന പരാമർശവും ഒഴിവാക്കി.
അതേസമയം, 1925ൽ വി.ഡി. സവർക്കർ മുന്നോട്ടുവച്ച ‘സ്വരാജ്’ ആശയം പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഭാഗത്ത് അഡോൾഫ് ഹിറ്റ്ലറെയും നാസി പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. ബോസ് ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ പിന്തുണ തേടിയെന്ന വിവരമാണ് ഇനി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജുഡീഷ്യറിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് പുസ്തകത്തിലെ മാറ്റങ്ങൾ നിർദേശിച്ചത്. മുൻ പതിപ്പ് തയ്യാറാക്കുന്നതിൽ പങ്കെടുത്ത ചില വിദഗ്ധരെ പുതിയ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.






